Friday, 12 February 2021

ഞാവൽപ്പഴങ്ങൾ

''ഞാവൽപ്പഴത്തിനു മുടീടെ കറുപ്പല്ല. നല്ല കടുംനീലേം കറുപ്പും കൂടിയൊള്ള കറുപ്പ്''

 ഈ വാചകത്തിലെ കടും എന്ന വാക്കിലെ 'ടും' ഉച്ചരിച്ചതിനൊപ്പം അച്ചൂട്ടൻ്റെ വായിൽ നിന്നും വായു ചീറ്റപ്പെടുകയും ടുമ്മിനു കൊടുത്ത ശക്തിയാൽ കണ്ണുകൾ ഇറുകിപ്പോവുകയും ചെയ്തു.   

''അത് തിന്നുകഴിഞ്ഞാലൊണ്ടല്ലൊ, നാവും ചുണ്ട്വൊക്കെ അതേ നിറാകും.  ഇന്റെർവെല്ലിനു ഞങ്ങൾ സ്‌കൂൾ കോമ്പൗണ്ടിലേക്കു ചാഞ്ഞു നിക്കണ നിറയേ... പഴോള്ള ഞാവൽമരത്തീന്ന് പഴം പറിച്ച് കഴിക്കും. നാവെല്ലാം കറു..ത്തു വരും.'' കടും എന്ന വാക്കിലെ ടുമ്മിൻ്റെ അവസ്ഥ, കറുത്തു എന്ന വാക്കിലെ 'റുത്തു'വും നേരിട്ടു. 


മുടിക്കറുപ്പ്, ഞാവൽപ്പഴത്തിൻ്റെ കറുപ്പ്, തുടങ്ങി ഒരേ നിറത്തിൻ്റെതന്നെ ഈ  പലവിധ വൈവിധ്യങ്ങൾ ഇന്ദുവേച്ചിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്ന് അച്ചൂട്ടന് അറിയാമെങ്കിലും അതവന്റെ സംസാരത്തിലെ ആവേശത്തെ ഒട്ടും കുറക്കുന്നുണ്ടായിരുന്നില്ല.  ഈയിടെ അവന്റെ സംസാരത്തിൽ മുഴുവൻ പുതിയ സ്‌കൂളിന്റെ വിശേഷങ്ങളാണ്. അതിനോടൊപ്പം ഇന്നവന് പറയാനുണ്ടായിരുന്നത്, അവൻ്റെ അറിവിനും രുചികൾക്കും പുതുവിരുന്നൊരുക്കിയ, വിരുന്നൂട്ടിൻ്റെ അടയാളങ്ങൾ നാവിലും ചുണ്ടുകളിലും കറുപ്പായവശേഷിപ്പിച്ച ആ പഴത്തിന്റെ കാര്യമാണ്. - ഞാവൽപ്പഴം. പക്ഷെ അതിന്റെ നിറം മാത്രം എങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു. ആ നിറം മാത്രമല്ല, ഒരു നിറവും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനാവില്ല എന്നവനറിയാം. ആ ഒരൊറ്റകാര്യത്തിലാണ് അവൻ അമ്പേ പരാജയപ്പെട്ടു പോകുന്നത്. എങ്കിലും അവൻ ഇന്ദുവേച്ചിയോട് എല്ലാ നിറങ്ങളെക്കുറിച്ചും അവൻ കാണുന്ന എല്ലാ കാഴ്ചകളെ  കുറിച്ചും വിവരിച്ചു പറയും. 

രണ്ടു ജോഡി കാതുകളെയാണ് അച്ചൂട്ടൻ്റെ ദൈനംദിനവിശേഷങ്ങൾ എന്നും വിരുന്നൂട്ടുന്നത്. അതിൽ ഒരു ജോഡി മുത്തശ്ശിയുടേതും പിന്നൊന്ന് ഇന്ദുവേച്ചിയുടേതുമാണ്. എന്നാൽ അച്ചൂട്ടനെ പ്രോൽസാഹിപ്പിക്കുന്ന മൂളലുകളേയും വാൽസല്യമൂറുന്ന നോട്ടങ്ങളേയും അപഹരിച്ച് ഉറക്കം താഴ്ന്നസ്ഥായിയിലുള്ള കൂർക്കം വലിയുടെ അകമ്പടിയോടെ മുത്തശ്ശിയുടെ കണ്ണുകളെ കൂടെക്കൂടെ മയക്കിക്കളയുന്നതിനാൽ, കഥകളൊക്കെ ഇന്ദുവേച്ചിയോട് പറയാനാണ് അച്ചുവിന് കൂടുതലിഷ്ടം. അക്കാര്യത്തിലുമുണ്ട് ഒരു സാങ്കേതീകപ്രശ്നം. അത്, ഇന്ദുവേച്ചിയെ അച്ചുവിന് അധികസമയമൊന്നും കൂടെ കിട്ടാറില്ല എന്നതാണ്.  വൈകിട്ട് അച്ചുവിന്റെ സ്‌കൂൾബസ് വീടിനു മുന്നിലെ റോഡിലെത്തുമ്പോൾ ചേച്ചിയമ്മ -അങ്ങിനെയാണവൻ ഇന്ദുവെച്ചീടെ അമ്മയെ വിളിക്കുന്നത്- അവനെ കൂട്ടാൻ ഗെയ്റ്റിലുണ്ടാകും. ഇന്ദുവേച്ചിയപ്പോൾ അടുക്കളവരാന്തയിൽ അവൻ ഓടിവരുന്ന പദശബ്ദം കാതോർത്തിരിക്കുകയാവും. വന്നു കഴിഞ്ഞാൽ അന്നത്തെ സ്‌കൂൾ വിശേഷം മുഴുവൻ ഇന്ദുവേച്ചിയോടു പറഞ്ഞാലേ അവനു സമാധാനമാവുകയുള്ളൂ. കേൾക്കുന്തോറും ഇന്ദുവേച്ചിയുടെ മുഖത്ത്  വിരിഞ്ഞുവിരിഞ്ഞുവരുന്ന അത്ഭുതഭാവങ്ങൾ കാണാൻ അവനേറെ ഇഷ്ടമാണ്. എത്ര കുടഞ്ഞിട്ടാലും തീരാത്തത്ര വിശേഷങ്ങളുടെ മാറാപ്പുമായാണ് അച്ചു എന്നും ഇന്ദുവേച്ചിയുടെ അടുത്ത് എത്തുന്നതെങ്കിലും  പപ്പയും മമ്മിയും ജോലി കഴിഞ്ഞ് വീടെത്തും വരെ മാത്രമേ അവനിലെ കിലുക്കാമ്പെട്ടി കിലുകിലാരവം ഉതിർക്കുകയുള്ളു. പപ്പയേയും മമ്മിയേയും വഹിച്ചുവരുന്ന കാർശബ്ദത്തെ കയറ്റിവിട്ട് ഗെയ്റ്റ് തുറന്നടയുമ്പോൾ അച്ചൂട്ടൻ ഓടി കുളിക്കാൻ കയറും. അല്ലെങ്കിൽ മമ്മിക്ക് കലി കയറും. കുളി കഴിഞ്ഞാലോ, ഭക്ഷണമെന്താണെന്നു വച്ചാൽ കഴിക്കുക, പിന്നെ പഠിക്കുക. ഇതാണ് അച്ചൂട്ടന്റെ ദിനചര്യ. 


പപ്പയും മമ്മിയുമെത്തിക്കഴിഞ്ഞാൽ, അവൻ്റെ വിശേഷങ്ങൾ നിറച്ച ഇന്ദുവേച്ചിയുടെ കാതുകൾ, ചേച്ചിയമ്മയുടെ സ്വരത്തെ പിൻപറ്റി തൊട്ടപ്പുറത്തെ അവരുടെ കൊച്ചുവീട്ടിലേക്ക് പോകും.  ''പോകുമ്പോൾ ഗെയ്റ്റ് പൂട്ടിയേക്കണേ'' എന്ന മമ്മിയുടെ ശബ്ദം പതിവുപോലെ ചേച്ചിയമ്മയ്ക്ക് അകമ്പടിയായി ഗെയ്റ്റുവരെ എത്തും. ആ ശബ്ദത്തിൻ്റെ ആജ്ഞാശക്തി അച്ചുവിൻ്റെ ലോകത്തേയും   ഗെയ്റ്റിനുള്ളിൽത്തന്നെ  ഓടാമ്പലിട്ട് പൂട്ടും. 

 നഗരചിത്രത്തെ നാലുമതിലുകളുടെ ഫ്രെയിമിടുവിച്ച്, ഗ്രാമത്തിൻ്റെ പച്ച ചുവരുകളിൽ തൂക്കിയിട്ടതുപോലെയായിരുന്നു, അച്ചുവിൻ്റെ വീട്.  ആ ഇത്തിരിലോകത്തിനപ്പുറം പുഴകളും തോടുകളും കൈകോർത്ത് തമ്മിൽ കഥകൾ പറഞ്ഞൊഴുകി. പച്ചപ്പട്ടുടുത്ത നെൽവയലുകൾ വജ്രവെയിൽക്കല്ലുപിടിപ്പിച്ച ജലത്തിൻ്റെ അരഞ്ഞാണങ്ങളും കണ്ഠഹാരങ്ങളുമണിഞ്ഞ് ചിരിച്ചു. പുൽമേടുകളും കാട്ടുചെടികളും ലോകവിശാലതയുടെ വിശേഷങ്ങളുമായെത്തുന്ന കാറ്റിൻ്റെ കഥകൾ കേട്ട് തലയാട്ടി രസിച്ചു.  

ഒഴിഞ്ഞ തീപ്പെട്ടിക്കൂടിനകത്ത് പിടിച്ചിട്ടടയ്ക്കാറുള്ള വണ്ടിൻ്റെ കാഴ്ചസീമകൾ പോലെ തൻ്റെ കാഴ്ചയുടെ പരിധികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരമാധികാരം എത്രയെന്ന് അച്ചുവിനറിയാം. അതിനുള്ളിൽപ്പോലും അരുതുകളുടെ ചങ്ങലക്കൊളുത്തുകൾ വലിച്ചുനിരക്കിവേണം അവനു ചലിക്കാൻ. ആ ചങ്ങലദൂരങ്ങൾക്കപ്പുറം പൂമ്പാറ്റകളും, വിലകുറഞ്ഞ ഉടുപ്പുകളിൽ കാണാച്ചിറകുകൾ  തുന്നിപ്പിടിപ്പിച്ച ,  കുട്ടികളുമുണ്ടെന്ന് അവനറിയാം. എന്നാൽ അവരോടു കൂട്ടുകൂടാനോ ഒപ്പം പറക്കാനോ അച്ചുവിനനുവാദമില്ല. 

എന്നിരുന്നാലും മുത്തശ്ശിയുടെ രഹസ്യാനുമതി അച്ചുവിൻ്റെ കാൽപ്പൂട്ടുകളെ ചിലപ്പോഴൊക്കെ അഴിച്ചുകളയാറുണ്ട്.  അപ്പോഴൊക്കെ ഇന്ദുവേച്ചിയുടെ കൈപിടിച്ച് അവൻ ആ പരിസരത്തെല്ലാം ഒന്ന് ചുറ്റാറുമുണ്ട്. അത് സ്‌കൂൾ ഇല്ലാത്ത, എന്നാൽ പപ്പയ്ക്കും  മമ്മിയ്ക്കും ജോലിയുമുള്ള ദിവസങ്ങളിലാവും. ‘ഒരുപാട് ദൂരത്തേക്കൊന്നും പോകല്ലേ മക്കളേ‘എന്ന് ചേച്ചിയമ്മയുടെ ഓർമ്മപ്പെടുത്തൽ അപ്പോഴൊക്കെ കാണാത്തൊരു കയ്യായി അവരെ പിടിച്ചിട്ടുണ്ടാകും. മാത്രമല്ല, ഇടയ്ക്കിടെ ആകാംക്ഷയോടെ അവരെ വന്നു നോക്കുന്ന ചേച്ചിയമ്മയുടെ കണ്ണുകൾ, അവരിൽ നിന്നുവാങ്ങിയ ചിരിചൂടി തിരിച്ചുപോകുകയും ചെയ്യും. 

ഇന്ദുവേച്ചി അച്ചുവിന്റെ കൂടെയായിരിക്കുന്നത് ചേച്ചിയമ്മയ്ക്ക് ആശ്വാസമാണ്. അച്ചൂട്ടൻ കൂടെയുണ്ടങ്കിൽ ഇന്ദുവേച്ചി സുരക്ഷിതയായിരിക്കുമെന്നാണ് ചേച്ചിയമ്മയുടെ വിശ്വാസം. അതിനൊരു കാരണവുമുണ്ട്. ഒരിക്കൽ ഇന്ദുവേച്ചിയെ കൂടെ കൂട്ടി, ചേച്ചിയുടെ വീടിനപ്പുറത്തുള്ള, കൈതകളാൽ ഇരുകരകളിലും പച്ചമതിലുകൾ തീർത്ത തോടിന്റെ ഒരു വശത്തുള്ള കുഞ്ഞൻവിടവിലൂടെ ഇറങ്ങി, ഇടതുകാൽപ്പാദത്തെ തണുത്തവെള്ളത്തിൻ്റെ കുളിരിലേക്കിറക്കിവച്ച്,  പായലിനു കണ്ണുകൾ മുളച്ചപോലെ തോന്നിപ്പിക്കുന്ന പച്ചത്തവളയുടെ തലയ്ക്കുനേരെ ഒരു കുഞ്ഞു കല്ലെടുത്തെറിഞ്ഞ്, മുങ്ങാംകുഴിയിട്ട് പൊങ്ങിവരുന്ന അതിനെ നോക്കി രസിച്ച്, ഒരു ഫുട്ബോൾ കമൻട്രി പറയുംപോലെ ചേച്ചിക്ക് തത്സമയവിശദീകരണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അച്ചു. ചേച്ചിയപ്പോൾ തോടിന്റെ ചരിവിൽത്തന്നെ നിന്ന്, നേരത്തേ  അച്ചൂട്ടൻ എത്തിപ്പറിച്ചു കൊടുത്ത  കൈതപ്പൂവാസനയിൽ അവൻ്റെ വാക്കുകളെ മുക്കിയെടുത്ത് അവളുടെ അകക്കണ്ണിൻ്റെ കാൻവാസിൽ ചിത്രങ്ങളായി വരച്ചിടുകയായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തെ തപോസുഗന്ധത്തെയപ്പാടെ കൂടയിലേന്തി നിൽക്കുന്ന കൈതയുടെ പൂവാസന, അച്ചുവിനെപ്പോലെ ചേച്ചിക്കും പുതിയതാണ്. അച്ചുവിൻ്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കെ, ഒരു നിമിഷം ചേച്ചി നിശബ്ദയായി. അതുവരെ എങ്ങുമുറയ്ക്കാതെ ചലിച്ചു കൊണ്ടിരുന്ന മിഴികൾ ഏതോ ബിന്ദുവിലുറച്ചു. ചിരി മാഞ്ഞ് ചുണ്ടുകൾ ഒരു വശത്തേക്ക് കോടി. കയ്യിലിരുന്ന കൈതപ്പൂ താഴെ വീണു. അടുത്ത നിമിഷം ചേച്ചിയുടെ കൈകാലുകൾ ഒരു പ്രത്യേകതാളത്തിൽ വിറച്ച് ചേച്ചിയും താഴെ വീണു. വായിൽ നിന്ന് രക്തം കലർന്ന നുരയും പതയുമൊലിച്ചു. ഒരുവശം ചരിഞ്ഞു വീണ് വിറച്ചുവിറച്ച് വെള്ളത്തിലേക്ക് നിരങ്ങിപ്പോകുന്ന ചേച്ചിയുടെ ഗതിയെ തടഞ്ഞ് വെള്ളത്തോട് ചേർന്നുമുട്ടുകുത്തിയിരുന്ന്, അച്ചുവിൻ്റെ കാലുകൾ ചേച്ചിക്ക് തടതീർത്തു. അച്ചൂട്ടന്റെ കാൽത്തുടകൾക്കിരുവശത്തേക്കും വില്ലുപോലെ ശരീരം വളച്ച്  ചേച്ചി ഒരേ താളത്തിൽ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു. അവൻ്റെ നിലവിളിയിലെ പേടിയുടെ തീവ്രത,  ചേച്ചിയമ്മയുൾപ്പെടെയുള്ള ധാരാളം പേരെ അടുത്ത നിമിഷം തോട്ടിൻകരയിലെത്തിച്ചു. ഇന്ദുവേച്ചിക്ക് ചുഴലിദീനം ഇളകിയതാണത്രേ. കൈതപ്പൂവിൻ്റെ ശക്തമായ വാസനയാകാം കാരണമത്രെ. അത്തരം വാസനകൾ മാത്രമല്ല,  പേടിയോ വ്യസനമോ ഒക്കെ ചേച്ചിക്ക് ചുഴലിദീനമിളകാൻ കാരണമാകാമത്രെ!!


വിവരമറിഞ്ഞ് മമ്മി അന്ന് ഒരുപാട് വഴക്കു പറഞ്ഞു. ''ആ കുട്ടിക്ക് എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിലോ '' എന്ന് ചോദിച്ചാണ്  മമ്മിയുടെ വഴക്ക്.  അല്ലെങ്കിൽത്തന്നെ അച്ചൂട്ടൻ പറമ്പിലെ തോട്ടിലും അഴുക്കിലുമെല്ലാം ഇറങ്ങിക്കളിക്കുന്നത് മമ്മിയ്ക്കിഷ്ടമല്ല. അപ്പോൾ പിന്നെ 'കണ്ണു കാണാത്ത, ഫിറ്റ്‌സ് വരുന്ന' കുട്ടിയേയുംകൂട്ടി പോയിയെന്നായാലോ! 


പക്ഷെ ചേച്ചിയമ്മയ്ക്ക് അതിലൊന്നും ഒരു പരാതിയുമില്ല; എന്ന് മാത്രവുമല്ല, സന്തോഷവുമാണ്. അച്ചൂട്ടാനല്ലാതെ ഇന്ദുവേച്ചിക്ക് മറ്റാരും കൂട്ടില്ല. 'ദീനക്കാരി കണ്ണുപൊട്ടിക്കുട്ടി'യോട് മറ്റു കുട്ടികളാരും കൂട്ട് കൂടാറുമില്ല.  ചേച്ചിയെ പ്രസവിക്കുന്ന സമയത്ത്,  തലച്ചോറിനേറ്റ എന്തോ പരിക്ക് കൊണ്ടാണത്രേ  കാഴ്ച നഷ്ടപ്പെട്ടതും ഇടയ്ക്കു ചുഴലിദീനം വരുന്നതും. ഒരുപാട് ചികിത്സ ചെയ്തെന്നും അവസാനം ഇന്ദുവേച്ചിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് എങ്ങോ പൊയ്ക്കളഞ്ഞെന്നും ചേച്ചിയമ്മ ഇടയ്ക്ക് കണ്ണീരോടെ മുത്തശ്ശിയോട് പറയുന്ന വിശേഷങ്ങളിൽ നിന്നും അച്ചു മനസ്സിലാക്കിയെടുത്തിട്ടുണ്ട്. 


ചേച്ചി തോടിന്റെ കരയിൽ വീണ അന്ന്, അച്ചുവിൻ്റെ അറിവിൻ്റെ ശുഭ്രതയുള്ള താളുകളിലേക്ക് 'ചുഴലിദീനം' എന്നൊരു വാക്ക് കറുപ്പിനാൽ എഴുതപ്പെട്ടു. അച്ചുവിൻ്റെ ഓർമ്മയിൽ, അക്ഷരങ്ങൾക്ക് പകർന്നുകൊടുക്കാവുന്നതിലും ഏറെ വ്യക്തതയുള്ള ഒരു ചലനചിത്രമായി, ചുഴലിദീനം അന്നുമുതൽ ചേച്ചിയുടെ രൂപംപൂണ്ട് കൈകാലുകളിട്ടടിച്ചു. ചേച്ചിയമ്മയുടെ പിന്നീടുള്ള വാക്കുകൾ,  എട്ടുവയസ്സുകാരൻ അച്ചൂട്ടൻ്റെ അന്നത്തെ പ്രവർത്തികളെ അത്ഭുതപ്രവർത്തനങ്ങളായിക്കണ്ട് ദിനേന വാഴ്ത്തി. 'അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആ കുട്ടി വെള്ളത്തിൽ വീണ് മരിച്ചു പോകുമായിരുന്നു' എന്ന് മുത്തശ്ശിയും പറഞ്ഞു. 'മരണം' എന്ന വാക്ക് അച്ചുവിൻ്റെ കാതുകളോട് കുറച്ചേറെ നാളുകളായി കൂട്ടുചേർന്നിട്ടുണ്ടെങ്കിലും അതവൻ്റെ കണ്ണുകൾക്കുമുന്നിലേക്ക് ദൃശ്യമായി കടന്നുവന്നുനിന്നിട്ടില്ല. മുത്തശ്ശൻ മരിച്ചു പോയി എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. മരിച്ചുപോകുക എന്നത്, ഒരക്ഷരത്തെ കടലാസിൽ നിന്ന് ഇറേയ്സർ കൊണ്ട് മാച്ചുകളയുമ്പോലെ എന്തോ ഒന്നാണെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ട്. വ്യത്യാസമെന്താണെന്നുവച്ചാൽ, മായ്ച്ച അക്ഷരം വീണ്ടുമെഴുതാം. മരിച്ച ആൾ പക്ഷെ തിരിച്ചുവരികയില്ല. അവരെ നമ്മൾ വീണ്ടും കാണുകയുമില്ല. അതുകൊണ്ടാണ് മുത്തശ്ശനെ കാണാനാവാത്തത്.  പക്ഷെ ഇന്ദുവേച്ചിയെ അച്ചൂട്ടന് എപ്പോഴും കാണണം. അത് കൊണ്ട് ഇന്ദുവേച്ചി മരിക്കാൻ പാടില്ല. 


മരണം എന്ന വാക്കുപോലെ തന്നെ, അകക്കണ്ണ് എന്ന വാക്കും മുത്തശ്ശിയുടേയും ചേച്ചിയമ്മയുടേയും വാക്തൂലികകൾ അവൻ്റെ മനസ്സിലേക്കെഴുതിച്ചേർത്ത മറ്റൊന്നാണെങ്കിലും അത് എപ്രകാരം എന്ന് മനസ്സിലാക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടിട്ടുണ്ട്. കാരണം അതിനെ പുറമേ നിന്ന് കാണാൻ കഴിയില്ലപോലും. ആ കണ്ണുകൾ കൊണ്ടാണുപോലും ചേച്ചി കാണുന്നത്. പുറത്തെ കണ്ണുകളെക്കുറിച്ച് അവനറിയാം. അകത്തെ കണ്ണുകൾ മനസ്സിലാണിരിക്കുന്നത് എന്നാണ് മുത്തശ്ശിയുടെ ഭാഷ്യം. അപ്പോൾ മനസ്സ് എവിടെയായിരിക്കും ഇരിക്കുന്നത്. എവിടെയായാലും ശരി, ചേച്ചി അകക്കണ്ണുകളിലൂടെ കാണുന്ന കാഴ്ചകൾക്കെല്ലാം അച്ചൂട്ടന്റെ വിവരണങ്ങളാണ് കാരണം എന്നാണു ചേച്ചി പറയുന്നത്. 

പഴങ്ങളുടേയും പൂക്കളുടേയും നിറങ്ങൾ ഏതൊക്കെ എന്ന് അച്ചൂട്ടൻ ഇന്ദുവേച്ചിയെ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. പിന്നെ പലതും ചേച്ചി തൊട്ടറിയും. ചേച്ചിയുടെ വീട്ടിലെ കിങ്ങിണിപ്പൂച്ച, സഫിയുമ്മേടെ ആട്ടിൻകുട്ടി, തുടങ്ങി ചേച്ചിയുടെ വിരൽത്തുമ്പിൻതഴുകലിൽ നിന്ന്  ഒരു ഉണക്കക്കമ്പിലൂടെ മണ്ണിലേക്കോ  പെൻസിൽത്തുമ്പിലൂടെ മമ്മി സമ്മാനിച്ച ഡ്രോയിങ്ങ് പാഡിലേക്കോ  ഊർന്നിറങ്ങി ചലനമറ്റ ജീവൻ കൈവരിച്ച് നിന്നു. പുറത്ത് കണ്ണുകളുള്ള, അതിൽ കാഴ്ചയുമുള്ള അച്ചൂട്ടനു ഒരു നേർവര പോലും ശരിക്കു വരയ്ക്കാനറിയില്ല. എങ്കിലും ചേച്ചിയുടെ ഇത്തരം കൊച്ചു കഴിവുകളെല്ലാം അച്ചൂട്ടന്റെ നേട്ടങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. മാത്രമല്ല, അവരുടെ ഇരുവരുടേയും ഇടയ്ക്ക് അവർ ഒരുപാട്ആസ്വദിക്കുന്ന അത്തരം ചില കളികളുമുണ്ട്. അത്തരത്തിൽ ഒന്നാണ്, പൂക്കളുടെയും പഴങ്ങളുടേയുമൊക്കെ പേര് അച്ചൂട്ടൻ പറയുമ്പോൾ ചേച്ചി അവയുടെ നിറം പറയുകയും പിന്നെ അവയുടെ രൂപം കോറിയിടുകയും ചെയ്യുന്ന കളി. അച്ചൂട്ടൻ അപ്പോൾ ചേച്ചിയുടെ ടീച്ചർ ആയി ഓരോ ചോദ്യത്തിനും മാർക്കിടും. മിക്കവാറും ചേച്ചിക്ക് ഫുൾ മാർക്കാണ്. ഓരോന്നിന്റെയും മാർക്ക് കേൾക്കുമ്പോൾ ചേച്ചിയുടെ കാഴ്ചയില്ലാത്ത കണ്ണുകൾ  സന്തോഷസൂചകമായി താളത്തിൽ നൃത്തം ചെയ്യും. പക്ഷെ അവസാനം ആ ചലനങ്ങൾ പതുക്കെയാവുകയും മുഖത്തെ ചിരി മായുകയും ചെയ്യുമ്പോൾ അവനറിയാം, ചേച്ചിക്ക് സങ്കടം വരുന്നുണ്ടെന്ന്. കാരണം, ഈ നിറങ്ങളോ രൂപങ്ങളോ ഒന്നും ചേച്ചിക്ക് നേരിട്ട് കാണാൻ  കഴിയുന്നില്ലല്ലോ. 


കാഴ്ചയുണ്ടായിരുന്നെങ്കിൽ ചേച്ചി സ്‌കൂളിൽ പോയി പഠിക്കുമായിരുന്നു എന്ന  നെടുവീർപ്പുകൾ കൂടെക്കൂടെ  ചേച്ചിയമ്മയുടെ കണ്ഠത്തിലെ ഏതോ ലോലപ്രതലങ്ങളിൽ തെന്നി ശബ്ദത്തോടൊപ്പം മുറിഞ്ഞുവീഴും.  അങ്ങിനെയെങ്കിൽ ചേച്ചിയിപ്പോൾ ഹൈസ്‌കൂളിൽ എത്തുമായിരുന്നുപോലും. എങ്കിൽ ഇന്ദുവേച്ചി തന്റെ സ്‌കൂളിലായിരിക്കുമോ പഠിക്കുന്നുണ്ടാകുക എന്ന് അച്ചൂട്ടനോർത്തു. അവന്റെ ക്ലാസ്സിലെ ചില കുട്ടികളുടെ ചേച്ചിമാർ അതേ സ്‌കൂളിൽത്തന്നെ പഠിക്കുന്നുണ്ട്. സ്‌കൂൾ കഴിഞ്ഞ് അവർ ചേച്ചിമാരുടെ കൈ പിടിച്ച് പോകുന്നത് കാണുമ്പോൾ അവൻ ഇന്ദുവേച്ചിയെക്കുറിച്ച് ഓർക്കാറുമുണ്ട്. പക്ഷെ അവനറിയാം, അസുഖമൊന്നുമില്ലെങ്കിൽപ്പോലും ഇന്ദുവേച്ചിക്കു അവൻ പഠിക്കുന്ന സ്‌കൂളിൽ പഠിക്കാനാവില്ലെന്ന്. അതിനെല്ലാം കുറെയേറെ കാശു വേണമത്രേ. ചേച്ചിയമ്മയുടെ കയ്യിൽ വേണ്ടത്ര പണമില്ല. മിനിഞ്ഞാന്നും ചേച്ചിയമ്മ, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് പിടിച്ചോ എന്ന് പറഞ്ഞ് മമ്മിയുടെ അടുത്തു നിന്ന് കാശു കടം വാങ്ങിയിരുന്നു. അച്ചുവിൻ്റെ പഠനത്തിനു നല്ലൊരു തുക ചിലവാകുന്നുണ്ട് എന്ന് അച്ചു മനസ്സിലാക്കിയിട്ടുണ്ട്. അത്രയും തുക എന്തായാലും ചേച്ചിയമ്മയ്ക്ക് കൊടുക്കാനാവില്ല. 


രണ്ടു ദിവസമായിട്ട് അച്ചൂട്ടന് ഇന്ദുവേച്ചിയെ കാണാനൊത്തിട്ടില്ല. ഇന്നലെ അവൻ കുറെ ഞാവൽപ്പഴങ്ങൾ പറിച്ചുകൊണ്ടുവന്ന് ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മുത്തശ്ശിക്ക് മാത്രമറിയാം അക്കാര്യം.  ഇന്ദുവേച്ചിയെ പുതിയ നിറവും മണവും രുചിയും പഠിപ്പിച്ചു കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ മുത്തശ്ശി പറഞ്ഞു, 'നിറം അവളെങ്ങിനെ അറിയാനാണ്. അവളുടെ കണ്ണുകളിൽ ഇരുട്ട് മാത്രമല്ലേയുള്ളു ' എന്ന്. 


'ഇരുട്ട്'.   ഇരുട്ടിനു കറുപ്പാണല്ലോ!! കറുപ്പ് നിറം - ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറം. അച്ചൂട്ടന് പെട്ടെന്നെന്തൊ  കണ്ടെത്തിയ പോലൊരു സന്തോഷം തോന്നി. അതോടെ ചേച്ചിയെ കാണാൻ വല്ലാത്തൊരു തിടുക്കവും.  ഇന്ന് ശനിയാഴ്ച. ചേച്ചിയമ്മ ജോലിക്ക് വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നിട്ടില്ല. വയ്യാതെ കിടക്കുകയാണത്രെ. പപ്പയും മമ്മിയും പോയിട്ടുവേണം, ചേച്ചിയുടെ അടുത്തേക്ക് പോകാൻ. ഒരു പുതിയ രുചി കൂടി നാവിലറിയുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാൻ. ഞാവൽപ്പഴം തിന്നു നാവ് കറുത്തുകഴിയുമ്പോൾ ചേച്ചിയോട് പറയണം നാവ് നീട്ടിക്കാണിക്കാൻ. എന്നിട്ടു പറയണം, ഇപ്പോൾ ചേച്ചിയുടെ നാവിനു ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറമാണെന്ന് - കറുപ്പ്.


ഒരു നിറത്തിൻ്റെ പേരിനെയെങ്കിലും ചേച്ചിയുടെ ഇരുൾക്കാഴ്ചത്തുമ്പിൽ കെട്ടിയിടാനായി, അച്ഛനുമമ്മയും പുറപ്പെട്ട ഉടനെ, മുത്തശ്ശിയുടെ മൗനാനുവാദത്തോടെ, ഇനി കുറേ നേരം  ഇന്ദുവേച്ചിക്കു കൂട്ടായി അച്ചൂട്ടനുണ്ടാകുമല്ലോ എന്നോർത്തുള്ള ചേച്ചിയമ്മയുടെ ആശ്വാസത്തോടെയുള്ള ചിരി കണ്ടുകൊണ്ട്, 'ഡ്രും.....' എന്ന ശബ്ദവണ്ടിയോടിച്ച് ഒറ്റയോട്ടത്തിനാണ് അച്ചൂട്ടൻ ഇന്ദുവേച്ചിയുടെ വീടിൻ്റെ മുന്നിലെ ഇടവഴിയിലെത്തിയത്. ഇടവഴിക്കരികിലെ പുൽക്കാട്ടിൽ കിടക്കുന്ന ഒറ്റച്ചെരുപ്പ് കണ്ട് അവൻ്റെ വണ്ടിക്ക് സഡൻബ്രെയ്ക്ക് വീണു. പിന്നെ ആ ചെരുപ്പെടുത്ത് തൻ്റെ വലതുപാദം ചെരുപ്പുൾപ്പെടെ അതിനുള്ളിലേക്ക് കയറ്റി. ഇടതുകാലിലെ ചെരുപ്പിനായി അവിടെല്ലാം പരതി. രണ്ടുദിവസം മുൻപ് ആ ചെരുപ്പ് ചെടിപ്പടർപ്പുകൾക്കിടയിലുണ്ടായിരുന്നു. അവനത് ഇടതുകാലിൽ കടത്തി കളിച്ചിരുന്നു. അന്ന് ഈ ചെരുപ്പവൻ്റെ കണ്ണിൽ പെട്ടില്ല. ഇത്തരം കളിയും അവനിഷ്ടമാണ്. പപ്പയുടെ ചെരുപ്പോ അവൻ്റെ കണ്ണിൽപ്പെടുന്ന എല്ലാ മുതിർന്ന ആൺചെരുപ്പുകളും ഇങ്ങിനെ കാലിൽ കടത്തി അവൻ കളിക്കാറുണ്ട്. 

ഇണച്ചെരുപ്പില്ലാഞ്ഞ് അവൻ്റെ വണ്ടി സ്പീഡ് കുറച്ചാണ് ചേച്ചിയുടെ വീട്ടുപടിക്കലെ ബസ്സ്റ്റേഷനിൽ ചെന്നുചേർന്നത്.  അകത്തുചെന്നപ്പോൾ ചേച്ചി കഴുത്തോളം മൂടിപ്പുതച്ചുറങ്ങുന്നു. കുലുക്കി വിളിച്ചു നോക്കി. ഇല്ല, നല്ലയുറക്കം. പെട്ടെന്ന് ഒരു രക്ഷിതാവിന്റെ ഭാവത്തിൽ, ഗൗരവത്തിൽ, അച്ചൂട്ടനു സുഖമില്ലാതാകുമ്പോൾ പപ്പയും മമ്മിയും മുത്തശ്ശിയുമൊക്കെ ചെയ്യാറുള്ള പോലെ, അച്ചൂട്ടൻ ചേച്ചിയുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പനിയുണ്ടോ? ഇല്ലല്ലോ. നെറ്റിക്കു തണുപ്പാണല്ലോ!


 അപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. ചേച്ചിയുടെ ചുണ്ടിലെല്ലാം ഞാവൽപ്പഴക്കറ. ആരാണ് തന്നേക്കാൾ മുൻപ് ചേച്ചിക്ക് ഞാവല്പഴം കൊണ്ടുവന്നുകൊടുത്തത്?! ചേച്ചിയമ്മ ആയിരിക്കുമോ? രണ്ട് ദിവസമായിട്ട്  ദീനമിളകി ചേച്ചിക്ക് വയ്യാതായിരിക്കുന്നു എന്ന്, മിനിഞ്ഞാന്ന് ചേച്ചിയമ്മ അമ്മയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയപ്പോൾ പറഞ്ഞിരുന്നു. അതിനാൽ ആ ദിവസങ്ങളിൽ ചേച്ചിയമ്മ  വീട്ടുപണിക്കും വന്നിരുന്നില്ല. ഇന്ന് പണിക്ക് വന്നെങ്കിലും ഇടക്കിടെ വീട്ടിൽ പോയി ഇന്ദുവേച്ചിയെ നോക്കുന്നുമുണ്ടായിരുന്നു. അപ്പോൾ അച്ചൂട്ടനറിയാതെ ചേച്ചിയമ്മ ഞാവൽപ്പഴം കൊണ്ടുവന്നുകൊടുത്തിട്ടുണ്ടാകുമോ?് അച്ചൂട്ടൻ പോക്കറ്റിലെ കടലാസുപൊതി തുറന്ന് ഞാവൽപ്പഴങ്ങൾ എണ്ണി നോക്കി. കൃത്യം താൻ കൊണ്ടുവന്ന അത്രയും തന്നെ ഉണ്ടല്ലോ!!! അച്ചുവിന് അൽപ്പം നിരാശ തോന്നി. ചേച്ചിയുടെ മുഖത്തു വിരിഞ്ഞുകാണേണ്ട അത്ഭുതഭാവങ്ങളിൽ ഒന്ന് വിരിയും മുൻപേ തണ്ടൊടിഞ്ഞുവീണു. സാരമില്ല. പിന്നൊന്നും കൂടിയുണ്ടല്ലോ അച്ചുവിന് മനസ്സിലാക്കിക്കൊടുക്കാൻ - കറുപ്പ് നിറം, ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ നിറം. പക്ഷെ ചേച്ചിയിതെന്തൊരു ഉറക്കമാണ്!!  അച്ചു ഒന്നു കൂടി കുലുക്കി വിളിച്ചു നോക്കി. പിന്നെ, ഒന്നുമുറുകെപ്പിടിച്ചാൽ ഞെരിഞ്ഞുടഞ്ഞുപോകാവുന്ന ഞാവൽപ്പഴങ്ങൾ  ശ്രദ്ധയോടെ കയ്യിൽ സൂക്ഷിച്ചുപിടിച്ച്, ചേച്ചിയുടെ കറുത്തുനീലിച്ച ചുണ്ടുകളെ അൽപ്പം നിരാശയോടെ നോക്കി, ചേച്ചി ഉണരുന്നതിനായി അച്ചു കാത്തിരുന്നു. പുതപ്പിനടിയിലായി ചേച്ചിയുടെ കയ്യറ്റത്ത് കിടന്നിരുന്ന ഡ്രോയിങ്ങ് പാഡ് അപ്പോഴാണവൻ്റെ കണ്ണിൽപ്പെട്ടത്. അവനത് തുറന്നു. പിന്നെ ചിരിയോടെ ഓരോ പേജും മറിച്ചു. ഒരുപാടുവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഓരോ പേജിലും എന്താണെന്ന് കൃത്യമായിട്ടറിയാമെങ്കിലും ആദ്യമായി കാണുന്ന ആകാംക്ഷയോടെയാണ് അവനാ ബുക്ക് ഓരോ പ്രാവശ്യവും തുറക്കുക. ആദ്യപേജിൽ ചേച്ചിയുടെ കിങ്ങിണിപ്പൂച്ചയുടെ പടമായിരുന്നു. അടുത്ത പേജിൽ അപ്പുറത്തെ വീട്ടിലെ അഭിജിത്തിൻ്റെ പോമറേനിയൻ നായ്ക്കുട്ടി. പിന്നെ പല തരം പൂക്കൾ, സഫിയുമ്മേടെ ആട്, ദേവുമ്മേടെ വീട്ടിൽ നിന്ന് ഇടയ്ക്ക് കയറഴിഞ്ഞ് ഓടിവരാറുള്ള പശുക്കുട്ടി, അങ്ങിനങ്ങിനെ ചിത്രങ്ങൾ മറിഞ്ഞ് അവസാനപേജിൽ എത്തിയപ്പോൾ അച്ചുവിൻ്റെ ചുണ്ടത്തെ ചിരി മാഞ്ഞ് മുഖത്ത് ഉദ്വേഗം നിറഞ്ഞു.  അവസാനപേജിൽ ചേച്ചി വരച്ചുവച്ചിരുന്ന അപൂർണ്ണമായ ചിത്രം അവൻ ആദ്യമായി കാണുകയായിരുന്നു. ആ ചിത്രത്തിലെ,  പരുക്കൻ താടിയും പരിചിതമായ മീശയും കഷണ്ടി വിസ്തൃതമാക്കിയ നെറ്റിയും ആരുടേതെന്ന് ചേച്ചി ഉണരുന്നതിനുമുൻപ് സ്വയം കണ്ടുപിടിച്ചെടുക്കണമെന്ന് ചിന്തിച്ച് അവൻ ഓർമ്മത്താളുകൾ വേഗത്തിൽ മറിക്കുമ്പോഴും ആ ചിത്രത്തിനുമുകളിൽ ചേച്ചിയെന്തിനാ തലങ്ങും വിലങ്ങും കുത്തിവരച്ചത് എന്ന് ഓർക്കുകയായിരുന്നു, അവൻ.


2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നിറങ്ങളിലൂടെ വിരിയുന്ന പഴംസ്മരണകൾ ..

Jayasree Lakshmy Kumar said...

വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി