Thursday, 11 February 2021

ഈ കൊച്ചു ലോകം



എത്ര പെട്ടെന്നാണല്ലേ ചിലരുടെ തലവരകൾ മാറ്റിയെഴുതപ്പെടുന്നത്. ഇന്ന് ഈ ബംഗ്ലാവിന്റെ മുറ്റത്ത്, ശാന്തസുന്ദരമായ ഈ ഉദ്യാനത്തിൽ കുളിർക്കാറ്റേറ്റ് സ്വച്ഛതയോടെ നിൽക്കുന്ന ഞാൻ എത്ര ഭാഗ്യവതിയാണ്  എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? എന്നാൽ എന്നെ തഴുകുന്ന ഈ കുളിർത്തെന്നലിനോ  ഒരു നനുത്ത മഴത്തുള്ളി പോലെ എന്നിലേക്ക് പൊട്ടിവീണ ഈ പ്രൗഢജീവിതത്തിനോ ഒന്നും  എന്റെ ഹൃദയത്തിനേറ്റ മുറിവുകളെ ഉണക്കാനാവില്ല.  

തിരിച്ചറിവുകൾ എന്നുമെനിക്ക് വേദനകൾക്കുള്ള നിദാനങ്ങളായിരുന്നു. ഉൾക്കാഴ്ചകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാനും എൻ്റെ അഴകളവുകളെക്കുറിച്ചും, അവ നേടിത്തന്ന സൗഭാഗ്യങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചേക്കുമായിരുന്നു. അഹങ്കരിക്കുമായിരുന്നു. നിമിഷാർദ്ധം കൊണ്ട് ഈ സൗഭാഗ്യങ്ങളുടെ തിരുമുറ്റത്ത് എന്നെ എത്തിച്ച, അതിധനവാനായ ആ മനുഷ്യൻ്റെ അഭിമാനഭാജനമാവാൻ കഴിഞ്ഞതിൻ്റെ പുണ്യമോർത്ത് നിർവൃതിയടയുമായിരുന്നു. എന്നാൽ എൻ്റെ ശരീരത്തിനും ഹൃദയത്തിനുമേറ്റ മുറിവുകൾക്കുനേരെ എൻ്റെ ബോധ്യങ്ങൾ കാണാവിരൽ ചൂണ്ടുമ്പോൾ അത് കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ലല്ലോ!

കടലിൽ ഇടകലർന്നൊഴുകുന്ന ജലത്തിൻ്റെ സ്വത്വമില്ലായ്മ പോലെ, അതിരുകളില്ലാതെ വീശുന്ന കാറ്റിൻ്റെ വിശാലലോകം പോലെ അത്രമേൽ സ്വാതന്ത്ര്യമനുവദിച്ചുതന്നിരുന്ന നിഷ്കളങ്കബാല്യം ഇപ്പോൾ ഓർമ്മകളിൽ മാത്രം. അത്യോദാരയും നന്മകളാൽ നിറഞ്ഞവളുമെങ്കിലും ഒരു നിസ്വയെപ്പോലെ വിനയാന്വിതയായ അമ്മയും ഒരു വിദൂര ഓർമ്മ. ആ തായ്  വേരുകളുടെ പിൻബലം പകർന്നേകിയ വിശാലലോകം എൻ്റെ ഓരോ വളർച്ചാഘട്ടങ്ങളിലും കാത്തുസൂക്ഷിക്കുമെന്ന് അപക്വതയുടെ ചെറുബാല്യത്തിൽപ്പോലും ഞാൻ ശപഥം ചെയ്തിരുന്നു. 

എന്നാൽ ഏതോ അഭിശപ്തനിമിഷത്തിൽ അമ്മ പോലുമറിയാതെ ചില കരാളഹസ്തങ്ങൾ എന്നെ അമ്മയിൽ നിന്നും തട്ടിയെടുത്തു. പേരറിയാത്ത ഏതോ നാട്ടിലേക്ക് അവരെന്നെ കടത്തിക്കൊണ്ടുപോയി. അതിരുകളില്ലാത്ത എൻ്റെ ലോകത്തുനിന്നും, കൈകൾ ഒന്ന് നീട്ടി നിവർത്താൻ പോലും സ്വാതന്ത്ര്യമനുവദിക്കാത്തത്ര ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്. കിളിമൊഴികൾക്ക് ചൂളംവിളിയാൽ യഥേഷ്ടം മറുമൊഴിയേകിയിരുന്ന, കാറ്റിൻ ചിലങ്കകളണിഞ്ഞ് അലസം നൃത്തമാടിയിരുന്ന പഴയ ആ നല്ല നാളുകൾ എന്നെന്നേക്കുമായി അവസാനിച്ചു. എനിക്കുമേൽ നിയന്ത്രണങ്ങൾ വന്നു. 

അന്നുമുതൽ എന്നെ അംഗപ്രത്യംഗം മനോഹരിയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവരുടെ പ്രവൃത്തികൾക്ക് പിന്നിലുള്ള ലക്ഷ്യം, പൊതുവിപണിക്ക് ഹിതകരമായ വിധത്തിൽ എന്നെ ഒരുക്കിയെടുക്കുക എന്നതാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. അതിൻപ്രകാരം എൻ്റെ ഓരോ അംഗങ്ങൾക്കും അവർ നിശ്ചയിച്ച അഴകളവുകൾ ഉണ്ടായിരുന്നു.  വളർച്ചയുടെ ആ ഘട്ടത്തിൽ എനിക്കൊരുപാട് വിശന്നു, ദാഹിച്ചു. അതിലുമേറെയായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള തീവ്രാഭിലാഷം. എന്നാൽ ലാവണ്യമാത്രകൾക്ക് അൽപ്പവും വ്യത്യാസമുണ്ടാകാതിരിക്കാൻ അവർ നിശ്ചയിച്ചേകിയ ഭക്ഷണത്തിൽ എനിക്ക് തൃപ്തിപ്പെടേണ്ടിവന്നു. 
എന്നെപ്പോലെ അനേകകുഞ്ഞുങ്ങളും അവരുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത മുതിർന്നവരും ഇവിടെയുണ്ടെന്ന് വൈകാതെ ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ എന്നിൽനിന്ന് വ്യത്യസ്തമായി അവരിൽ പലരും ഇതൊരു കാരാഗൃഹവാസമാണെന്ന് തിരിച്ചറിയുന്നതായിപ്പോലും എനിക്ക് തോന്നിയില്ല. അനുവദിച്ചേകുന്നവ അമൃത് പോലെ അവർ സ്വീകരിച്ചു. മുൻനിശ്ചയിക്കപ്പെട്ട ചിട്ടനിഷ്ഠകൾക്കനുസരിച്ച് രൂപപ്പെട്ടുവരുന്നതിൽ അഭിമാനിച്ചു. തങ്ങൾ ഏറ്റവും പ്രൗഢർ എന്ന് അഹങ്കരിച്ചു. 

എത്രയൊക്കെ ഒതുക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ പരിമിതികൾ ലംഘിക്കാൻ എനിക്ക് ഉൾപ്രേരണ നൽകി.  അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  കൽപ്പിച്ചുവച്ച അതിരുകളെ ഭേദിക്കാനുള്ള എൻ്റെ ശ്രമങ്ങളെ അവർ മുളയിലേ നുള്ളി. എൻ്റെ രഹസ്യപ്രയാണോദ്ദേശങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് പ്രാരംഭത്തിൽത്തന്നെ തടയിട്ടു. എന്നെ സ്നേഹിച്ച് പരിപാലിക്കുന്നു എന്ന ഭാവേന, അവർ കൽപ്പിച്ച കാഴ്ചസീമകളിലേക്കും, ചട്ടക്കൂടുകൾ നിശ്ചയിച്ച അറിവുകളിലേക്കും മാത്രമായി വീണ്ടും വീണ്ടും ഒതുക്കി. എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന ജീവിതവും, ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ മിഴികൾക്ക് വിഷയീഭവിക്കാതെ എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിക്കാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരുന്നു. ഞാൻ യുവതിയായി. പോഷകാഹാരക്കുറവ് വളരെ പ്രകടമായിരുന്നെങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്നുകൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ അഭിനന്ദനം സ്ഫുരിക്കുന്ന നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെ വേറൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. എന്നെപ്പോലുള്ള അനേകരെ പ്രദർശിപ്പിച്ചിരിക്കുന്ന അവിടം ഒരു കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. മൂല്യം വർദ്ധിക്കനുതകുന്ന വിധം നല്ലൊരു കച്ചവടച്ചരക്കാക്കി എന്നെ ഒരുക്കിയെടുത്തതിൽ എൻ്റെ ഉടമകൾ എന്നവകാശപ്പെടുന്നവർ അഭിമാനം കൊള്ളുന്നത് ഞാൻ കണ്ടു. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും നോട്ടങ്ങൾ. എന്റെ അംഗോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവരുടെ കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെപ്പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും അഴകളവുകൾ ഒത്തവരിൽ ഒരുവൾ എന്ന നിലയിൽ ഏറ്റവും ഉയർന്ന മൂല്യം കൽപ്പിക്കപ്പെട്ടവരിൽ ഞാനും പെടും എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളെയാണ് ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഈ രൂപഭംഗി എൻ്റെ അഭിമാനമല്ല, മറിച്ച്  ചങ്ങലയിൽ ബന്ധിതമായ എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച മാത്രം. വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പോൾ എൻ്റെ ചലനങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  


കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്കുചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് പേരാൽ , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, മാവ് എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമുണ്ട് ഒരുപാട് പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ്ത്തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കളിൽ രണ്ടു പേർ കുടുംബവുമായി വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു ഒമ്പതോ പത്തോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടിവന്ന് നവ്യയുടെ ചെവിക്കുപിടിച്ച് ഒരു തിരുമ്മുകൊടുത്തിട് അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടിക്കൊണ്ടുപോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞുപതിച്ച മഴുമുനകൾ ഞാൻ കണ്ടു.

ഇത്തരം ഒന്നായിരുന്നു പ്രദർശനനഗരിയിലായിരുന്നപ്പോൾ ഞാൻ കണ്ട മറ്റൊരു കാഴ്ച. അവർ രണ്ട് ആൺകുട്ടികളായിരുന്നു. സ്കൂളിൽ കൂട്ടുകാരായിരിക്കണം. എനിക്കരികിൽ വച്ചാണ്, പരസ്പരം കണ്ട സന്തോഷത്തിൽ അവർ തമ്മിൽ കെട്ടിപ്പിടിച്ചതും ഒരാൾ മറ്റൊരാൾക്ക് കയ്യിലിരുന്ന മിഠായി നീട്ടുന്നതും. ആ നിമിഷം രണ്ടാമൻ്റെ അമ്മ അത് വാങ്ങാനനുവദിക്കാതെ അവനെ പിടിച്ചുവലിച്ച് കൊണ്ടുപോയി. മാതാപിതാക്കളുടെ അടുത്തേക്ക് ഓടിപ്പോയ ഒന്നാമനെ നോക്കി 'അവരൊക്കെ കുറഞ്ഞവരാ. അവരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങിക്കഴിക്കരുത്. പണ്ടായിരുന്നെങ്കിൽ തീണ്ടാപ്പാടകലെ നിർത്തേണ്ടവരാ. അറിയുവോ നിനക്ക്' എന്ന് പറയുമ്പോൾ ചെതുക്കലിൻ്റെ മുറിവുകളേൽപ്പിച്ച് അവൻ്റെ മനസ്സ് രാകി ചെറുതാക്കപ്പെടുകന്നത് ഞാൻ കണ്ടു. 

അതിശയിപ്പിച്ചത് അതല്ല , ഈ അമ്മമാരുടെ മേലും ആൺപെൺഭേദമെന്യേ മറ്റ് പലരുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിതചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. പിറവിയെടുത്ത അന്നുമുതൽ സമൂഹം കൽപ്പിച്ചുണ്ടാക്കിയ അളവുകൾക്കനുസൃതമായി അളന്നുമുറിച്ച്  ചെതുക്കിയൊതുക്കുന്നതിനിടയിൽ നേർക്കാഴ്ചയുടെ കണ്ണുകൾ ബാല്യത്തിൽ തന്നെ കുത്തിയുടക്കപ്പെട്ടുപോയവർ!! 

മനുഷ്യോൽപ്പത്തിയുടെ ആരംഭം മുതൽ മുന്നോട്ടുള്ള അവൻ്റെ ഓരോ ചുവടുവയ്പ്പുകൾക്കും സാക്ഷികളായ്ത്തീർന്ന ഞങ്ങളുടെ പ്രപിതാമഹന്മാരിലൂടെ, കഥകൾ പോലെ കൈമറിഞ്ഞുകിട്ടിയ ചില ചരിത്രസത്യങ്ങളുണ്ട്. മനുഷ്യൻ എന്ന ഒറ്റപ്പദത്തിൽ അറിയപ്പെട്ടിരുന്നവർ പിന്നീട് അവർക്കിടയിൽ കുലങ്ങളാലും ദേശാതിർത്തികളാലും ഒക്കെ സ്വയം വേർതിരിവുകളുടെ കളങ്ങൾ കൽപ്പിച്ചുണ്ടാക്കുകയും ഓരോ കളങ്ങൾക്കുമകത്തുള്ളവർ ആ കളങ്ങൾക്കുള്ളിൽ പാലിക്കേണ്ടതായ നിയമങ്ങളുണ്ടാക്കുകയും ആ നിയമങ്ങൾ പാലിച്ച് പോകുന്നവർക്ക് കളങ്ങൾക്കകത്ത് ഉയർന്ന മൂല്യം നൽകപ്പെടുകയും ചെയ്യുന്നു എന്നതാണ്, വിവേചനശക്തിയുള്ളവൻ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യൻ ചെയ്തുകൂട്ടുന്ന കാര്യങ്ങളിലെ ഒരു തമാശ. ഒരു കളത്തിനകത്ത് ശരിയെന്ന് കൽപ്പിക്കപ്പെട്ട കാര്യം മറ്റൊരു കളത്തിനുള്ളിൽ തെറ്റായിത്തീരുന്നുവത്രെ. ഭാവനാസമ്പന്നരായവർ സൃഷ്ടിച്ചെടുത്ത ചില കഥാപാത്രങ്ങൾ പിന്നീട് ചില കുലങ്ങളുടെ ആരാധ്യാബിംബങ്ങളാവുകയും ഓരോ ബിംബങ്ങളുടെ പേരിലും ഈ ആരാധകവൃന്ദങ്ങൾ പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു തമാശ. തങ്ങൾ സ്വയം ഒരുക്കിയ കാരാഗൃഹങ്ങൾക്കകത്താണെന്നും അവ ഭേദിച്ചാൽ പരിമിതികളില്ലാത്ത ജ്ഞാനത്തിൻ്റെ അനന്തസാധ്യതകളിലേക്ക് പറന്നുയരാമെന്നും ഇക്കൂട്ടർ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അതിശയകരം. 

കാലാകാലങ്ങളായി നിലനിൽക്കുന്ന ഈ തരംതിരിവുകൾക്ക് ഈ ആധുനീകയുഗത്തിലും ഒരു മാറ്റവും വന്നിട്ടില്ല എന്നതിന് ഞാനും സാക്ഷിയാണ്.  വില്പനച്ചരക്കായി പ്രദർശനവിപണിയിൽ കഴിച്ചുകൂട്ടിയ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം ഓരോ കളങ്ങൾ കൽപ്പിച്ചുണ്ടാക്കിയ ചെതുക്കലുകളുടെ മുറിപ്പാടുകൾ കാണാമായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് യോഗ്യരായി കണക്കാക്കുന്നത്.   ഇടയ്ക്ക് കാണാം, സമയയന്ത്രമേറി പുറകോട്ട് യാത്രപോയ അപൂർവ്വം ചില ഒറ്റയാന്മാരെ. പിൻപ്രയാണങ്ങളിൽ അവർ ജാതി, മത,വർഗ്ഗ, ദേശ, അതിർത്തികൾ വരയ്ക്കപ്പെടുന്നതിനും മുൻപേ സ്വതന്ത്രരായ പക്ഷികളെപ്പോലെ വിശാലലോകത്ത് യഥേഷ്ടം വിഹരിച്ചിരുന്ന നഗ്നമനുഷ്യരെ കണ്ടെത്തിയിരിക്കുന്നു. പിന്നീട് ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സിനുമേൽ, ആ സ്വതന്ത്രവിഹായസ്സിൽ പറക്കാനുതകുന്ന ചിറകുകൾ തുന്നാനുള്ള തൂവലുകളുമേന്തി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി, അവർ കാലികലോകത്ത് തിരിച്ചെത്തുന്നു. സ്വയം തീർത്ത തടങ്കൽപ്പാളയങ്ങളിലെ പാരതന്ത്ര്യം തിരിച്ചറിയാത്ത ചെറിയ മനുഷ്യർക്ക് വേപഥുവോടെ ആ തൂവലുകളാൽ ചിറകുകൾ തുന്നാനൊരുങ്ങുന്നു. എന്നാൽ തിരിച്ചറിവിൻ്റെ ഔന്നത്യങ്ങളെക്കുറിച്ച് ചിന്തകളിൽ പോലും ബീജാവാപം നടക്കാത്തവിധം ബോധം ഷണ്ഡീകരിക്കപ്പെട്ട ജനത  ഈ ഉന്നതശീർഷരെ   ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാറില്ല.  അവരുടെ ഉത്ബോധനങ്ങൾ  അവരെ ഒറ്റപ്പെടുത്തുകയോ ഈ ലോകത്തിൽ നിന്നുതന്നെ നിഷ്കാസിതരാക്കുകയോ ചെയ്യുന്ന കാഴ്ചകാളാണ് കൂടുതലും കാണാനാവുക.

പുതുതലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ. അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. പ്രകൃത്യാൽ ഇഴപിരിഞ്ഞു വളരാൻ കൊതിച്ച, അകാശത്തിൻ്റെ അപാരതയിലേക്ക് പടർന്ന് വടവൃക്ഷങ്ങളാകാൻ ശ്രമിച്ച രണ്ട് ജീവനുകളുടെ ശിഖരങ്ങളരിഞ്ഞുവീഴ്ത്താൻ ശ്രമിച്ചതിൻ്റെ പരിണതഫലം!! 
 ഇത് ബോൺസായിയുഗമാണെന്ന്  ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. 
—————————————————————————





 നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ. എൻ്റെ ജനനവും അത്തരം നന്മ നിറഞ്ഞ ഒരു നാട്ടിൻപുറത്തായിരുന്നു.  എൻ്റെ അമ്മയെപ്പോലെയായിത്തീരണമെന്നായിരുന്നു ചെറുപ്പം മുതൽക്കേ എൻ്റെ ആഗ്രഹം. നിങ്ങൾക്കറിയുമോ എത്ര നന്മയുള്ളവളായിരുന്നു എന്റെ അമ്മയെന്ന്? അത്യോദാരമനസ്കയായ അവർ എത്രയോ പേരുടെ താങ്ങും തണലുമായിരുന്നെന്നോ! എന്നിട്ടും  അതൊന്നും ഭാവിക്കാതെ നിസ്വയെപ്പോലെ വിനയാന്വിതയായുള്ള ആ നിൽപ്പ് മങ്ങിയ ഒരു ഓർമ്മയായി എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു . ആ അമ്മയുടെ മകളായതിൽ ഞാൻ സന്തോഷിച്ചിരുന്നു . അമ്മയുടെ പാതകൾ പിൻതുടരാൻ ആഗ്രഹിച്ചിരുന്നു . എന്നാൽ ഏതോ അഭിശപ്തനിമിഷത്തിൽ അമ്മ പോലുമറിയാതെ ചില കരാളഹസ്തങ്ങൾ എന്നെ അമ്മയിൽ നിന്നും തട്ടിയെടുത്തു. പേരറിയാത്ത ഏതോ നാട്ടിലേക്ക് അവരെന്നെ കടത്തിക്കൊണ്ടുപോയി. കുളിർപ്പച്ചയുടുത്ത, നനുനനുപ്പും കിളിമൊഴികളും മാത്രം നിറഞ്ഞ ഗ്രാമത്തിൽ നിന്നും കൈകൾ ഒന്ന് നീട്ടി നിവർത്താൻ പോലും സ്വാതന്ത്ര്യമനുവദിക്കാത്തത്ര ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്.  അന്നുമുതൽ എൻ്റെ വിശാലലോകം എനിക്കന്യമായി. കിളിമൊഴികൾക്ക് ചൂളം വിളിയാൽ യഥേഷ്ടം മറുമൊഴിയേകിയിരുന്ന, കാറ്റിൻ ചിലങ്കകളണിഞ്ഞ് അലസം നൃത്തമാടിയിരുന്ന ആ നല്ല നാളുകൾ എന്നെന്നേക്കുമായി അവസാനിച്ചു. എനിക്കുമേൽ നിയന്ത്രണങ്ങൾ വന്നു. ഞാൻ  ഭുജിക്കേണ്ടത് എന്തൊക്കെ എന്നുപോലും ആരെല്ലാമോ തീരുമാനിക്കുന്നു. സംരക്ഷിക്കുന്നു എന്ന ഭാവേന അവരെനിക്ക് ഏകിയത് ഒരു കാരാഗൃഹവാസമാണ്. ഞാൻ മാത്രമല്ല, എന്നെപ്പോലെ അനേക കുഞ്ഞുങ്ങൾ ഇവിടെയുണ്ട്. ഞങ്ങളെ ഇവിടെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നതിൻ്റേയും ചിട്ടനിഷ്ഠകൾ പാലിച്ച് വളർത്തുന്നതിൻ്റേയും പൊരുൾ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല . അവരുടെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് അവർ കൽപ്പിച്ചുവച്ചിട്ടുള്ള അളവുകോലുകൾ ഉണ്ടായിരുന്നു. ആ അളവുകോലുകൾക്കനുസരിച്ചുള്ള നിയന്ത്രിതമായ ഭക്ഷണം, അതിൽ പരിമിതമാക്കപ്പെട്ട കാഴ്ചകൾ, അവ മാത്രമാണ് ഞങ്ങൾക്ക് അനുവദിക്കപ്പെട്ടിരുന്നത്. എനിക്ക് വിശന്നു. ദാഹിച്ചു. അതിലുമേറെയായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള തീവ്രാഭിലാഷം. എന്തൊക്കെ പരിമിതികൾ കൽപ്പിച്ചാലും എന്നിൽ കുടിയിരിക്കുന്ന എൻ്റെ അമ്മയുടെ ചേതനാഗുണം ഞാൻ പ്രകടമായിത്തന്നെ വെളിവാക്കി . 'വിത്തുഗുണം പത്തുഗുണം' എന്നല്ലേ? അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നെ സ്നേഹിച്ച് പരിപാലിക്കുന്നു എന്ന്  ഭാവിക്കുന്നവർ തന്നെ എന്നെ ശിക്ഷിക്കാനും ആരംഭിച്ചു . കൽപ്പിച്ചുവച്ച അതിരുകളെ ലംഘിക്കാനുള്ള എൻ്റെ ശ്രമങ്ങളെ അവർ മുളയിലേ നുള്ളി. എൻ്റെ രഹസ്യപ്രയാണങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് പ്രാരംഭത്തിൽത്തന്നെ തടയിട്ടു . എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന ജീവിതവും, ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  എന്റെ ജീവിതത്തെ തന്ത്രപൂർവ്വം ഇവിടെ കുരുക്കിയിട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും അവർ എത്ര ചാതുര്യത്തോടെയാണ് എന്റെ അവയവങ്ങളെ അവരുടെ ഇച്ഛകൾക്കനുസൃണമായി മനോഹരമാക്കാൻ പരിശ്രമിക്കുന്നത്. ഇതിനു പുറകിൽ കച്ചവടബുദ്ധി മാത്രമാണെന്നും വിലപിടിപ്പുള്ള ഒരു വില്പനച്ചരക്കാക്കി എന്നെ മാറ്റിയെടുക്കുക മാത്രമാണ് അവരുടെ ഉദ്ധേശമെന്നും എത്ര വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്!! എങ്കിലും ഈ പാരതന്ത്ര്യത്തിൽ നിന്ന് രക്ഷപ്പെട്ട്, പ്രിയപ്പെട്ടവരിലേക്കും അവർ വാഴുന്ന ആ വിശാലലോകത്തേക്കും ചെന്നെത്തുവാനും അതിൽ അലിഞ്ഞുചേരുവാനും ഞാൻ എന്നും ആഗ്രഹിച്ചു. 

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ മിഴികൾക്ക് വിഷയീഭവിക്കാതെ എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിക്കാൻ കഠിനപരിശ്രമം നടത്തിക്കൊണ്ടിരുന്നു. ഞാൻ യുവതിയായി. പോഷകാഹാരക്കുറവ് വളരെ പ്രകടമായിരുന്നെങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്നുകൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ അഭിനന്ദനം സ്ഫുരിക്കുന്ന നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെ വേറൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. അതൊരു  കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. മൂല്യം വർദ്ധിക്കും വിധം നല്ലൊരു കച്ചവടച്ചരക്കാക്കി എന്നെ ഒരുക്കിയെടുത്തതിൽ എൻ്റെ ഉടമകൾ എന്നവകാശപ്പെടുന്നവർ അഭിമാനം കൊള്ളുന്നത് ഞാൻ കണ്ടു. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും കൊത്തി  വലിക്കുന്ന നോട്ടങ്ങൾ. എന്റെ അംഗോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവർക്ക് എന്നെ ഒന്ന് തൊട്ടെങ്കിലും പോകണമെന്നുണ്ട് . പക്ഷെ അത് അനുവദനീയമല്ല. വില സ്വീകാര്യമായവർക്ക് മാത്രം എന്നെ അടുത്തു വന്നു കാണാം. അല്ലാത്തവർക്ക് അൽപ്പം ദൂരെ മാറി നിന്നുള്ള ദർശനസുഖം മാത്രം. പലരുടെയും കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെപ്പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും അഴകളവുകൾ ഒത്തവൾ എന്ന നിലയിൽ ഏറ്റവും ഉയർന്ന മൂല്യമാണ് എനിക്ക് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളെയാണ് ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഈ രൂപഭംഗി എൻ്റെ അഭിമാനമല്ല, മറിച്ച്  ചങ്ങലയിൽ ബന്ധിതമായ എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച മാത്രം.

എന്നെ  അഴകളവുകളിൽ രൂപപ്പെടുത്തി വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പോൾ എൻ്റെ ചലനങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  

വിലപേശലുകളുടെ കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്ക് ചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് പേരാൽ , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, മാവ് എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമുണ്ട് ഒരുപാട് പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

 ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ്ത്തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കൾ രണ്ടു പേർ കുടുംബവുമായി വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു ഒമ്പതോ പത്തോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടി വന്നു നവ്യയുടെ ചെവിക്കു പിടിച്ചു ഒരു തിരുമ്മു കൊടുത്തിട്ടു അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടിക്കൊണ്ട് പോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞു പതിച്ച മഴുമുനകൾ ഞാൻ കണ്ടു. അതിശയിപ്പിച്ചത് അതല്ല , നവ്യയുടെ അമ്മയുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം ആഴത്തിലുള്ള  മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിത ചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. പിറവിയെടുത്ത അന്നുമുതൽ സമൂഹം കൽപ്പിച്ചുണ്ടാക്കിയ അളവുകൾക്കനുസൃതമായി അളന്നുമുറിച്ച് സമൂഹത്തിൻ്റെ ആഡ്യവിപണിക്ക് അനുയോജ്യമാം വിധം ചെതുക്കിയൊതുക്കുന്നതിനിടയിൽ നേർക്കാഴ്ചയുടെ കണ്ണുകൾ ബാല്യത്തിൽ തന്നെ കുത്തിയുടക്കപ്പെട്ടുപോയവർ!! തമാശയതല്ല, ഈ സമൂഹം അവർക്കിടയിൽ കുലങ്ങളാലും ദേശാതിർത്തികളാലും ഒക്കെ സ്വയം വേർതിരിവുകളുടെ കളങ്ങൾ കൽപ്പിച്ചുണ്ടാക്കുകയും ഓരോ കളങ്ങൾക്കുമകത്തുള്ളവർ ആ കളങ്ങൾക്കുള്ളിൽ പാലിക്കേണ്ടതായ നിയമങ്ങളുണ്ടാക്കുകയും ആ നിയമങ്ങൾ പാലിച്ച് പോകുന്നവർക്ക് കളങ്ങൾക്കകത്ത് ഉയർന്ന മൂല്യം നൽകപ്പെടുകയും ചെയ്യുന്നു. ഒരു കളത്തിനകത്ത് ശരിയെന്ന് കൽപ്പിക്കപ്പെട്ട കാര്യം മറ്റൊരു കളത്തിനുള്ളിൽ തെറ്റായിത്തീരുന്നു. ഭാവനാസമ്പന്നരായവർ സൃഷ്ടിച്ചെടുത്ത ചില കഥാപാത്രങ്ങൾ പിന്നീട് ചില കുലങ്ങളുടെ ആരാധ്യാബിംബങ്ങളാവുകയും ഓരോ ബിംബങ്ങളുടെ പേരിലും ഈ ആരാധകവൃന്ദങ്ങൾ പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു തമാശ. തങ്ങൾ സ്വയം ഒരുക്കിയ കാരാഗൃഹങ്ങൾക്കകത്താണെന്നും അവ ഭേദിച്ചാൽ പരിമിതികളില്ലാത്ത ജ്ഞാനത്തിൻ്റെ അനന്തസാധ്യതകളിലേക്ക് പറന്നുയരാമെന്നും ഇക്കൂട്ടർ തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അതിശയകരം. 



ഈ  അതിശയം എനിക്ക് പുതിയതല്ല.  വില്പനച്ചരക്കായി പ്രദർശനവിപണിയിൽ കഴിച്ചുകൂട്ടിയ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം ഓരോ കളങ്ങൾ കൽപ്പിച്ചുണ്ടാക്കിയ ചെതുക്കലുകളുടെ മുറിപ്പാടുകൾ കാണാമായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് യോഗ്യരായി കണക്കാക്കുന്നത്.   ഇടയ്ക്കു കാണാം, സമയയന്ത്രമേറി പുറകോട്ട് യാത്രപോയ അപൂർവ്വം ചില ഒറ്റയാന്മാരെ. പിൻപ്രയാണങ്ങളിൽ അവർ ജാതി, മത,വർഗ്ഗ, ദേശ അതിർത്തികൾ വരയ്ക്കപ്പെടുന്നതിനും മുൻപേ സ്വതന്ത്രരായ പക്ഷികളെപ്പോലെ വിശാലലോകത്ത് യഥേഷ്ടം വിഹരിച്ചിരുന്ന നഗ്നമനുഷ്യരെ കണ്ടെത്തിയിരിക്കുന്നു. പിന്നീട് ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സിൽ, ആ സ്വതന്ത്രവിഹായസ്സിൽ പറക്കാനുതകുന്ന ചിറകുകൾ തുന്നാനുള്ള തൂവലുകളുമേന്തി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി, അവർ കാലികലോകത്ത് തിരിച്ചെത്തുന്നു. സ്വയം തീർത്ത തടങ്കൽപ്പാളയങ്ങളിലെ പാരതന്ത്ര്യം തിരിച്ചറിയാത്ത ചെറിയ മനുഷ്യർക്ക് വേപഥുവോടെ ആ തൂവലുകളാൽ ചിറകുകൾ തുന്നാനൊരുങ്ങുന്നു. എന്നാൽ തിരിച്ചറിവിൻ്റെ ഔന്നിത്യങ്ങളെക്കുറിച്ച് ചിന്തകളിൽ പോലും ബീജവാപം നടക്കാത്ത വിധം ബോധം ഷണ്ഡീകരിക്കപ്പെട്ട ജനത  ഈ ഉന്നതശീർഷരെ   ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാറില്ല.  അവരുടെ ഉത്ബോധനങ്ങൾ  അവരെ ഒറ്റപ്പെടുത്തുകയോ ഈ ലോകത്തിൽ നിന്നുതന്നെ നിഷ്കാസിതരാക്കുകയോ ചെയ്യുന്ന കാഴ്ചകാളാണ് കൂടുതലും കാണാനാവുക.


 പുതു തലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ . അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. ഇത് ബോൺസായിയുഗമാണെന്ന്  ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. 

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക് അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും .
അതുപോലെ തന്നെയാണ് കലാകാരികളും കേട്ടോ

Jayasree Lakshmy Kumar said...

ഹ ഹ . നന്ദി മുരളിച്ചേട്ടാ