Wednesday 11 May 2022

കണ്ടതും കേട്ടതും

  സമയം അർദ്ധരാത്രി കഴിഞ്ഞിട്ടും ശ്രീമതിക്ക് ഒട്ടും ഉറങ്ങാനായില്ല. എസിയുടെ തണുപ്പിനോ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിനോ ശ്രീമതിയുടെ മനസ്സിൻ്റെ ഉഷ്ണത്തെ അൽപ്പം പോലും ശമിപ്പിക്കാനുമായില്ല. സമീപത്ത് തണുത്ത് വിറച്ച് തലയിൽക്കൂടി ബ്ലാങ്കറ്റ് മൂടിപ്പുതച്ചുറങ്ങുന്ന ശ്രീമാനെ നോക്കിയപ്പോൾ അവൾക്ക് കലിപ്പ് വന്നു. 

‘ഇതിയാൻ്റെ ഒരു കൂക്കം വലി‘‘


മൂടുതിരിഞ്ഞു കിടക്കുന്ന ശ്രീമാൻ്റെ തിരുമൂലത്തിൽ തന്നെ അവളൊരു അടി വച്ചു കൊടുത്തു.  പുരയിടമതിലിൻ്റെ മറ പറ്റി അയൽവക്കത്തെ സുന്ദരിപ്പാത്തുമ്മയെ ഒളിച്ചിരുന്നു നോക്കുകയായിരുന്ന ശ്രീമാൻ, തൻ്റെ വലതു പിൻപ്രദേശത്തേറ്റ ഇടതു പാതിയുടെ  അടി, പാത്തുമ്മയുടെ  അതിനീചനായ മുട്ടനാടിൻ്റെ ഇടിയാണെന്നുറപ്പിച്ച് ചാടിപ്പിടഞ്ഞെഴുന്നേറ്റു. മതിലിനു പിന്നാമ്പുറത്തു നിന്നും ബെഡ് റൂമിലെത്താൻ അൽപ്പം നിമിഷങ്ങളെടുത്തെങ്കിലും സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീമാൻ ശ്രീമതിയെ ‘ഇരിക്കുന്ന‘ അവസ്ഥയിൽ കണ്ട് വണ്ടറടിച്ചു. കൂർക്കം വലിച്ചുറങ്ങുന്ന വേളകളിൽ ശ്രീമതി തൻ്റെ നീണ്ടു കൂർത്ത നഖമുള്ള വിരലുകളാൽ മാന്തി വിളിച്ച് ശ്രീമാനോട് ചരിഞ്ഞു കിടന്നുറങ്ങാൻ പറയുക പതിവുണ്ടെങ്കിലും ഇത്തരമൊരു താഡനം ഇതാദ്യമാണ്. അസമയത്ത്  മൂലം പുകഞ്ഞ വേദന ഉള്ളിൽ കട്ടക്കലിപ്പുണ്ടാക്കിയെങ്കിലും അത് പുറമേ കാണിക്കാതെ ശ്രീമാൻ മനേജ് ചെയ്തത് ഡോക്റ്റർ പ്രത്യേകം പറഞ്ഞ കാര്യമോർത്തിട്ടാണ്. ചികിത്സ കൊണ്ടു മാത്രം കാര്യമില്ല, ഉൽസാഹം കൂടി വേണമത്രേ. കാര്യങ്ങൾ യുദ്ധകാലാടിസ്ഥനത്തിൽ നീക്കേണ്ട ഈ  നിർണ്ണായകഘട്ടത്തിൽ എന്തെങ്കിലും മുഷിഞ്ഞു പറഞ്ഞിട്ട് ഭാര്യ ഉൽസാഹക്കമ്മിറ്റിയിൽ നിന്നും പിരിഞ്ഞു പോകുന്ന അവസ്ഥ വരുത്തണ്ട. അയാൾ കലിപ്പിൻ്റെ സിപ്പ് ശബ്ദമുണ്ടാക്കാതെ അടച്ച് ലോക്കിട്ടു.



തന്നെ രൂക്ഷമായി നോക്കി കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന ശ്രീമതിയോട് ‘നീ ഇതു വരെ ഉറങ്ങിയില്ലേ‘ എന്ന ചോദ്യത്തിനു ‘നിങ്ങൾക്കെങ്ങിനെ ഇങ്ങിനെ കിടന്നുറങ്ങാൻ കഴിയുന്നു‘ എന്ന മറുചോദ്യമാണു ഉത്തരമായിക്കിട്ടിയത്.'

ശരി എന്നാൽ തിരിഞ്ഞു കിടന്നേക്കാം‘ എന്നു പറഞ്ഞ് അയാൾ പുറം തിരിഞ്ഞു കിടന്നതിലെ പരിഹാസം ഒട്ടും പിടിക്കാഞ്ഞ് അവൾ പാമ്പു ചീറ്റുന്നതു പോലെ മൂക്കിലൂടെ വായു ചീറ്റി മുഖം വെട്ടിത്തിരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ശ്രീമതിയിൽ ഇത്തരം അസ്വസ്ഥതകൾ കണ്ട് പരിചിതനായ ശ്രീമാൻ അത് ഗൗനിക്കാതെ വീണ്ടും ഉറക്കം നടിച്ച് കണ്ണുകളടച്ചു. അപ്പോഴാണു ശ്രീമതി പകുതി സ്വയമായും പകുതി ശ്രീമാനോടായും ഇങ്ങിനെ മൊഴിഞ്ഞത്


’‘നമ്മൾ ലീവിൽ വരുന്നുണ്ടെന്നറിഞ്ഞ്  മനപ്പൂർവ്വമായിരിക്കണം അവർ തിരക്കു പിടിച്ച് ഈ കല്ല്യാണം നടത്തുന്നത്. നമ്മളെ പത്രാസു കാണിക്കാൻ‘‘-


'ഇന്നും ശിവരാത്രി' എന്ന് മനസ്സിലോർത്ത് അയാൾ ശ്രീമതിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.


‘‘അതിനു ലീവിൽ വരുന്ന കാര്യം നമ്മളാരോടും പറഞ്ഞിരുന്നില്ലല്ലോ‘‘


ആംഗലേയദേശത്തെ ഫ്രീ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റിനുള്ള എലിജിബിളിറ്റി പരീക്ഷ എട്ടു നിലയിൽ പൊട്ടിയതു കൊണ്ടും  അവിടത്തെ സ്വകാര്യ ചികിൽസാച്ചിലവു  വകയിൽ  സ്പ്രെഡ് ഷീറ്റിൽ വരിവരിയായി അറ്റൻഷനിൽ നിന്നിരുന്ന  കണക്കുകൾ വരുമാനവുമായി സ്വരച്ചേർച്ച ഇല്ലാതെ കളങ്ങൾ ചാടി പുറത്തു പോയതു കൊണ്ടും ഇനിയൊരങ്കം  നാട്ടിൽ  കുറിക്കാനായി ലീവിൽ വന്നതാണെന്ന കാര്യം ആരോടും പറയരുത് എന്ന ശ്രീമതിയുടെ നിർദ്ദേശം അയാൾ ഇതു വരെ കടുകിട തെറ്റിച്ചിട്ടില്ല. അതിനാൽ തന്നെ നാട്ടിൽ വരുന്ന കാര്യം  ബന്ധുക്കൾ പോലും മുൻ കൂട്ടി അറിഞ്ഞിരുന്നില്ല. പിന്നെങ്ങനെ അയൽവക്കകാരറിയും


’എന്തൊരു ധൂർത്താണു. ഇത്രയധികം ലൈറ്റ്സിൻ്റെ ആവശ്യമെന്താണു!‘



കല്ല്യാണവീട്ടിലെ ദീപാലങ്കാരങ്ങളിൽ നിന്നും ജാലകത്തിൽ വന്നു പതിക്കുന്ന വെളിച്ചത്തെ നോക്കി അവൾ പിന്നേയും രോഷം കൊണ്ടു. 



‘നിൻ്റെ കല്ല്യാണത്തലേന്ന് നിൻ്റെ വീട്ടിൽ നിന്ന് രണ്ട് ഫർലോങ് ദൂരം മുഴുവൻ ദീപാലങ്കാരങ്ങളായിരുന്നല്ലോ‘ എന്നയാൾ മനസ്സിൽ പറഞ്ഞു. മനസ്സിലേ പറഞ്ഞുള്ളൂ. എന്തിനാ വെറുതേ..... പരിസരം ചീഞ്ഞാൽ മുക്കു പൊത്തിപ്പിടിക്കാം. പക്ഷെ മൂക്കു ചീഞ്ഞാലൊ?! സഹിക്കുക തന്നെ


 

 എന്തൊക്കെയായാലും ശ്രീമതിയെ ഈ അസഹിഷ്ണുതാവസ്ഥയിൽ എത്തിച്ചതിൽ  അയൽവക്കത്തെ കല്ല്യാണപ്പെണ്ണിനും വ്യക്തമായ  പങ്കുണ്ട്. അവൾ പൂർവ്വാശ്രമത്തിലെ ശ്രീമതിയോട്  വലിയ അപരാധങ്ങൾ ചെയ്തിരിക്കുന്നു. ക്രൈം നമ്പർ ഒന്ന്- അവൾ ശ്രീമതിയുടെ സമപ്രായക്കാരിയും ശ്രീമതിയേക്കാൾ സുന്ദരിയുമാണ്. ക്രൈം നമ്പർ രണ്ട്- അവൾ പഠിക്കാൻ അതിമിടുക്കിയായിരുന്നത്രേ.  കലാകായീക മത്സരങ്ങളിലെ സ്ഥിരം വിജയിയും.  ശ്രീമതി എത്ര കഷ്ടപ്പെട്ടാലും എന്നും അവൾ ഒരു മുഴം മുന്നേ..


എന്നാൽ ഒരുമിച്ചുള്ള പഠനശേഷം വിദേശത്ത് ഒരു ജോലി, വിവാഹം എന്നീ ഹർഡിൽസ് ആദ്യം ചാടിക്കടന്നത് ശ്രീമതിയാണ്. അപ്രകാരം അയൽവക്കക്കാരിയെ അതിവേഗം ബഹുദൂരം പിന്നിലാക്കി ഓടുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായി ഗട്ടറിൽ ചാടി കാലുളുക്കിയ ഫീൽ ആണ് അയൽവക്കക്കാരിയുടെ വിവാഹവാർത്ത ശ്രീമതിയിലുളവാക്കിയത്.  കുട്ടിയുണ്ടാകുന്ന കാര്യത്തിൽ അവൾ തന്നെ ഓവർറ്റേക്ക് ചെയ്യുമോ എന്ന ആധി ശ്രീമതിയിൽ വ്യാധിയായി പടർന്നു കയറിയിട്ടുമുണ്ട്. ആ ഒരൊറ്റ കാര്യത്തിലാണു ശ്രീമതി, തനിക്കൊപ്പം വിവാഹം കഴിഞ്ഞ പലരോടും അടിയറവു പറഞ്ഞിട്ടുള്ളതും. ഇനി ഇവളും കൂടി തന്നെ തോൽപ്പിക്കുമോ എന്നതാണ് ശ്രീമതിയിലെ മാറാവ്യാധിക്കു മേൽ കൂനിന്മേൽ കുരു ആയിരിക്കുന്നത്. രണ്ടാഴ്ചയായി ഈ കുരുവിൻ്റെ കുത്തലിനു ഇരയാണ് ശ്രീമാൻ


‘ചെറുക്കൻ ക്യാനഡയിൽ ഫാർമസിസ്റ്റ് ആണത്രേ. നുണയാവും. വല്ല കെയർ അസിസ്റ്റൻ്റുമാകും‘‘ 


 അത് തനിക്കിട്ടൊന്നു താങ്ങിയതാണല്ലോ. വിദേശത്ത് എത്തിയ നാൾ മുതൽ ഒരു പണിയുമില്ലാതെ ലാമിനേറ്റ് ചെയ്ത അവസ്ഥയിൽ സമാധിയിലിരിക്കുന്ന തൻ്റെ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റിനെ അയാൾ ഒരു നിമിഷം വെറുതെ സ്മരിച്ചു


’‘എത്ര പവനാ സ്ത്രീധനം എന്നു ഞാൻ ചോദിച്ചു. അപ്പോൾ   അവൾ പറയുവാ, അവരൊന്നും ചോദിച്ചിട്ടില്ലെന്ന്. വലുതായിട്ടൊന്നും കൊടുക്കാൻ കാണില്ല. അതിനു കള്ളം പറയുവാ‘‘


‘ഞാനും ഒന്നും ചോദിച്ചിരുന്നില്ലല്ലോ. എന്നിട്ടും നീ ജ്വല്ലറിയുടെ പരസ്യം പോലല്ലേ ഇറങ്ങിയത്‘‘   ജ്വല്ലറിയുടെ പരസ്യം പോലെ എന്ന  പുകഴ്ത്തൽ ഉള്ളിലൊളിപ്പിച്ച്  അയാൾ എറിഞ്ഞ  ആ രസികൻ കൊഴുക്കട്ട ശ്രീമതി നന്നായി ആസ്വദിക്കുമെന്ന് അയാൾക്കുപ്പുണ്ടായിരുന്നു.

 

സ്പോട്ട് ഓൺ\! അഭിമാനാഹങ്കാരാദി ഭാവങ്ങളുടെ അകമ്പടിയോടെ  ശ്രീമതി ഉവാച:- ‘‘ഈ പരിസരത്ത് ഏറ്റവുമധികം സ്വർണ്ണമിട്ടിറങ്ങുന്ന കല്ല്യാണപ്പെണ്ണ് ഞാനായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു‘‘ 


‘ആ ലോൺ വീട്ടാൻ ഇപ്പൊ ഞാനും കൂടിയാണല്ലോ പെടാപ്പാടു പെടുന്നത്‘ ശ്രീമാൻ സൈലൻസർ ഓൺ ചെയ്ത് ആത്മഗതം. ഭാവം ദൈന്യം


‘‘അയാൾ ലീവിനു വന്നപ്പോൾ ഏതോ ചടങ്ങിൽ വച്ച് അവളെ കണ്ട് മോഹിച്ച് കല്ല്യാണം ആലോചിച്ചതാത്രേ. ഇത്ര മോഹിക്കാനും മാത്രം  വിശ്വമോഹിനിയാണോ അവൾ. ആ തള്ള എന്തോ കൂടോത്രം ചെയ്ത് മയക്കിയതാ. അല്ലെങ്കിൽ അത്രയ്ക്ക് റിച്ച് ആൻ്റ് ഹാൻസം ആയ  ചെറുക്കൻ ആ വീട്ടിൽ നിന്ന് പെണ്ണെടുക്കുവോ'‘  ഭാവം പുച്ഛം.


‘ആ വീടിനെന്താ കുഴപ്പം? അവർക്ക് അത്യാവശ്യം പണവുമുണ്ടല്ലോ. പെണ്ണോ, അതിസുന്ദരിയും‘ മനസ്സിലോർത്തത് നാവിൻതുമ്പിലെത്താതിരിക്കാൻ ശ്രീമാൻ നാവു കടിച്ചു. 


‘‘കണ്ടിട്ടില്ലേ അവളുടെ മൂക്ക് ഒരു സൈഡിലേക്ക് വളഞ്ഞിട്ടാണു‘‘


‘അല്ലല്ലോ. നേരേയുള്ള നല്ല ഭംഗിയുള്ള മൂക്കാണല്ലൊ‘.  മൂക്കിനെ കുറിച്ചോർത്ത ശ്രീമാൻ്റെ കണ്ണുകൾക്ക് മുന്നിൽ ഒരു പാത്രം ലഡു പ്രത്യക്ഷപ്പെട്ടതു  ഭാഗ്യത്തിനു ശ്രീമതി കണ്ടില്ല. കുറച്ചു കഴിഞ്ഞു  ഒറ്റക്കു പൊട്ടിക്കാൻ വേണ്ടി അയാളതെടുത്തൊളിപ്പിച്ചു വച്ചു. 


'‘ചിലപ്പൊ നോക്കിയാൽ അവൾക്കൊരു കോങ്കണ്ണുണ്ടോ എന്നു തോന്നും. നിറമുണ്ടെന്നേയുള്ളൂ. അതു കൊണ്ടെന്താ കാര്യം. ഒരു വർക്കത്തുമില്ല'‘  ശ്രീമതി അൺലോഡിങ് ഒരു ലോഡ് പുച്ഛം


'‘ഉം.. ഉം.. ’‘ ശ്രീമാൻ വെറുതേ മൂളിക്കൊടുത്തു.  അവൾ ലോഡിക്കട്ടെ.  തനിക്കു നോക്കു കൂലി മാത്രം മതി.


'‘കഴുത്തിനു പിന്നിലായി ഇടതു വശത്തായി വൃത്തികെട്ട വലിയൊരു മറുകുണ്ട്'‘ 


'‘ഉം... ഉം...'‘   സപ്പോർട്ടിങ്   റോളിനുള്ള അവാർഡ് തനിക്ക് തന്നെ!


'‘ങേ.. അത് നിങ്ങളെങ്ങിനെ കണ്ടു'‘ ശ്രീമതി കണ്ണുരുട്ടി.


'‘ഞാൻ കണ്ടിട്ടില്ല'‘ ഒരു ഞെട്ടലോടെ അയാൾ പെട്ടെന്ന് തിരുത്തൽവാദിയായി.  മൂളൽ എല്ലായ്പ്പോഴും  ആരോഗ്യകരമല്ല!!


ശ്രീമതിയുടെ മുഖത്തിൻ്റെ ക്വിക്ക് സ്കാനിങ്ങിൽ ‘നോ വൈറസ്‘ എന്ന റിസൾട്ട് കണ്ടതിൻ്റെ ആശ്വാസത്തിൽ അയാൾ  ചിന്തകളെ അയൽക്കാരിയുടെ ശരീരത്തിലേക്ക് തിരിച്ച് ഒരു ഡീപ് സ്കാനിങ്ങിനു വിധേയമാക്കി. എത്ര വട്ടം  ശ്രീമതി കാണാതെ  തൻ്റെ കണ്ണുകൾ സ്പൈ വർക്ക് നടത്തിയിട്ടുണ്ട്.   ആ നിയഴകിൽ അങ്ങനൊരു മറുകുണ്ടെങ്കിൽ തൻ്റെ ചാരന്മാർ അത് എന്നേ റിപ്പോർട്ട് ചെയ്തേനേ!


'‘എന്നാൽ അങ്ങനൊരു മറുകുണ്ട്.’‘ 

പതിയുടെ ചിന്താഭാരം  ലഘൂകരിക്കാൻ പന്നി കൂട്ടിച്ചേർത്തു.  

’അവളെ കാണാൻ ഒരു ഭംഗിയുമില്ല'‘ 

ശ്രീമതി ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചിരുന്ന് ചിന്തയിൽ മുഴുകി. ഇതു തന്നെ അവസരമെന്നോർത്ത് ശ്രീമാൻ തിരിഞ്ഞു കിടന്ന്, ഒരു ആപത്ഘട്ടത്തിൽ തന്നെ നിഷ്കരുണം ഉപേക്ഷിച്ചു പോയ ഉക്കത്തെ മാടി മാടി വിളിച്ചു.

xxxxxxxxxxxxx


കല്ല്യാണദിവസം അണിഞ്ഞൊരുങ്ങി  ശ്രീമതി കണ്ണാടിയുടെ മുന്നിൽ നിന്ന് ഫ്രണ്ട് വ്യൂവും റിയർ വ്യൂവും മനോഹരമെന്ന് ഉറപ്പു വരുത്തുന്നത് ശ്രീമാൻ താടിക്കു കൈ കൊടുത്തിരുന്ന് കണ്ടു. വിദേശത്ത്  തനിക്കൊപ്പമെത്തിയവരേക്കാൾ മുൻപ് വീടും വിലയേറിയ കാറും സ്വന്തമാക്കുന്നതിനായി  ശ്രീമതി  മനസ്സില്ലാമനസ്സോടെയാണെങ്കിലും സ്വന്തം സ്വർണ്ണാഭരണങ്ങൾ  വിറ്റ്  [ഹൈലി കോൺഫിഡൻഷ്യൽ] ‘സ്വർണ്ണം കൊടുത്ത് വജ്രം വാങ്ങി‘ എന്ന ഭാവേന  ആർട്ടിഫിഷ്യൽ ഓർണമെൻ്റ്സ് വാങ്ങിയിരുന്നു.  അതുമണിഞ്ഞാണു  കല്ല്യാണം കൂടാനുള്ള പുറപ്പാട്. കൂടാതെ വളരേ എക്സ്പൻസീവ് ആയിട്ടുള്ള സാരിയും. ഇപ്പോഴത്തെ ഈ അധികച്ചിലവിനിടയ്ക്ക് ഇത്രയും വില പിടിപ്പുള്ള സാരി വേണോ എന്ന പർച്ചേസിങ് സമയത്തുള്ള അയാളുടെ ചോദ്യത്തിനു 'ഐ വാണ്ട് റ്റു ലുക് ലൈക് എ ബോളിവുഡ് ദിവ‘ എന്ന മറുപടി കേട്ട് അയാൾ ദിവിംഗിതനായി.



കല്യാണവീട്ടിൽ എല്ലാവരോടും അതിവിനയത്തിലും സ്നേഹത്തിലും ഇടപെടുന്ന ശ്രീമതിയിലെ ബഹുമുഖപ്രതിഭയെ കണ്ടിട്ട് ശ്രീമാനു പ്രത്യേകിച്ച് അഭിമാനമൊന്നും തോന്നിയില്ല. 

‘ഇത് വെറും അംശാവതാരം. വിശ്വരൂപം ഞാനേ കണ്ടിട്ടുള്ളൂ... ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ..‘ 

ശരിയല്ലേ എന്ന് അയാൾ ഒരിക്കൽ കൂടി നല്ലവണ്ണമൊന്നാലോചിച്ചു. 

‘അതേ. വളരേ ശരിയാണു. ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ‘

പിന്നെ ചിന്തകളെ ഫോറസ്റ്റ് ട്രക്കിങ്ങിനയക്കാതെ വിഭവസമൃദ്ധമായ സദ്യയിലും മദ്യസൽക്കാരത്തിലും  മുഴുവനായും മനസ്സർപ്പിച്ച്  പൂണ്ടു വിളയാടി.


അന്യൻ്റെ ഭക്ഷണവും സ്വന്തം വയറും തമ്മിലുള്ള ഗുസ്തിമൽസരത്താൽ ഏറെ തളർന്ന് വൈകുന്നേരം ബെഡ് റൂമിലെത്തിയ ശ്രീമാൻ, ഇനി ഭാര്യയുടെ പരാതിപുച്ഛചേരുവകൾ ആവശ്യത്തിലധികം ചേർത്ത ഒരു കല്യാണ റിവ്യൂ കൂടി അകത്താക്കേണ്ടി വരുമല്ലോ എന്ന വൈക്ലബ്യത്തോടെ നോക്കുമ്പോൾ ശ്രീമതിയതാ കുളി കഴിഞ്ഞ് റൻ മുടിയും കോതിക്കൊണ്ട് ഒരു ഗൂഢമന്ദഹാസത്തോടെ ബെഡിലിരിക്കുന്നു! 

‘എവിടെയോ എന്തോ കുഴപ്പമുണ്ട്. മദ്യത്തിൻ്റെ കെട്ടു വിടാത്തതാണോ‘ അയാൾ സ്വയമൊന്നു പിച്ചി നോക്കി. ഇല്ല. എല്ലാം പെർഫക്റ്റ് ആണ്..


‘‘ഇന്നാകെ സന്തോഷത്തിലാണല്ലോ'‘ അയാൾ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു. 


' എങ്ങിനെ സന്തോഷിക്കാതിരിക്കും. അവൾക്ക് ഒന്നു കുറവാ'‘


’‘ആർക്ക്’‘


‘‘മണവാട്ടിയ്ക്ക്’‘


അയ്യോ! അയാൾ ഞെട്ടി. എന്തായിരിക്കും ആ കുട്ടിക്ക് കുറവ്?!!

ശ്രീമാൻ മണവാട്ടിപ്പെണ്ണിനെ  മനസ്സിലിട്ട് തിരിച്ചും മറിച്ചും ഇരുത്തിയും കിടത്തിയുമൊക്കെ പരിശോധിച്ചു. ഇല്ല, ഒരു കുറവും കണ്ടു പിടിക്കാൻ പറ്റുന്നില്ല. പക്ഷെ അയാൾക്കറിയാം പകൽ പോലെ സത്യമായി കാണുന്നവ പോലും യഥാര്‍ഥമായിരിക്കണമെന്നില്ലാ എന്ന്. അതിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണയാൾ


ഒറ്റ നിമിഷം കൊണ്ട് അയാളുടെ മനസ്സിൻ്റെ സെല്ലുലോയിഡിൽ കുറേ ഫ്ലാഷ് ബാക്ക് സീൻസ് തെളിഞ്ഞു. അതിൽ അയാൾ ആദ്യം ശ്രീമതിയെ പെണ്ണുകാണാൻ ചെന്നതും,  മുഖാമുഖം പരിപാടിക്കു ശേഷം  തിരിഞ്ഞ് അന്നനട നടന്നകന്ന കിളിപ്പെണ്ണിനെ കണ്ട്  ’അരയന്നക്കിളിയൊന്നെൻ മാനസത്തിൽ അഴകിൻ്റെ തൂവൽ വിരിച്ചു നിൽപ്പൂ...‘ എന്ന പാട്ടും മൂളി  തനിക്ക് കൈവരാൻ പോകുന്ന സൗഭാഗ്യത്തെ ഓർത്ത് പേർത്തും പേർത്തും സ്വപ്നങ്ങൾ നെയ്തു കുളിരണിഞ്ഞതും എന്നാൽ വിവാഹച്ചടങ്ങുകൾക്ക് ശേഷം  വെള്ളത്തിൽ വീണ കോഴിപ്പിടയെ പോലെ മുന്നിൽ നിൽക്കുന്ന നവവധുവിനെ കണ്ട്  ‘സാരിയിലാവും എഴുന്ന തൂവലുകൾ പ്രകടമാവുക’ എന്ന് സംശയം പറഞ്ഞതും എന്നാൽ അതു വെറും റെൻ്റൽ പപ്പും പൂടയും മാത്രമാണെന്ന ദുരന്തവാർത്ത ഭാര്യ തന്നെ അറിയിച്ചതുമായ അനേകം റീലുകൾ  മനസ്സിൻ്റെ അഭ്രപാളിയിൽ ദ്രുതഗതിയിൽ മറിഞ്ഞു. അന്നു തകർന്ന ശ്രീമാൻ്റെ ഹൃദയം ഇന്നും മുറി ചേർന്നിട്ടില്ല.  

 

 

‘മറ്റൊരു സമാനഹൃദയനെ നാളെ കാണേണ്ടി വരുമോ?!!‘ ഇപ്പോഴും രക്തം വാർന്നൊഴുകിക്കൊണ്ടിരിക്കുന്ന സ്വന്തം ഇടനെഞ്ച്  പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ ചിന്തിച്ചു. 


ശ്രീമാൻ്റെ അമ്പരപ്പു കണ്ട് ശ്രീമതി വിജയഭാവത്തിൽ അഡൻ്റം. ''അതേ.. എനിക്ക് നൂറ്റൊന്നുണ്ടായിരുന്നു. അവൾക്ക് നൂറേ ഉള്ളൂ'‘


’‘എന്ത്?'‘


'‘പവൻ'‘


ഓ, ആ ഒന്നായിരുന്നോ കുറവ്. 


അൽപ്പം മുൻപ്   പുറത്തേക്ക് തള്ളിപ്പോയ കണ്ണ് ശ്രീമാൻ ഒരു ദീർഘനിശ്വാസത്തോടെ  അകത്തേക്ക് വലിച്ചു. എന്നിട്ട്  അയൽവക്കക്കാരിയുടെ മേൽ നേടിയ വിജയത്തിൽ ഉന്മത്തയായ ഭാര്യയെ ഒളികണ്ണിട്ടു നോക്കി, ഇന്നെങ്കിലും സമാധാനത്തോടെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തിൽ അപ്പോൾ തന്നെ ബെഡിൽ വീണു. 

Saturday 20 March 2021

മരണത്തിൻ്റെ ഗന്ധം

ഒരു മണിക്കൂറിലേറെയുള്ള യാത്രക്കൊടുവിൽ ഉയരത്തിലുള്ള വലിയൊരു പടിപ്പുര വാതിലും കടന്ന് കാർ അതിവിശാലമായൊരു തൊടിയിലേക്ക് കയറിയപ്പോൾത്തന്നെ ദൂരെ പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ആ പഴയ ഇരുനിലമാളികയുടെ വലിപ്പം കണ്ട്, പാതിമയക്കത്തിലായിരുന്ന പങ്കിയമ്മയുടെ കണ്ണുകൾ മിഴിഞ്ഞു. വിശാലമായ തൊടിയിൽക്കൂടി അൽപ്പം മുന്നോട്ട് പോയി പോർച്ചിൽ വന്നു നിന്ന കാറിൻ്റെ പുറകിലെ സീറ്റിലിരുന്ന് ഇലഞ്ഞിക്കൽ തറവാടിനെ സാകൂതം കാണുകയായിരുന്നു പങ്കിയമ്മ എന്ന പങ്കജാക്ഷിയമ്മ.
കാലാനുസൃതമായി നവീകരിച്ചിട്ടുണ്ട് എന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുമെങ്കിലും ഇപ്പോഴും ആ തറവാട് പഴമയുടെ പ്രൗഢി ഒട്ടും കളയാതെ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനൊരു വീട് ആദ്യമായാണ് പങ്കിയമ്മ കാണുന്നത്. നാട്ടിലെ പല പഴയ തറവാടുകളിലും പങ്കിയമ്മ പോയിട്ടുണ്ട്. പക്ഷെ അതിനൊന്നും ഇത്ര വലിപ്പമില്ല. മാത്രവുമല്ല, പല വീടുകളും പഴമയുടെ ദ്രവീകരണം എടുത്തു കാണിക്കുന്നവയുമാണ്. ഈ തറവാട് അത്തരത്തിൽ അവഗണിക്കപ്പെട്ടിട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. വില കൂടിയ തടിയിൽ കൊത്തുപണികൾ ചെയ്തുണ്ടാക്കിയ ജനൽവാതിലുകളും ഉരുപ്പടികളും മരത്തിൽ തീർത്ത ചുവരുകളും ഇപ്പോഴും പോളിഷ് ചെയ്ത് മിനുക്കി സൂക്ഷിച്ചിരിക്കുന്നു. ചുറ്റോടു ചുറ്റും വരാന്ത. അതിൻ്റെ പുറത്തേ അതിരുകളിൽ തടിയിൽ തീർത്ത കൊത്തുപണികളോടു കൂടിയ തൂണുകൾ. പൂമുഖത്തിൽ മാർബിൾ വിരിച്ച നിലത്ത് മേൽക്കൂര പ്രതിബിംബിക്കുന്നു. ചുവരുകളിൽ വിലയേറിയ ചിത്രങ്ങൾ തൂക്കിയിരിക്കുന്നു. ഒരിടത്തും അൽപ്പം പോലും അഴുക്കോ പൊടിയോ ഇല്ല.
ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി ദിവ്യ കാറിൻ്റെ ബാക് ഡോർ തുറന്ന് പങ്കിയമ്മയെ പുറത്തേക്ക് വിളിച്ചു. സീറ്റിൽ വച്ചിരുന്ന ചെറിയൊരു ബാഗും തൂക്കുസഞ്ചിയുമെടുത്ത് പങ്കിയമ്മ പുറത്തിറങ്ങി ദിവ്യയെ അനുഗമിച്ചു. ഡോർ ബെല്ലടിച്ച്, മണിച്ചിത്രപൂട്ടു പിടിപ്പിച്ചിട്ടുള്ള വാതിലിനു മുന്നിൽ കാത്ത് നിൽക്കുന്ന ദിവ്യയുടെ പുറകിൽ നിന്ന് കൊണ്ട് മുറ്റത്തിൻ്റെ ഒരു ത്വരിതവീക്ഷണം നടത്തി പങ്കിയമ്മ. ടൈൽ വിരിച്ചു മനോഹരമാക്കിയ മുറ്റം. ടൈലുകൾക്കിടയിൽ കൃത്യതയോടെ വെട്ടിയൊരുക്കിയിരിക്കുന്ന പുല്ല്, മുറ്റത്തിനരികിൽ നാടനും അല്ലാത്തവയുമായ ചെടികൾ തീർത്ത മനോഹരമായൊരു പൂന്തോട്ടം. മുകളിൽ തണൽ വിരിക്കുന്ന കുടമുല്ലപ്പന്തൽ. തലേന്ന് വിരിഞ്ഞ പൂക്കൾ മുറ്റത്ത് പലയിടത്തായി അലങ്കരിച്ചതു പോലെ കൊഴിഞ്ഞു കിടക്കുന്നു. കാറ്റിൽ അപ്പോഴും ചെറിയൊരു മുല്ലപ്പൂമണം ഒഴുകി വരുന്നുണ്ട്. പൂന്തോട്ടത്തിനുമപ്പുറം ചെറിയൊരു കാടിനെ ഓർമ്മിപ്പിക്കും വിധം ഇടതൂർന്ന് വളർന്നു നിൽക്കുന്ന മരങ്ങൾ. കാറിനുള്ളിലെ എ. സി യിലിരുന്നപ്പോഴുള്ള അതേ കുളിരാണ് ആ പൂമുഖത്തു നിന്നപ്പോൾ പങ്കിയമ്മയ്ക്ക് അനുഭവപ്പെട്ടത്.
വേലക്കാരി തുറന്നു കൊടുത്ത വാതിലിലൂടെ ദിവ്യയെ അനുഗമിക്കുമ്പോൾ അകത്തളത്തിൻ്റെ ഗരിമയും പങ്കിയമ്മ ശ്രദ്ധിച്ചു. വിശാലമായ സ്വീകരണ മുറി മുറിച്ചു കടന്ന് കാലെടുത്തു വയ്ക്കുന്നത് മറ്റൊരു വരാന്തയിലേക്കാണ്. അവിടെ നിന്നാൽ നേരേ കാണുന്ന കാഴ്ച ഒരു നടുമുറ്റത്തിൻ്റേതാണ്. നടുമുറ്റത്തിനെ ചുറ്റിയാണ് വരാന്ത. നടുത്തളത്തിൻ്റെ ഒരു കോണിലുമുണ്ട് മുകളിലേക്ക് പടർന്നു കയറിയിട്ടുള്ള ഒരു മുല്ലച്ചെടി. മുകളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പി കൊണ്ടുള്ള വലയിൽ, നടുമുറ്റത്തേക്കെത്തി നോക്കുന്ന ചരിഞ്ഞ മേൽക്കൂരയോട് ചേർന്ന്, അതിനെ ചതുരാകൃതിയിൽ കൃത്യതയോടെ പടർത്തിയിരിക്കുന്നു. അവിടെയും കാണാം കൊഴിഞ്ഞ കുടമുല്ലപ്പൂക്കൾ.
അകത്തളത്തിനു ചുറ്റുമുള്ള വരാന്തയുടെ ഇടത്തെ വശത്തു കൂടി ദിവ്യ പങ്കിയമ്മയെ കൊണ്ട് പോയത് തെക്കിനിയിലേക്കാണ്. അവിടെയാണ് സരസ്വതി തങ്കച്ചിയെ കിടത്തിയിരിക്കുന്നത്. മുറിയ്ക്ക് സുഖദമായൊരു ഗന്ധം. സാധാരണ ഒരു കിടപ്പുരോഗിയുടെ മുറിയിൽ കയറുമ്പോഴുള്ള മടുപ്പിക്കുന്ന രൂക്ഷ ഗന്ധം അവിടെ ഒട്ടുമില്ല എന്നു മാത്രമല്ല, മുറിക്കകത്ത് നല്ല വായുസഞ്ചാരവുമുണ്ട്. വലതു വശം മുഴുവനായും തളർന്ന് സംസാരശേഷിയും നഷ്ടപ്പെട്ട തങ്കച്ചി നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. പിന്നെയെന്താണ് അറുപത്തഞ്ചു വയസ്സിനു മേൽ പ്രായമുള്ള തന്നെക്കൊണ്ടുള്ള ആവശ്യം എന്ന് പങ്കിയമ്മ ആശ്ചര്യപ്പെട്ടു. ഹോം നേഴ്സ് സരിത നല്ല മിടുക്കിയാണ്. തങ്കച്ചിക്ക് ഭക്ഷണം കൊടുക്കുന്നതിനും മൂത്രം പോകുന്നതിനുമൊക്കെ ട്യൂബ് ഇട്ടിരിക്കുകയാണ്. സരിത അതെല്ലാം നല്ല രീതിയിൽ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്. എങ്കിലും ആളെ കുളിപ്പിക്കുന്നതിനും മറ്റും സരിതയ്ക്ക് ഒരു കൈസഹായം. അതിനാണ് പങ്കിയമ്മയെ ദിവ്യ കൊണ്ട് വന്നിരിക്കുന്നത്. മരുമകൾക്ക് അമ്മായിയമ്മയോടുള്ള ആ കരുതലിൽ പങ്കിയമ്മയ്ക്ക് സന്തോഷം തോന്നി. മാത്രമല്ല, വന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കിയമ്മ ശ്രദ്ധിച്ച മറ്റൊരു കാര്യം തറവാട് മനോഹരമായി സൂക്ഷിക്കുന്നതിലുള്ള ദിവ്യയുടെ അതീവ ശ്രദ്ധയാണ്.
സരസ്വതി തങ്കച്ചിയുടെ മകൻ ബാലചന്ദ്രൻ്റെ ബിസിനസ്സിൽ ദിവ്യ കൂടെ സഹായിക്കുന്നുമുണ്ട്. അതിന്റെ തിരക്കുണ്ട് രണ്ട് പേർക്കും. ബാലചന്ദ്രനെ കൂടാതെ സരസ്വതി തങ്കച്ചിക്ക് രണ്ട് പെണ്മക്കളാണ്. രണ്ടുപേരും കുടുംബമായി അമേരിക്കയിലും കാനഡയിലും സ്ഥിരതാമസം. ഇടയ്ക്ക് നാട്ടിൽ വരും. അമ്മ പക്ഷാഘാതം വന്നു കിടപ്പായതിനു ശേഷം രണ്ട് പേരും നാട്ടിലേക്കെത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും വീഡിയോ കോളിൽ അവർ അമ്മയെ കാണുന്നുമുണ്ട്. അമ്മയ്ക്ക് ഒരു കുറവും വരുത്താതിരിക്കാൻ എല്ലാവരും ശ്രമിക്കുന്നു. അതിൻ്റെ ഫലമായാണ് പങ്കിയമ്മയും ഇപ്പോഴവിടെ എത്തിയിരിക്കുന്നത്. നല്ലൊരു സംഖ്യ പ്രതിമാസം പങ്കിയമ്മയ്ക്ക് കൊടുക്കാമെന്നേറ്റിട്ടുണ്ടെങ്കിലും അതേ സംഖ്യ കൊടുത്താൽ യുവതിയായൊരു ഹോം നേഴ്‌സിനെ കൂടി വയ്ക്കാമെന്നിരിക്കേ, ദിവ്യ തന്നെത്തേടിയെത്തിയതിൽ പങ്കിയമ്മക്ക് തെല്ലൊരതിശയം തോന്നാതിരുന്നില്ല.
നാലഞ്ചു വർഷമായിട്ട് പങ്കിയമ്മ ഇത്തരം പണികൾക്കൊന്നും പോകാറില്ലായിരുന്നു. പണ്ടത്തെപ്പോലെ കിടപ്പുരോഗികളെ പരിചരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. കുറച്ചു കാര്യങ്ങളെങ്കിലും സ്വയം ചെയ്യാൻ കഴിയുന്ന പ്രായമായ രോഗികൾക്ക് കൂട്ടായോ, അല്ലെങ്കിൽ പിന്നെ പ്രസവാനന്തരമുള്ള ശുശ്രൂഷകൾക്കോ മാത്രമാണ് പങ്കിയമ്മ ഇപ്പോൾ പോകാറ്. അതു മാത്രമല്ല, ഇപ്പോൾ പ്രത്യേകപരിശീലനം ലഭിച്ച ഹോം നഴ്സുമാർ ധാരാളം ഉള്ളതുകൊണ്ട് മുൻപത്തേതുപോലെ പങ്കിയമ്മയ്ക്ക് തൊഴിൽ സാധ്യതയും കുറവായിരുന്നു. അത്തരം ജോലികൾ ഒന്നുമില്ലാത്തപ്പോൾ മക്കളൊന്നുമില്ലാത്ത പങ്കിയമ്മയ്ക്കുള്ള ഏകവരുമാനം അവർക്കു കിട്ടുന്ന വിധവാ പെൻഷൻ ആണ്. അതിനാൽത്തന്നെ പരിചയക്കാരി വഴി ഈ ജോലിയെക്കുറിച്ചറിഞ്ഞപ്പോൾ അൽപ്പം ആശങ്കയോടെയാണെങ്കിലും കൂടെ ഒരു ഹോം നേഴ്സ് ഉണ്ടെന്ന ഉറപ്പിൽ പുറപ്പെട്ടതാണ്. വന്നു കണ്ടപ്പോൾ പങ്കിയമ്മയ്ക്ക് ആശ്വാസമായി. സരിത കൂടി ഉള്ളതിനാൽ അത്രയും ഭാരപ്പെട്ട ജോലിയൊന്നുമാവില്ല തനിക്കു ചെയ്യാനുള്ളത്.
സരസ്വതി തങ്കച്ചിയെക്കുറിച്ച് ചെറിയൊരു വിവരണം ദിവ്യയിൽ നിന്ന് പങ്കിയമ്മയ്ക്ക് ലഭിച്ചിരുന്നു. തലമുറകളായ് കൈമാറിക്കിട്ടിയ ആ തറവാടിൻ്റെ ഇപ്പോഴത്തെ ഏക അവകാശിയായ തങ്കച്ചിക്ക് എൺപതിൽ കൂടുതൽ പ്രായമുണ്ട്. പ്രഷർ, ഷുഗർ തുടങ്ങി പ്രായാധിക്യത്തിൽ ഉണ്ടാകുന്ന പല തരം അസുഖങ്ങളുമായി കഴിയുന്നതിനിടയ്ക്കാണ് അവർ ഈയിടെ പക്ഷാഘാതത്താൽ വീഴ്ചയിലായിപ്പോയത്. ഓർമ്മശക്തി പോലും നഷ്ടപ്പെട്ട അവർ ഇപ്പോൾ മുഴുവൻ സമയപരിചരണവും ആവശ്യമുള്ള അവസ്ഥയിലാണ്.
വിശാലമായൊരു മുറിയാണ് തങ്കച്ചിയുടേത്. അതിനടുത്ത മുറിയാണ് സരിതയ്ക്കും ഇപ്പോൾ പങ്കിയമ്മയ്ക്കുമായി നീക്കി വച്ചിരിക്കുന്നതെങ്കിലും എപ്പോഴും ശ്രദ്ധ ആവശ്യമുള്ളതിനാൽ തങ്കച്ചിയുടെ മുറിയുടെ ഒരരികിൽ ചെറിയൊരു ദിവാൻ കോട്ടിലാണ് മിക്കവാറും സരിതയുടെ ഉറക്കം. പങ്കിയമ്മ കൂടി വന്നിരിക്കുന്നതിനാൽ രാത്രിയിൽ രണ്ട് പേർക്കും മാറി മാറി തങ്കച്ചിക്ക് കൂട്ടിരിക്കാമല്ലോ എന്നൊരു ആശ്വാസം ഇപ്പോൾ സരിതയ്ക്കുണ്ട്. അതറിഞ്ഞു തന്നെ പങ്കിയമ്മ സഹായിക്കാൻ ശ്രമിക്കുന്നുമുണ്ട്.
‘വന്ന ദിവസം തന്നെ ഉറക്കമൊഴിക്കണ്ടാ, റസ്റ്റ് എടുത്തോളൂ' എന്ന് സരിത പറഞ്ഞെങ്കിലും ‘കുറച്ചു നേരമിരിക്കാം, അത് വരെ ഉറങ്ങിക്കോളൂ' എന്നുപറഞ്ഞ് സരിതയെ അടുത്ത മുറിയിലേക്ക് വിട്ട് പങ്കിയമ്മ ദിവാൻ കോട്ടിൽ ഒന്ന് നടു നിവർത്തി. വീട്ടിൽ മറ്റെല്ലാവരും ഉറക്കം പിടിച്ചിരുന്നു. അത്യാവശ്യം വീടിനു മുന്നിലും പുറകിലുമുള്ള ഒന്നോ രണ്ടോ ലൈറ്റുകൾ ഒഴികേ ബാക്കിയെല്ലാം അണഞ്ഞു. രാത്രിയുടെ നിശ്ശബ്ദതയിലും മുറിയിലെ സുഖകരമായ തണുപ്പിലും ഉറക്കം കൺപോളകളെ തഴുകിയടക്കാതിരിക്കാൻ ശ്രമപ്പെട്ടു തുറന്നുവച്ച് തങ്കച്ചിക്ക് കാവലിരിക്കുമ്പോൾ പുതുതായി വിരിയുന്ന കുടമുല്ലപ്പൂക്കളുടെ സുഗന്ധം പതുക്കെ അവിടെങ്ങും ഒഴുകിപ്പരക്കുന്നത് ഉറക്കച്ചടവിലും പങ്കിയമ്മ അറിയുന്നുണ്ടായിരുന്നു.
കൺപോളകളെ മുട്ടി വിളിക്കുന്ന ഉറക്കത്തെ കുടഞ്ഞു കളയാൻ ഒന്നു നടക്കാമെന്നോർത്ത് പങ്കിയമ്മ തെക്കിനിയിൽ നിന്നും നടുത്തളത്തിലേക്കുള്ള വരാന്തയിലേക്കിറങ്ങി. നിറനിലാവൊഴുകി വീണ നടുമുറ്റം സമചതുരത്തിലുള്ള വലിയൊരു പാൽക്കിണ്ണം കണക്കേ ശോഭിക്കുന്നു. മുകളിൽ പടർന്നു കയറിയിട്ടുള്ള കുടമുല്ലയുടെ നിഴൽ ആ പാൽക്കിണ്ണത്തിന്നരികുകളിൽ ചിത്രവേല തീർക്കുന്നു. നടുത്തളത്തിൻ്റെ മധ്യത്തിലായി വലിയൊരു ഉരുളിയുടെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ള താമരക്കുളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബം. ചെറുകാറ്റ് നീർത്തളത്തിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളിൽ അമ്മാനമാടുന്ന പൂർണ്ണേന്ദുബിംബം കണ്ടാൽ, തൊട്ടിലിൽ വിരലുണ്ടു മയങ്ങുന്ന ഒരുണ്ണിയുടെ മുഖം പോലെ. സ്വപ്നസമാനമായ ആ അന്തരീക്ഷത്തിൽ പങ്കിയമ്മയുടെ ക്ഷീണമെല്ലാം എങ്ങോ പോയ്മറഞ്ഞു. ഇടക്കിടെ തങ്കച്ചിയെ പോയി നോക്കുന്നതൊഴിച്ചാൽ സരിത തിരിച്ചെത്തുന്ന സമയംവരെ പങ്കിയമ്മ ആ കാഴ്ചയിൽ സ്വയം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു.
പിറ്റേ ദിവസം ഒരു ഒമ്പതു മണിയോടെ പുറത്തേക്കു പോകാൻ തയ്യാറായി ദിവ്യ തങ്കച്ചിയുടെ മുറിയിലേക്ക് വന്നു. പങ്കിയമ്മയും സരിതയും കൂടി അപ്പോഴേക്കും തങ്കച്ചിയെ കുളിപ്പിച്ച് വസ്ത്രമൊക്കെ മാറ്റിയുടുപ്പിച്ചിരുന്നു. സരിത ഫീഡിങ് റ്റ്യൂബിൽ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന സമയത്ത് ദിവ്യ പങ്കിയമ്മയെ മാറ്റി നിർത്തി സ്വകാര്യമായി ചോദിച്ചു ''എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ?''
സരിത റൂമിലാകമാനം അടിച്ച റൂം സ്പ്രേയുടെ മണത്തേയും ഭേദിച്ചുകൊണ്ട്, രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധം അപ്പോഴും അവിടെല്ലാം തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
''ഇപ്പോഴുമുണ്ട് രാത്രിയിൽ വിരിഞ്ഞ കുടമുല്ലപ്പൂക്കളുടെ മണം''. പങ്കിയമ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
''അതല്ല, മരണത്തിൻ്റെ മണം'' പങ്കിയമ്മ ഞെട്ടലോടെ ദിവ്യയെ തുറിച്ചു നോക്കി. തനിക്ക് മരണത്തിൻ്റെ മണം തിരിച്ചറിയാൻ കഴിയുമെന്ന് ദിവ്യയ്ക്കെങ്ങിനെ അറിയാം?!!!
ഏതോ ഒരു ആറാമിന്ദ്രിയം പ്രവർത്തിക്കും പോലെ എല്ലാ മണങ്ങളിൽ നിന്നും വ്യത്യസ്തമായി മരണത്തിൻ്റെ മണം പിടിച്ചെടുക്കാനുള്ള തൻ്റെ കഴിവിനെ ആദ്യമൊക്കെ പങ്കിയമ്മ സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നിനു പുറകേ ഒന്നായി തുടർച്ചയായി കിടപ്പു രോഗികളെ മാത്രം അവധാനത്തോടെ ശുശ്രൂഷിച്ചിരുന്ന കാലത്ത്, മറ്റുള്ളവർക്ക് കിട്ടാത്ത ചില ഗന്ധങ്ങൾ പങ്കിയമ്മയ്ക്കു മാത്രം കിട്ടിത്തുടങ്ങിയപ്പോൾ ആദ്യമൊന്നും പങ്കിയമ്മ അതിനു പ്രത്യേകിച്ച് ഒരു പ്രാധാന്യവും നൽകിയില്ല. എന്നാൽ പിന്നീട് ഇതേ മണം രോഗിയുടെ ആസന്നമായ മരണത്തിൻ്റെ സൂചനയാണെന്ന് പങ്കിയമ്മ തിരിച്ചറിഞ്ഞു. മരണത്തിനു ഒരാഴ്ചയോളം മുൻപ് മുതൽ രോഗിയുടെ ശരീരത്തിൽ നിന്നും പ്രത്യേക ഗന്ധം പുറപ്പെട്ടു വരുന്നത് പങ്കിയമ്മ ശ്രദ്ധിക്കാൻ തുടങ്ങി. രോഗി മരണത്തോടടുക്കുന്ന നാളുകളിൽ ഈ ഗന്ധം അതിശക്തമായി തീരുന്നതായും ചില സമയത്തെങ്കിലും അത് തന്നെ ശ്വാസം മുട്ടിക്കുന്നതായും പങ്കിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മറ്റാർക്കും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ ഗന്ധത്തെക്കുറിച്ച്, അതിനാൽത്തന്നെ ആരോടെങ്കിലും പറയാൻ ആദ്യകാലങ്ങളിൽ പങ്കിയമ്മ ധൈര്യപ്പെട്ടില്ല. പിന്നീട് ചിലരോടെല്ലാം അതിൻ്റെ സൂചനകൾ നൽകി. സൂചനകൾ പ്രവചനങ്ങൾ പോലെ സത്യമായിത്തീർന്നപ്പോൾ ആളുകൾ പങ്കിയമ്മയിലെ ആ കഴിവിനെ വിശ്വസിച്ചു തുടങ്ങി. ഉൾപ്പിടപ്പോടെ കേൾക്കുന്ന ആ വാർത്ത കേൾക്കുന്ന നിമിഷം മുതൽ രോഗിയുടെ പ്രിയപ്പെട്ടവരെ അതിദുഖത്തിലാഴ്ത്തുമെന്നതിനാൽ പലപ്പോഴും പങ്കിയമ്മയ്ക്ക് ഈ വിവരം ബന്ധുക്കളെ അറിയിക്കാൻ വിഷമമായിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ദിവ്യ ഈ ചോദ്യം ചോദിക്കുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ സരസ്വതി തങ്കച്ചിയുടെ മരണം ആഗ്രഹിക്കുന്നതിൻ്റെ സൂചനകൾ കാണുന്നുണ്ടോ എന്ന് പങ്കിയമ്മയ്ക്ക് സംശയം തോന്നി.
വന്നപ്പോൾ മുതൽ എല്ലാ കാര്യത്തിലും ദിവ്യയ്ക്കുള്ള ഒരു തിടുക്കവും വെപ്രാളവും പങ്കിയമ്മ അറിയാതെ ഓർത്തുപോയി. ബിസിനസ്സിൻ്റെ തിരക്കുകൾ കൊണ്ടാവാം എന്നാണു പങ്കിയമ്മ കരുതിയത്. പക്ഷെ അതേ തിടുക്കം 'എന്തെങ്കിലും പ്രത്യേക മണം കിട്ടുന്നുണ്ടോ‘ എന്ന ദിവ്യയുടെ ചോദ്യത്തിലും പങ്കിയമ്മ കണ്ടു. തന്നെ ഇവിടെ കൊണ്ടു വന്നതിലെ ശരിക്കുള്ള ഉദ്ദേശം അപ്പോൾ മാത്രമാണു പങ്കിയമ്മയ്ക്കു മനസ്സിലായത്. ചോദ്യത്തിനുത്തരമായി നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ദിവ്യയുടെ കണ്ണുകളിൽ പെട്ടെന്ന് പ്രതിഫലിച്ച നിരാശയും പങ്കിയമ്മ ശ്രദ്ധിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി പങ്കിയമ്മ ദിവ്യയുടെ രഹസ്യമായുള്ള ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും ദിവ്യയെ നിരാശപ്പെടുത്തിക്കൊണ്ട് 'തനിക്കത്തരം മണം ഒന്നും കിട്ടുന്നില്ല' എന്നുത്തരം നൽകുകയും ചെയ്തു. സത്യത്തിൽ തനിക്കാ കഴിവ് ഇപ്പോഴുമുണ്ടോ എന്ന കാര്യത്തിൽ പങ്കിയമ്മയ്ക്കും സംശയമുണ്ട്. കാരണം, കുറേ നാളുകളായി പങ്കിയമ്മ ഈ ജോലി ചെയ്യാറുണ്ടായിരുന്നില്ലല്ലോ. ആ സംശയം പക്ഷെ പങ്കിയമ്മ പുറമേ ഭാവിച്ചില്ല. പറഞ്ഞാൽ ഈ ജോലി നഷ്ടപ്പെട്ടു പോയെങ്കിലോ എന്നു പങ്കിയമ്മ ആശങ്കപ്പെട്ടു.
എന്തിനായിരിക്കും സരസ്വതി തങ്കച്ചിയുടെ ആസന്നമരണം കാലേക്കൂട്ടി അറിയാൻ ദിവ്യ തിടുക്കം കാണിക്കുന്നത് എന്നതായിരുന്നു പങ്കിയമ്മയിൽ ആകാംക്ഷയുണ്ടാക്കിയ മറ്റൊരു ചോദ്യം. ഇടക്കിടെ തൻ്റെ മുന്നിൽ വീണു കിട്ടുന്ന ചില സൂചനകളെ, ചുവരുകൾക്ക് പോലും ചെവികളും കണ്ണുകളുമുള്ള ആ നാലുകെട്ടിൽ നിന്നും കിട്ടിയ പൊട്ടും പൊടിയുമായി കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അതിൻ്റെ ഒരു ഏകദേശരൂപം പങ്കിയമ്മയ്ക്കു പിടികിട്ടി. ട്യൂറിസം മേഖലയിൽ വളരെ പ്രശസ്തമായ, ഇൻഡ്യയിലങ്ങോളമിങ്ങോളം ശാഖകളുള്ള ‘ഗ്ളോബൽ ട്യൂർസ്‘ എന്ന ഒരു ബിസിനസ്സ് ഗ്രൂപ്പിനു ബാലചന്ദ്രൻ്റെ ബിസിനസ്സുമായി ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ട്. അവരുമായി ചേർന്നാൽ ബാലചന്ദ്രനു ഹോട്ടൽ ബിസിനെസ്സിൽ വലിയൊരു കുതിപ്പു തന്നെ ഉണ്ടാകും. പക്ഷെ അവർ അതിനു മുന്നോട്ടു വച്ചിരിക്കുന്ന ഒരു നിബന്ധന, ബാലചന്ദ്രൻ്റെ ഈ പഴയ തറവാട് ഹോം സ്റ്റേ ആക്കണം എന്നതു കൂടിയാണ്. മറ്റു പല നാലുകെട്ടുകളും അവരുടെ പരിഗണനയിലുണ്ടെങ്കിലും വലിപ്പത്തിലും നന്നായി പരിപാലിക്കപ്പെടുന്നതിലും ഇലഞ്ഞിക്കൽ തറവാടിനാണു മുൻഗണന. അപ്രകാരം ഒരു ഗ്രൂപ്പുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്, ആർക്കിറ്റെക്ച്വൽ എൻജിനീയറിങ്ങിനും ബിസിനെസ്സ് മനേജ്മെൻ്റിനും പഠിക്കുന്ന മകൻ്റേയും മകളുടേയും ഉജ്ജ്വലമായ ഭാവിക്ക് വളരേ ഉപകാരപ്രദമാകും എന്നും ദിവ്യയ്ക്കറിയാം. വിൽപ്പത്രപ്രകാരം അമ്മയുടെ കാലശേഷം തറവാട് ബാലചന്ദ്രനുള്ളതുമാണ്. എന്നാൽ ജനിച്ചു വീണതും കളിച്ചു വളർന്നതുമായ ഈ തറവാടിനോട് അമ്മയ്ക്കുള്ള ആത്മബന്ധം അറിയാവുന്ന ബാലചന്ദ്രൻ ആ നിർദ്ദേശം നിരാകരിക്കുകയാണു ചെയ്തത്. അമ്മയുള്ളിടത്തോളം കാലം അതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടാ എന്നയാൾ തീർത്തു പറഞ്ഞു.
പുനർചിന്തയ്ക്കായി ഗ്ളോബൽ ട്യൂർസ് ഒരു വർഷത്തെ കാലാവധി കൊടുത്തതിനു ശേഷം ഏതാണ്ട് ഏഴെട്ടു മാസങ്ങൾക്കുള്ളിലാണ് തങ്കച്ചി വീഴ്ചയിലായത്. കാലാവധി തീരാൻ ഇനി ഏതാനും ആഴ്ചകളേ ഉള്ളൂ. അൽപ്പം കൂടി സമയം ദിവ്യ രഹസ്യമായി ചോദിച്ചിരുന്നെങ്കിലും അതിനു ഒരു അനുകൂല മറുപടിയല്ല അവരിൽ നിന്ന് ലഭിച്ചത്. മാത്രമല്ല, ആ ബിസിനെസ്സ് ഗ്രൂപ്പ് അത്ര ദൂരെയല്ലാത്ത മറ്റു ചില നാലുകെട്ടുകൾ എറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് ദിവ്യ അറിഞ്ഞിരിക്കുന്നു. അത്രയും പ്രശസ്തമായ ഒരു ഗ്രൂപ്പുമായി ചേർന്നുള്ള ബിസിനസ്സ് എന്ന സങ്കൽപ്പത്തിനു മേൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തുന്ന കാര്യം ദിവ്യയ്ക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. അത് അവരിൽ എന്തിനൊക്കെയോയുള്ള തിടുക്കമായും വെപ്രാളമായും പ്രതിഫലിക്കുന്നു. വീണ്ടും ഗ്ളോബൽ ട്യൂർസുമായി എന്തൊക്കെയോ എഴുത്തുകുത്തുകൾക്കുള്ള തയ്യാറടുപ്പിലാണ് ദിവ്യ.
എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പങ്കിയമ്മയ്ക്ക് തോന്നി. ഇതിനു മുൻപുള്ള അവസരങ്ങളിലെല്ലാം രോഗീശുശ്രൂഷയെന്ന പ്രധാനകർമ്മത്തിനിടയിൽ തൻ്റെ ഘ്രാണേന്ദ്രിയത്തിൻ്റെ ഒരു അപൂർവ്വകഴിവു കൊണ്ടു മാത്രം മനസ്സിലാക്കിയിരുന്ന ‘മരണത്തിൻ്റെ ഗന്ധം‘ എന്ന ഈ കാര്യം പറയാനും, പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പങ്കിയമ്മയ്ക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ അതു തൻ്റെ പ്രധാനജോലി തന്നെ ആയി തീർന്നിരിക്കുന്നു. ദിവ്യയുടെ വെപ്രാളം നിറഞ്ഞ മനസ്സ് പങ്കിയമ്മയോട് ഈ ചോദ്യം അടിക്കടി ചോദിക്കുന്നു. പലപ്പോഴും അത് പങ്കിയമ്മയ്ക്ക് ഒരു തലവേദനയായിത്തീർന്നു. വന്ന ദിവസം ദിവ്യയോട് പങ്കിയമ്മയ്ക്ക് തോന്നിയ ഇഷ്ടം ഇപ്പോൾ വേരോടെ പിഴുതു പോയിരിക്കുന്നു. പകരം മുള പൊട്ടിയ അനിഷ്ടം ദിവ്യയിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ അവരെ പ്രേരിപ്പിച്ചു.
ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം മുതൽ പങ്കിയമ്മയ്ക്ക്, അവരെ അസ്വസ്ഥയാക്കാറുള്ള ആ പഴയ ഗന്ധം ചെറുതായി കിട്ടിത്തുടങ്ങി. അവർ നടുക്കത്തോടെ സരസ്വതി തങ്കച്ചിയെ ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു വ്യത്യാസവും തോന്നിയില്ല. പക്ഷേ പിറ്റേ ദിവസം രാവിലെ തങ്കച്ചിയിൽ ചില മാറ്റങ്ങൾ പ്രകടമായി. അവരുടെ ശ്വാസതാളത്തിനു വേഗം ചെറുതായി കൂടിയിരുന്നു. നെഞ്ചിൽ ചെറുപ്രാവുകൾ കുറുകും പോലെ. അന്നു വൈകുന്നേരം ദിവ്യയുടെ പതിവു ചോദ്യത്തിൽ ഗൂഡമായൊരു പ്രതീക്ഷ നിറഞ്ഞിരുന്നു. പക്ഷെ എന്തു കൊണ്ടോ, തനിക്കു മണമൊന്നും കിട്ടുന്നില്ല എന്നു പറയാനാണ് പങ്കിയമ്മയ്ക്ക് അപ്പോൾ തോന്നിയത്. സമയം കഴിയുംതോറും തങ്കച്ചിയുടെ നെഞ്ചിലെ പ്രാവുകളുടെ എണ്ണം കൂടി വന്നു. അതോടൊപ്പം ശക്തമായിക്കൊണ്ടിരിക്കുന്ന ആ ഗന്ധവും പങ്കിയമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.
പിറ്റേ ദിവസം കുടുംബഡോക്ടറായ ഡോക്റ്റർ തോമസ് മാത്യു സരസ്വതി തങ്കച്ചിയെ പരിശോധിച്ചു. മുറിയിൽ നിന്ന് പുറത്തേക്ക് വിളിപ്പിച്ച് ബാലചന്ദ്രനോടും ദിവ്യയോടും സംസാരിച്ചു.
"സീ, ഞാൻ അന്നേ പറഞ്ഞിരുന്നു അമ്മയ്ക്ക് സംഭവിച്ചത് ഒരു മേജർ ഡിസബിലിറ്റി സ്റ്റ്രോക്ക് ആണെന്നും ഒരു തിരിച്ചു വരവ് അസാധ്യമാണെന്നും. ഇപ്പോൾ അതിൻ്റെ ഒരു കോമ്പ്ലിക്കേഷൻ ആയി അമ്മയ്ക്ക് ന്യുമോണിയ ബാധിച്ചിരിക്കയാണ്. എനിക്ക് വേണമെങ്കിൽ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ ചികൽസിക്കാൻ നിർദ്ദേശിക്കാം. പക്ഷെ അത് പ്രത്യേകിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു തോന്നുന്നില്ല. പകരം ഒരു പരീക്ഷണമെന്ന നിലയ്ക്ക് റ്റ്യൂബിൽ കൂടി കൊടുക്കാവുന്ന ആൻ്റിബയോട്ടിക്കുകൾ ഞാനെഴുതാം. അങ്ങിനെയാണെങ്കിൽ വീട്ടിൽ തന്നെ കിടത്തി ചികൽസിക്കുകയുമാവും. ദി ചൊയ്സ് ഇസ് യുവെഴ്സ്".
"അമ്മയെ അധികം ദുരിതപ്പെടുത്തരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം". ദിവ്യയിൽ നിന്ന് പെട്ടെന്ന് ഉത്തരമുണ്ടായി. അതു തന്നെയാണോ ബാലചന്ദ്രനുമുള്ള അഭിപ്രായം എന്നറിയാൻ ഡോക്ടർ ബാലചന്ദ്രനെ നോക്കി. വേദനിക്കുന്ന മുഖത്തോടെ അയാളും അത് ശരി വച്ചു. പിന്നെ ഡോക്ടർ സരിതയേയും പങ്കിയമ്മയേയും വിളിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിർദ്ദേശിച്ചു. അതുവരെ താൻ ശുശ്രൂഷിച്ചിരുന്ന പല രോഗികളുടെ കാര്യത്തിലും ഇത്തരം സാഹചര്യങ്ങൾ പരിചിതമായിരുന്നെങ്കിലും അന്നെന്തോ പങ്കിയമ്മയ്ക്ക് വല്ലാത്തൊരു വ്യസനം അനുഭവപ്പെട്ടു. ഡോക്ടർ പോയതിനു ശേഷം അവരിൽ ഒരു മൂകത വന്നു നിറഞ്ഞു. വിവശതയോടെ അവർ സരസ്വതി തങ്കച്ചിയുടെ മുറിയിലുള്ള ദിവാനിൽ ഇരുന്നു.
ആൻ്റിബിയൊട്ടിക് മുറ തെറ്റാതെ സരിത റ്റ്യൂബ് മുഖേന സരസ്വതി തങ്കച്ചിക്ക് കൊടുക്കുന്നുണ്ടെങ്കിലും അവരിൽ അത് വലിയ വ്യത്യാസമൊന്നും വരുത്തിയില്ല. വീണ്ടും ഒന്നു രണ്ടു വട്ടം ഡോക്ടർ തങ്കച്ചിയെ വന്നു പരിശോധിച്ച് നെബുലൈസേഷനും മറ്റു ചില മരുന്നുകളും കൂടി നിർദ്ദേശിച്ചു. എല്ലാം ചിട്ടപ്പടി സരിത കൊടുത്തു കൊണ്ടുമിരുന്നു. ഇതിനിടയിൽ ഗ്ളോബൽ ട്യൂർസിൽ നിന്ന് വന്ന ചില സന്ദേശങ്ങൾ ദിവ്യയിലെ വെപ്രാളം വർദ്ധിപ്പിക്കുകയും അത് പങ്കിയമ്മയോടുള്ള ചോദ്യങ്ങളുടെ ആവർത്തി പതിന്മടങ്ങാക്കുകയും ചെയ്തു. ആ ചോദ്യം കേൾക്കുന്നതു പോലും വെറുപ്പായിത്തുടങ്ങിയിരുന്ന പങ്കിയമ്മ തനിക്ക് മണമൊന്നും കിട്ടുന്നില്ല എന്ന ഉത്തരം മാത്രം നൽകി.
ദിവസങ്ങൾ കഴിയും തോറും താൻ ഭയപ്പെടുന്ന ആ ഗന്ധം ശക്തമായിക്കൊണ്ടിരിക്കുന്നത് പങ്കിയമ്മ തിരിച്ചറിഞ്ഞു. ഇടയ്ക്ക് അതിൽ നിന്നു രക്ഷ നേടാൻ അവർ കുടമുല്ലപ്പൂക്കൾ വിരിയുന്ന രാത്രികാലങ്ങളിൽ തളത്തിൽ ഇറങ്ങി നിന്ന് മൂക്കു വിടർത്തിപ്പിടിച്ചു. പക്ഷെ മുല്ലപ്പൂവിൻ്റെ വാസനയേക്കാൾ ഇപ്പോൾ മരണത്തിൻ്റെ മണം പ്രബലമാകുന്നത് അവർക്കു മനസ്സിലാകുന്നു. ദിവ്യയുടെ ചോദ്യങ്ങൾ പോലെ അത് അവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. നിശയുടെ ആ യാമങ്ങളിലെ സൗന്ദര്യം ഈയിടെയായി അൽപ്പം പോലും തൻ്റെ മനസ്സിനെ സ്പർശിക്കാത്തതെന്തേ എന്നവർ കുണ്ഠിതപ്പെട്ടു. പതിവിനു വിപരീതമായി രോഗിയിൽ നിന്നു മാത്രമല്ല ആ ചുറ്റുപാടുകളിൽ നിന്നു പോലും ഏറ്റവും വേഗത്തിൽ പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു. അന്ന് രാത്രി സരസ്വതി തങ്കച്ചി, ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗിയുടെ വെപ്രാളങ്ങൾ കാണിച്ചു. രാത്രി അവർക്ക് കാവലായി പങ്കിയമ്മ ഉണർന്നിരുന്ന നേരത്തായിരുന്നു അത്. പങ്കിയമ്മ സരിതയെ വിളിച്ചുണർത്തി. സരിത അവർക്ക് വീണ്ടും നെബുലൈസർ കൊടുത്തു. അൽപ്പം ഒരു ആശ്വാസം കണാറായപ്പോൾ ‘ഇനി പോയിക്കിടന്നുറങ്ങിക്കോളൂ‘ എന്നു പറഞ്ഞ് സരിത പങ്കിയമ്മയെ ഉറങ്ങാൻ വിട്ടു. നാളെ താൻ ഈ ജോലി നിറുത്തുകയാണെന്ന് ദിവ്യയോട് പറയണം എന്നൊരു തീരുമാനമെടുത്താണ്, അപ്പോഴും തന്നെ പിന്തുടരുന്ന ആ മണത്തെ അകറ്റാൻ ഒരു കുടമുല്ലപ്പൂ വാസനിച്ചു കൊണ്ട് പങ്കിയമ്മ ഉറങ്ങാൻ കിടന്നത്
പിറ്റേ ദിവസം പക്ഷെ പങ്കിയമ്മയ്ക്ക് ദിവ്യയോട് ഒന്നും പറയേണ്ടി വന്നില്ല. അന്നു വൈകുന്നേരം വൈദ്യുതി സ്മശാനത്തിൽ ഒരനാഥപ്രേതത്തെ പോലെ പങ്കിയമ്മയുടെ ശരീരം ഒരു പിടി ചാരമായിത്തീർന്നു

 . 



 


Thursday 18 February 2021

മാടപ്രാവമ്മ

 


''മുത്തശ്ശീ ഒരു കഥ പറയൂ ..'' ശ്രുതിമോൾ ചിണുങ്ങി. 


'ശരി. പറയാം'' മുത്തശ്ശി കഥ പറയാൻ തുടങ്ങി  


''തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ 

മൂന്നു മൊട്ടീട്ടു

ഒന്നൊടഞ്ഞു  പോയ് ഒന്ന് ഞെരിഞ്ഞു പോയ് 

ഒന്ന് കിണറ്റിലു  വീണു താണു പോയ് 

അത് എടുത്തു തരാത്ത  ആശാരിമോൻ്റെ 

മുഴക്കോലു കരളാത്ത എലി

എലിയെ പിടിക്കാത്ത പൂച്ച 

 പൂച്ചെ പിടിക്കാത്ത പട്ടി

പട്ടിയെ തല്ലാത്ത എഴുത്തു പിള്ളേർ 

എഴുത്തു പിള്ളേരെ തല്ലാമോ ആശാനേന്നു  പ്രാവമ്മ ചോദിച്ചു'' 



അൽപ്പം കൊഞ്ചലിന്റെ അകമ്പടിയോടെ കഥയുടെ  ബാക്കി ശ്രുതിമോൾ പൂരിപ്പിച്ചു


''ആശാൻ അപ്പൊ എഴുത്തു പിള്ളേരെ തല്ലി

എഴുത്തു പിള്ളേര് പട്ടിയെ തല്ലി 

പട്ടി ചെന്ന് പൂച്ചെ  പിടിച്ചു 

പൂച്ച ചെന്ന് എല്യെ  പിടിച്ചു 

എലി പോയി ആശാരിമോന്റെ മുഴക്കോലു  കരണ്ടു

ആശാരി മോൻ അപ്പൊ കെൺറ്റിലെറങ്ങി  മുട്ടയെടുത്ത് കൊടുത്തു. 

മാടപ്രാവമ്മയ്ക്ക് സന്തോഷമായി. 

ഈ കഥ എന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു മുത്തശ്ശീ.... ഇനി വേറെ കഥ പറയൂ'' ശ്രുതിമോൾടെ ചിണുക്കത്തിന് ആക്കം കൂടി. 



മുത്തശ്ശിക്ക് ആയിരം കഥകളറിയാം. പക്ഷെ എപ്പോഴൊക്കെ  ശ്രുതിമോൾ കഥ പറയാൻ ആവശ്യപ്പെട്ടാലും മുത്തശ്ശി ആദ്യം പറയുന്ന കഥ പ്രാവമ്മയുടേതാണ്. മാത്രമല്ല പണികൾക്കിടയിലായാലും വെറുതെയിരിക്കുമ്പോഴായാലും മന്ത്രം ചൊല്ലും പോലെ മുത്തശ്ശിയുടെ ചുണ്ടുകൾ ആ കഥപ്പാട്ട് ഉരുവിട്ടുകൊണ്ടിരിക്കുന്നുമുണ്ടാകും. സത്യത്തിൽ ശ്രുതിമോളോട് ഏതൊക്കെ കഥകൾ പറഞ്ഞു കഴിഞ്ഞു എന്ന് മുത്തശ്ശി മറന്നു പോകുന്നതാണ് പ്രശ്നം. അത്തരം ചെറിയ ഒരു ഓർമ്മക്കുറവുണ്ടെങ്കിലും പഴയ ഈ കഥകളൊന്നും തന്നെ മുത്തശ്ശി മറക്കാറില്ല. ശ്രുതിമോൾക്കാണെങ്കിലോ കഥകൾ എന്ന് പറഞ്ഞാൽ ജീവനാണ്. 


കഥകളോടുള്ള  ശ്രുതിമോൾടെ ഈ ഇഷ്ടം ശ്രുതിമോൾടെ അമ്മയ്ക്ക് എപ്പോഴും ഉപകാരപ്രദമാകാറുമുണ്ട്. വലിയ പണിത്തിരക്കുകൾക്കിടയിൽ വികൃതിയായ ശ്രുതിമോളെ നിയന്ത്രിക്കാൻ പാടുപെടുമ്പോൾ 'അമ്മ അവളെ അയൽവക്കത്തെ മുത്തശ്ശിയുടെ അടുത്താക്കും. മുത്തശ്ശിയുടെ അടുത്താണെങ്കിലോ ശ്രുതിമോൾക്ക് അടങ്ങിയിരുന്നു കഥകൾ കേൾക്കാനാണിഷ്ടം. മുത്തശ്ശിക്കെന്തെങ്കിലും പണികളുണ്ടെങ്കിൽ പോലും അതിനിടയിലും മുത്തശ്ശി കഥകൾ പറയും. മുത്തശ്ശിയുടെ പുറകിൽ നിന്ന് മാറാതെ നടന്ന് ശ്രുതിമോൾ കഥകൾ കേൾക്കുകയും ചെയ്യും. അമ്മയ്ക്കാണെങ്കിൽ ഒരു കഥ പോലുമറിയില്ല. ചോദിച്ചാലോ അമ്മയ്ക്കൊന്നിനും സമയവുമില്ല. എപ്പോഴും ജോലിത്തിരക്കു തന്നെ.


മുത്തശ്ശിക്ക് അമ്മയേ പോലെ ഒരുപാട് ജോലികളൊന്നുമില്ല. 'അമ്മ വീട്ടിൽ ബ്രെയ്ക് ഫാസ്റ്റിനു എന്നും വ്യത്യസ്തവിഭവങ്ങളുണ്ടാക്കും. പുട്ട്, ദോശ, ഇഡ്ഡ്ലി, നൂൽ പുട്ട്, നൂഡിൽസ് അങ്ങനെ എന്തൊക്കെ. ഉച്ചക്ക് ഊണിന് ഒത്തിരി തരം കറികൾ. വൈകിട്ട് പലഹാരങ്ങൾ. രാത്രി ചപ്പാത്തിയുടെ കൂടെയും കാണും കുറേ കറികൾ. അതൊക്കെ ഉണ്ടാക്കുന്നത് അമ്മയ്ക്കിഷ്ടമാണ്. വിശേഷവിഭവങ്ങൾ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് 'അമ്മ മറക്കാതെ മുത്തശ്ശിക്ക് എത്തിക്കാറുമുണ്ട്. പക്ഷെ മുത്തശ്ശിക്ക് എന്നും രാവിലെ പഴംകഞ്ഞി  കഴിക്കാനാണിഷ്ടം. അതിനൊപ്പം തലേന്ന് എടുത്തു വച്ച ഒരു കറിയുമുണ്ടാകും. രാവിലെ തന്നെ മുത്തശ്ശി വീണ്ടും ചോറും ഒരു കറിയുമുണ്ടാക്കും. ഒരു കറിയിൽ കൂടുതൽ ഒരിക്കലും മുത്തശ്ശിയുണ്ടാക്കാറില്ല. ഒറ്റക്ക് കഴിയുന്ന തനിക്കൊരാൾക്കു കഴിക്കാൻ അത് ധാരാളമാണെന്നാണ് മുത്തശ്ശി പറയുന്നത്. മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഭക്ഷണസമയത്തിനു മുൻപേ 'അമ്മ ശ്രുതിയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകാറുണ്ടെങ്കിലും ഇടയ്ക്കു ചിലപ്പോൾ മുത്തശ്ശിയുടെ ചോറും കറിയും ശ്രുതി കഴിക്കാറുണ്ട്.  മുത്തശ്ശിയുടെ കറിയേക്കുറിച്ചോർത്താൽ പോലും ശ്രുതിമോൾക്ക് നാവിൽ വെള്ളമൂറും. അത്രയ്ക്ക് രുചിയാണ്. ഉള്ളിയും കാന്താരിമുളകും പൊട്ടിച്ചിട്ട മുത്തശ്ശിയുടെ ആ പഴംകഞ്ഞിയും കഴിക്കണമെന്ന് ശ്രുതിമോൾക്ക് ആഗ്രഹമുണ്ട്. പക്ഷെ ‘വയറിനു പിടിച്ചില്ലെങ്കിലോ‘ എന്ന് പറഞ്ഞ് മുത്തശ്ശി അത് ശ്രുതിമോൾക്കു കൊടുക്കാറില്ല. 

’എങ്കിൽ പിന്നെ മുത്തശ്ശിയെന്തിനാ അത് കഴിക്കുന്നത്?  രാവിലെ എന്നും പുതിയ ചോറും കറിയുമുണ്ടാക്കുന്നുണ്ടല്ലോ. അത് കഴിക്കാമല്ലോ’. എന്ന് ശ്രുതിമോൾ ചോദിക്കും.

ആ ചോദ്യത്തിന് ഉത്തരം മുത്തശ്ശിയുടെ ഒരു പുഞ്ചിരി മാത്രമായിരിക്കും. 



സമയം സന്ധ്യയാകാറായിട്ടുണ്ട്. വൃത്തിയായി കഴുകിയുണക്കിയ വെള്ളത്തുണി ചെറിയ കഷണങ്ങളാക്കിയെടുത്ത് അത് കാൽമുട്ടിന് കീഴെ വച്ച് തിരിയാക്കി തെറുത്തെടുത്തു  കൊണ്ട് കിഴക്കേ ഉമ്മറക്കോലായിലിരിക്കുകയായിരുന്നു മുത്തശ്ശി. 

’കഥ പറ മുത്തശ്ശീ’  ശ്രുതിമോൾ വാശി പിടിച്ചു. 

''എങ്കിൽ കൊല്ലത്തു പൊൻമകൻ്റെ കഥ പറയാം.''

''അതും പറഞ്ഞതാണ് മുത്തശ്ശി.....''

''തച്ചോളി ഒതേനക്കുറുപ്പിൻ്റെ ?'' 

''അതും പറഞ്ഞു '' ശ്രുതിയുടെ ക്ഷമ കെട്ടു.  മുത്തശ്ശിയ്ക്ക് കഥയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു. അറിയാവുന്ന കഥകൾ എല്ലാം മുത്തശ്ശിയിൽ നിന്നും ശ്രുതി കേട്ടു കഴിഞ്ഞിരിക്കുന്നു. 

അൽപ്പം ഒന്നാലോചിച്ചിരുന്നിട്ട് മുത്തശ്ശി വേറൊരു കഥ പറഞ്ഞു തുടങ്ങി. ശ്രുതിമോൾക്ക് ഉൽസാഹമായി


'' പണ്ട് പണ്ട് കടൽ വാഴ്കര എന്നൊരു ദേശത്ത് ഒരച്ഛനും അമ്മയും മൂന്നു മക്കളും താമസിച്ചിരുന്നു. അച്ഛന് കടലിൽ പോയി മീൻ പിടിക്കുന്ന ജോലിയായിരുന്നു. ചെറുവഞ്ചിയിൽ വലയുമായി അച്ഛൻ എന്നും പണിക്കു പോകും. കിട്ടുന്ന മീൻ വിറ്റ് കാശുമായി വൈകുന്നേരം വീട്ടിലെത്തും. 'അമ്മ ആ കാശു സൂക്ഷിച്ചു ചിലവാക്കിയും  പിന്നെ അച്ഛൻ കൊണ്ടു വരുന്ന ബാക്കി മീൻ ഉണക്കി വിറ്റും കാശു ചേർത്തു വച്ചു.  തട്ടിയും മുട്ടിയും സന്തോഷമായി അവർ ജീവിച്ചു വരികയായിരുന്നു. ഇളയ രണ്ടു പേർ ആണ്മക്കളായിരുന്നു. രണ്ടാമത്തെ മകൻ പഠിക്കാൻ അൽപ്പം മടിയനായിരുന്നു.  അതിനു അച്ഛൻ വഴക്കു പറഞ്ഞ വിഷമത്തിൽ അവൻ ഒരു ദിവസം ഒരു എഴുത്തുമെഴുതി വച്ച്.......’ മുത്തശ്ശി ഒന്നു നിറുത്തി


എഴുത്തുമെഴുതി വച്ച്?’ ശ്രുതിമോൾക്ക് ആകാംക്ഷയായി.

 

ഒന്നാലോചിച്ചിട്ട് മുത്തശ്ശി പറഞ്ഞു.  ’ദൈവത്തോട് പരാതി പറയാൻ പോയി. പിന്നെ തിരിച്ചു വന്നതേയില്ല.'' 


അത് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം അൽപ്പമൊന്നിടറിയതു പോലെ ശ്രുതിക്ക് തോന്നി.  എഴുത്തിലെന്തായിരുന്നു എന്നറിയാനായിരുന്നു ശ്രുതിക്ക് തിടുക്കം.  


' എഴുത്തിലെന്തായിരുന്നു മുത്തശ്ശീ?'' 


മുത്തശ്ശി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു '' അതു പറഞ്ഞാൽ ശ്രുതിമോൾക്ക് മനസ്സിലാവില്ല''


'' എനിക്ക് മനസ്സിലാവും. മുത്തശ്ശി പറയൂ'' ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി


വളരേ സാവധാനത്തിലും ഇടയ്ക്കിടയ്ക്ക് നിറുത്തിയുമാണ് മുത്തശ്ശി ബാക്കി കഥ പറഞ്ഞത്. പറയുന്നതിനിടയിൽ പതിവില്ലാതെ ചിന്തയിൽ ആണ്ടു പോകുന്ന മുത്തശ്ശിയെ കുലുക്കി വിളിച്ച് ശ്രുതിമോൾ കഥയിലേക്ക് തിരികേ  കൊണ്ടു വരും. 

'

' പറയൂമുത്തശ്ശീ , എഴുത്തിലെന്തായിരുന്നു ?''


''എഴുത്തിലവൻ എഴുതിയിരുന്നത് അവൻ്റെയടുത്തെത്താനുള്ള വഴിയായിരുന്നു ''


''അതെങ്ങനെ ആയിരുന്നു?''


''അതേ......

-നക്ഷത്രക്കുരുകുത്തി വള്ളിയോടി 

വള്ളിപ്പുറത്തേറി 

പറക്കാപ്പക്ഷി മുട്ടയിട്ടു കുഞ്ഞുണ്ടായി 

കുഞ്ഞിൻ പുറത്തേറി- 

വന്നാൽ എന്നെക്കാണാം''

എന്നാണവൻ കത്തിൽ എഴുതിയിരുന്നത്.

അവൻ പോയി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനെ കാണാത്ത വിഷമത്തിൽ അവൻ്റെ അച്ഛനും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അവനെ കാണാൻ പോയി. അച്ഛനും പിന്നെ തിരിച്ചു വന്നില്ല. അമ്മയും രണ്ട് മക്കളും തനിച്ചായി. 'അമ്മ കൂലിപ്പണി ചെയ്ത് പഠിക്കാൻ മിടുക്കനായ ഇളയ മകനെ പഠിപ്പിച്ചു. ഉള്ളതെല്ലാം കൂട്ടിച്ചേർത്തു വച്ച് മകളെ കല്യാണം കഴിച്ചയച്ചു.  കല്യാണം കഴിഞ്ഞു രണ്ട് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മകളും പറക്കാപ്പക്ഷിക്കുഞ്ഞിൻ്റെ പുറത്തേറി അച്ഛനേയും അനിയനേയും കാണാൻ പോയി. കൂടെ 'അമ്മ ഉണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പൊന്നും കാണാതായി’


ഇത്രയുമായപ്പോൾ  മുത്തശ്ശി കരയുന്നുണ്ടോ എന്ന് ശ്രുതിമോൾക്ക് സംശയമായി. അവൾ മുത്തശ്ശിയുടെ താടിയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു 


'' മുത്തശ്ശി കരയുവാണോ?''


''ഇല്ല ശ്രുതിമോളെ. മുത്തശ്ശിയുടെ കണ്ണിലൊരു പ്രാണി പോയതാ''

കണ്ണ് തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. 


''ബാക്കി കഥ പറയൂ മുത്തശ്ശീ ''. ശ്രുതിക്ക് ബാക്കി കഥ കേൾക്കാൻ തിടുക്കമായി. 


മകളെ കല്യാണം കഴിപ്പിച്ചയക്കാൻ 'അമ്മ കുറേ പണം  കടം വാങ്ങിയിരുന്നു. അതു വീട്ടാൻ കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ ഇളയ മകൻ പഠിപ്പു നിറുത്തി മീൻ പിടിക്കാൻ പോയി. അച്ഛനേപ്പോലെ ചെറുവഞ്ചിയിലല്ല. വലിയ വള്ളത്തിൽ കടലിൽ വലിയ മീനിനെ പിടിക്കാൻ പോയി 

കാറ്റും മഴയുമുള്ള ഒരു നാൾ മീൻ പിടിക്കാൻ പോയ അവനും പിന്നെ തിരിച്ചു വന്നില്ല'' 

അതു പറഞ്ഞപ്പോൾ മുത്തശ്ശിയുടെ സ്വരം വല്ലാതെ താഴ്ന്നു പോയിരുന്നതിനാൽ ശ്രുതിമോൾക്ക് അവസാനവാക്കുകൾ ചെവി കൂർപ്പിച്ചു പിടിച്ചു കേൾക്കേണ്ടി വന്നു.


''അവനേയും പറക്കാപ്പക്ഷിക്കുഞ്ഞ് കൊണ്ട് പോയോ? ''  


''ഇല്ല അവനെ കൊണ്ട് പോയിട്ടില്ല. അവൻ ഒരു ദിവസം വരും....... അമ്മയെ കാണാൻ..'' 



മറഞ്ഞു തുടങ്ങുന്ന അന്തിവെട്ടം മുത്തശ്ശിയുടെ കവിളിലെ നനവിൽ വീണു തിളങ്ങി. പ്രാണികളെ  ഒന്നും കണ്ടില്ലയെങ്കിലും ശ്രുതിമോൾ അടുത്ത് കിടന്ന വീശുപാളയെടുത്ത് തലങ്ങും വിലങ്ങും വീശി മുത്തശ്ശിയെ സഹായിച്ചു. 


'' വിളക്കു വയ്ക്കാറായില്ലേ, മുത്തശ്ശി ഒന്ന് മുഖം കഴുകി വരട്ടേ'' എന്ന് പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു. 



''ബാക്കി കഥ പറ'' ശ്രുതിമോൾ കഥയിൽ നിന്നും പിടി വിട്ടിട്ടില്ല 

''ബാക്കി....'' 


അപ്പോഴേക്കും  '' ഇവൾ മുത്തശ്ശിയെ വിഷമിപ്പിച്ചോ'' എന്ന് ചോദിച്ച് അമ്മയെത്തി. മുത്തശ്ശി നിറഞ്ഞു ചിരിച്ചു. 

''ദാ അച്ഛൻ വന്നു '' എന്ന് അമ്മ പറഞ്ഞപ്പോഴാണു  ഇന്ന് അച്ഛനോട് ബ്ലാക് ഫോറസ്ററ് കേക്ക് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ശ്രുതിമോൾ ഓർത്തത്. ചാടിയെഴുന്നേറ്റു ഓടാൻ തുടങ്ങിയ ശ്രുതിമോളെ 'അമ്മ പുറകിൽ നിന്ന് വിളിച്ചു. ''അയ്യോ മറന്നു' എന്ന് താടിയ്ക്കു കൈ കൊടുത്ത് വളരെ ഓമനത്തം തോന്നിപ്പിക്കുന്ന ഒരു ഭാവത്തോടെ അവൾ തിരികെ വന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. 

 '‘മുത്തശ്ശിക്ക് കേക്ക് കൊണ്ടുത്തരാട്ടോ'' എന്നും പറഞ്ഞ്  മുത്തശ്ശിക്ക് റ്റാറ്റായും ഗുഡ് നൈറ്റും കൊടുത്ത് അമ്മയുടെ കൈ പിടിച്ച് ഇറങ്ങി. 



ശ്രുതിമോൾ പോയിക്കഴിഞ്ഞപ്പോൾ മുത്തശ്ശി കിഴക്കേ വരാന്തയിൽ ഒരു ഒറ്റത്തിരി വിളക്കു കത്തിച്ചു വച്ചു. പിന്നെ അകത്തു പോയി ചോറ് വച്ച മൺകലത്തിൽ നിന്നും ഒരു പാത്രം നിറയേ ചോറും കറിക്കലത്തിൽ  നിന്ന്  ഒരു പിഞ്ഞാണം നിറയേ കറിയുമെടുത്ത് ഭദ്രമായി അടച്ചു വച്ചു. ബാക്കി ചോറുള്ള മൺകലം ചെറുചൂടുള്ള അടുപ്പത്തെടുത്തു വച്ചു . എന്നിട്ട് ഉമ്മറവാതിൽക്കൽ ചെന്ന് അനന്തതയിലേക്ക് കണ്ണും നട്ടിരുന്നു ചൊല്ലി ’തെക്കേപ്രത്തെ മണ്ടപ്ലാവിലെ മാടപ്രാവമ്മ മൂന്നു മൊട്ടീട്ടു...’

മരിയയുടെ പീഡാനുഭവങ്ങൾ


അങ്ങിങ്ങു സിമൻ്റിൻ്റെ അടരുകൾ പൊഴിഞ്ഞു  വീണ ചുവരിൽ ഉറപ്പിച്ചിട്ടുള്ള മരത്തിൻ്റെ നിറം മങ്ങിയ സ്റ്റാൻ്റിൽ കത്തി നിൽക്കുന്ന മെഴുകുതിരി വെട്ടത്തിൽ,  പരിശുദ്ധമാതാവിൻ്റെ ചിത്രത്തിൽ  പ്രതിബിംബിച്ചു കണ്ട, തൻ്റെ കണ്ണീരണിഞ്ഞ മുഖം നോക്കിക്കൊണ്ടു നിന്നപ്പോൾ മരിയയുടെ മനസ്സിലേക്കോടിയെത്തിയത്  തെരേസാസിസ്റ്ററുടെ വാക്കുകളാണ്. തൻ്റെ  മുഖം പരിശുദ്ധകന്യാമാതാവിൻ്റേതു പോലെ മനോഹരമാണത്രെ.  മരിയയെ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ഒരാളാണ് തെരേസാസിസ്റ്റർ.  അങ്ങേയറ്റം ദൈവഭയമുള്ളവളും പഠനത്തിൽ മിടുക്കിയുമായ മരിയയുടെ പഠനകാര്യങ്ങളിലും മറ്റും മഠത്തിൻ്റെ സഹായം എപ്പോഴുമുണ്ടായിരുന്നു. നന്നായി പാടുമായിരുന്ന മരിയയെ പള്ളിയിലെ ക്വയർ ഗ്രൂപ്പിലും ഉൾപ്പെടുത്തിയത് തെരേസാസിസ്റ്ററുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ്.  മരിയയെ ദൈവത്തിന്റെ മണവാട്ടിയാക്കണമെന്നാണ് എല്ലാവരുടെയും താൽപ്പര്യം. മരിയയ്ക്കും മറിച്ചൊരു ചിന്ത ഉണ്ടായിട്ടില്ല. പക്ഷെ.....


ഉമ്മറത്ത് തല കൈകൊണ്ടു താങ്ങി എല്ലാം തകർന്നവനെപ്പോലെയിരിക്കുന്ന അപ്പൻ്റെയരികിൽ ചെന്ന് ആ കാൽക്കൽ വീണ്, എന്നോട് പൊറുക്കണമപ്പാ എന്ന് കരഞ്ഞു പറയണമെന്ന് മരിയയ്ക്ക് ആഗ്രഹമുണ്ട്. അപ്പൻ അടിച്ചതിൻ്റെ ദേഹമാസകലമുള്ള വേദനയോ അപ്പൻ ചൊരിഞ്ഞ ശാപവാക്കുകളോ ഒന്നുമല്ല മരിയയെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. അത് '' നിൻ്റെ വയറ്റിൽ  കിടക്കുന്ന കുഞ്ഞിൻ്റെ തന്തയാര്'' എന്ന അപ്പൻ്റെ ചോദ്യമാണ്. തനിക്ക് ഉത്തരമില്ല. അഥവാ താൻ ഉത്തരം പറയാൻ പാടില്ല. അമ്മച്ചി വന്നു നടുക്ക് വീണ് ''അവളെ തല്ലിക്കൊല്ലല്ലേ' എന്ന് പറഞ്ഞ് മരിയയ്ക്കു കിട്ടേണ്ട അടിയുടെ ഒരു പങ്ക് സ്വയം വാങ്ങുന്നത് വരെ അപ്പൻ അവളെ അടിച്ചു.  കുരുന്നു ജീവനെ മുളയിലേ നുള്ളിക്കളഞ്ഞേക്കുക  എന്ന, ദൈവഹിതത്തിനെതിരെയുള്ള മഹാപരാധത്തെ കുറിച്ച് അപ്പന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.  ഇതിനു കാരണക്കാരനായവൻ്റെ പേര് പറഞ്ഞാൽ അവരെ കൂട്ടിച്ചേർക്കാനുള്ള ഒരു ശ്രമം നടത്താം എന്നായിരുന്നു അപ്പൻ ചിന്തിച്ചത്. പക്ഷെ മരിയ ഒന്നുമുരിയാടാതെ, ഒന്ന് ഉറക്കെ കരയുക പോലും ചെയ്യാതെ, ഒരപരാധിയെ പോലെ അപ്പൻ നൽകിയ  ശിക്ഷയെല്ലാം ഏറ്റു വാങ്ങി. അവസാനം  എല്ലാം തകർന്നവനെപ്പോലെ ഒരു കൂട്ട ആത്മഹത്യ എന്ന ദൈവാപരാധത്തിനു പോലും തയ്യാറായിരിക്കുന്ന അപ്പനെ കണ്ടപ്പോഴും 'അത്യുന്നതങ്ങളിലുള്ളോനേ'  എന്ന് മാത്രം  മരിയ ഉള്ളിൽ കരഞ്ഞു 


ദൈവം കനിഞ്ഞു. ദൂരത്തൊരു ജോലി എന്ന വ്യാജേന ആരുമറിയാതെയുള്ള ഒരു പറിച്ചു മാറ്റലിൽ ഉരിയാടപ്പെടാത്ത ഒരു പേരിനൊപ്പം തൻ്റെ മാതാപിതാക്കളുടെ മാത്രമല്ല തന്നെപ്പോലെ കൗമാരം വിട്ട് യൗവനത്തിലേക്കെത്തിയ കൊച്ചനിയത്തിയുടേയും ബാലകനായ കൊച്ചനിയൻ്റേയും ജീവനും ജീവിതങ്ങളും അപകടങ്ങളൊന്നുമില്ലാതെ സുരക്ഷിതമായിരിക്കുന്നല്ലോ എന്ന് അവൾ ഉള്ളിൽ ആശ്വസിച്ചു. അഭയകേന്ദ്രത്തിലെ താമസത്തിൻ്റെ നാളുകളിൽ പ്രിയപ്പെട്ടവർക്ക് അന്യയായ് തീർന്നതിൻ്റെ ഖിന്നതയേക്കാളും ആദ്യഗർഭത്തിൻ്റെ അസ്ക്യതകളേക്കാളും മരിയയെ ദുഖിപ്പിച്ചത്, തന്റെ കുഞ്ഞ് പെണ്ണായിരിക്കുമോ എന്ന ആശങ്കയായിരുന്നു. ചേലത്തുമ്പിൽ പിടുത്തമിടുന്ന കൈകളെ ചെറുക്കാനാവാത്ത മറ്റൊരു അബലയെക്കൂടി തന്നിലൂടെ ഭൂമിക്ക് സമ്മാനിക്കപ്പെടരുത് എന്ന് അവൾ ആഗ്രഹിച്ചു. ആഗ്രഹം  പോലെ തന്നെ മരിയയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ദൈവമറിയാതെ ഒരു പക്ഷിത്തൂവൽ പോലും ചലിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന മരിയ അവനു ഇമ്മാനുവൽ എന്ന് പേരിട്ടു.


പിന്നെയും അകലങ്ങളിലേക്കുള്ള പ്രയാണങ്ങളിലൂടെ  മരിയയിൽ വീണ്ടും ദൈവം കൃപ ചൊരിഞ്ഞു. ചെന്നെത്തിയ ആ ദേശവും മരിയയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. ഒരു കന്യാസ്ത്രീമഠത്തിൽ കുശിനിവേല. അവിടെത്തന്നെ താമസവും. ആൺകുട്ടിയായതിനാൽ മകനെ അധികനാൾ മഠത്തിൽ താമസിപ്പിക്കാനാവില്ലെന്ന് മരിയയ്ക്കറിയാമായിരുന്നു. ആ ചെറിയ ജീവിതകാലയളവിനുള്ളിൽ തന്നെ താൻ താണ്ടിയ കനൽപ്പാതകൾ അവൾക്കുള്ളിൽ അതിജീവനത്തിൻ്റെ ഒരു പോരാളിയെ ഇതിനകം ഉരുവപ്പെടുത്തിയെടുത്തിരുന്നു. മാതാവ്  അവളിലൂടെ പ്രവർത്തിക്കുന്നു  എന്നവൾ തിരിച്ചറിഞ്ഞു. '-ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റേയും സുബോധത്തിൻ്റേയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു'-  എന്ന ദൈവവചനം അവൾക്ക് ശക്തിയേകി.


അതുവരെ അൽപ്പാൽപ്പമായി സ്വരുക്കൂട്ടി വച്ചതും, ബാങ്ക് വായ്പ്പയും, പിന്നെ മഠത്തിൻ്റെ സഹായവുമെല്ലാം ചേർത്ത് ഒരു മൂന്ന് സെൻ്റ് പുരയിടവും അതിലൊരു കൊച്ചു വീടും മരിയ സ്വന്തമാക്കി, മകനേയും കൊണ്ട് അങ്ങോട്ടു മാറി. മകനെ മഠത്തിൻ്റെ തന്നെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ഇടക്ക് വല്ലപ്പോഴും രഹസ്യമായി അമ്മച്ചി അയക്കുന്ന എഴുത്തുകളിൽ നിന്നും അനിയത്തിയുടെ വിവാഹം കഴിഞ്ഞു  എന്നും, തൻ്റെ അസാന്നിധ്യം നാട്ടിൽ ചില കഥകൾ പ്രചരിക്കുന്നതിനു ഹേതുവാകുന്നുണ്ട്  എന്നതൊഴിച്ചാൽ അപ്പച്ചനും മറ്റും മറ്റു വൈഷമ്യങ്ങളൊന്നുമില്ല  എന്നും മരിയ അറിയുന്നുണ്ടായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം എത്തുന്ന ആ എഴുത്തുകളല്ലാതെ മരിയയേയോ മകനേയോ  തേടിയെത്താൻ  ഈ ഭൂമിയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ആ പരീക്ഷണ വേളയിലും  അകലങ്ങളിലെങ്ങോ  തന്നെ കാത്തിരിക്കുന്ന  രക്ഷയിലേക്കുള്ള ഒരു കുഞ്ഞു കച്ചിത്തുരുമ്പായിത്തീർന്നിരുന്നു, മരിയയ്ക്ക് ഇമ്മാനുവൽ. മരിയയുടെ മുഴുവൻ സ്നേഹവും പ്രതീക്ഷകളും ഇമ്മാനുവൽ  എന്ന ഒരേയൊരു ബിന്ദുവിൽ കേന്ദ്രീകൃതമായി


മരിയ ആഗ്രഹിച്ച പോലെ തന്നെ ഇമ്മാനുവൽ മിടുക്കനായി പഠിച്ചു. വിശേഷിച്ചും ദൈവീകകാര്യങ്ങൾ. വളരുന്നതോടൊപ്പം അവനിൽ സംശയങ്ങളും അങ്കുരിച്ചു. എല്ലാ കുട്ടികൾക്കും അപ്പനുണ്ട്. തൻ്റെ അപ്പനെവിടെ?!  ബൈബിൾ സംബന്ധമായ അവൻ്റെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നത്  അമ്മയാണ്. അമ്മയാണ് എല്ലാറ്റിനും അവൻ്റെ അവസാന ആശ്രയവും ഉത്തരവും. 'അമ്മ തന്നെയായിരുന്നു അവൻ്റെ ഏറ്റവും വലിയ സത്യവും. അപ്പൻ മരിച്ചു പോയി എന്നാണു മരിയ അവനോട് പറഞ്ഞിരിക്കുന്നത്. അവനോട് മാത്രമല്ല, ഈ ചോദ്യം ചോദിച്ച എല്ലാവരോടും മരിയ ആ ഒരു കള്ളമാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ഒരു സത്യവും ഏറെ നാൾ മറഞ്ഞിരിക്കില്ലല്ലോ. 


മഠത്തിൽ നിന്നും മകനുമായി മാറിത്താമസിച്ചു തുടങ്ങിയ അന്ന് മുതലേ വായ്ത്തല തേച്ച് മിനുക്കിയ വെട്ടുകത്തി തരുന്ന ബലം തലയിണക്കീഴിൽ സുരക്ഷിതമാക്കി വച്ച് അതിനു മുകളിൽ തല വച്ച് കിടന്നുള്ള ഉറക്കത്തിലും കരുതലിൻ്റെ ഒരു ഇമ, ചിമ്മാതെ സൂക്ഷിച്ചിരുന്നു മരിയ . ഈയിടെ ആ വെട്ടുകത്തി കൂടെക്കൂടെ പുറത്തെടുക്കേണ്ട അവസ്ഥയും മരിയയ്ക്കുണ്ടാകുന്നുണ്ട്. ആ വായ്ത്തലത്തിളക്കത്തിൽ പിന്തിരിഞ്ഞോടിയവരിൽ, മരിയയുടെ പൂർവ്വകഥയറിഞ്ഞ ചിലരും ഉൾപ്പെടുന്നു. അവരാണ് മരിയ കേൾക്കാതെ അവളെ 'മഗ്ദലനമറിയം' എന്ന് പേരിട്ടു വിളിച്ചും അവളെക്കുറിച്ച് പലതരം കഥകൾ മെനഞ്ഞുണ്ടാക്കിയും സ്വന്തം ഇച്ഛാഭംഗത്തിനു അയവു വരുത്തിയത്. അത് കുഞ്ഞുവായ്കളിലൂടെ കൈമാറി അവസാനം ഇമ്മാനുവലിലുമെത്തി. വേദപാഠങ്ങൾ പൊരുളറിയാതെ പഠിച്ച കൊച്ചു ഇമ്മാനുവലിന്‌ ആദ്യമൊക്കെ ആ വിളിപ്പേര് ദൈവീകമായിത്തന്നെയാണ് തോന്നിയത്. എന്നാൽ ഇടയ്ക്കെപ്പോഴോ അവനിൽ സംശയങ്ങൾ മുളപൊട്ടി. പഴയ ചോദ്യം അൽപ്പവ്യത്യാസത്തോടെ അവനമ്മയോട് വീണ്ടും ആവർത്തിച്ചു. 


'എന്റെ അപ്പനെവിടെ' എന്നതിന് പകരം 'എന്റെ അപ്പനാര്' എന്ന മകൻ്റെ ചോദ്യത്തിന് മുന്നിൽ മരിയ അടിപതറി. 'മരിച്ചു പോയി എന്നെന്നോട് കള്ളം പറയരുത് ' എന്നവൻ പറയുമ്പോൾ അവൻ്റെ കണ്ണുകളിൽ എരിഞ്ഞു കണ്ട അഗ്നി, മരിയയെ നിശ്ശബ്ദയാക്കി. കാലം പോകേ ആ നിശബ്ദത അമ്മയേയും മകനേയും പൂർണ്ണമായും വിഴുങ്ങി. ഇമ്മാനുവലിന് സ്‌കൂളിൽ പോകാൻ താല്പര്യമില്ലാതായി. കളിക്കൂട്ടുകാരിൽ നിന്നകന്ന് ഒറ്റയാനായി അവൻ പകൽ മുഴുവൻ എവിടെയൊക്കെയോ  അലഞ്ഞു നടന്നു. മഗ്ദലനമറിയത്തിൻ്റെ മകൻ എന്ന വിളിപ്പേരിൽ നിന്ന് ഒളിച്ചോടി. എങ്കിലും 'സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നു' എന്ന വചനമോ അതുപോലുള്ള മറ്റെന്തോ അവനെ എന്നും  തിരികെ നടത്തിച്ചു.  രാത്രിയുടെ മറവിൽ മറ്റുള്ളവരുടെ കണ്ണുകളിൽ നിന്നകന്ന് വീട്ടിൽ വന്നു കയറി. പാതിയുറക്കത്തിൽ ഓരോ ഇലയനക്കങ്ങളിലും ഞെട്ടിയുണർന്ന് അമ്മയുടെ ജാരന്മാരേ തിരഞ്ഞു. 


മകനിലെ ഈ മാറ്റങ്ങൾ മരിയ തിരിച്ചറിയുന്നുണ്ടായിരുന്നു. പണ്ട്, മകൻ്റെ കുഞ്ഞുമേനിയെ പുണർന്ന് വിഹ്വലതയോടെ ഉറങ്ങിയിരുന്ന രാത്രികാലങ്ങളിലെല്ലാം, അവൻ വളർന്ന് തനിക്കു തുണയാകുന്ന  നാളുകളിൽ ഒന്ന് ബോധം വിട്ടുറങ്ങാമല്ലോ എന്ന് മരിയ സ്വപ്നം കണ്ടിരുന്നു. എന്നാൽ ഈ കൗമാരപ്രായത്തിലേ തന്നെ, അവൻ പാതിയുറക്കത്തിലും അമ്മയ്ക്ക് കാവലാളായപ്പോൾ മരിയ വല്ലാതെ തളർന്നു പോയി. മകനെ ചേർത്ത് നിറുത്തി അവൻ്റെ നെറുകയിൽ ചുംബിച്ച്, ഈ കഥകളൊന്നും സത്യമല്ല എന്ന് പറയണമെന്ന് മരിയയ്ക്കാഗ്രഹമുണ്ട്. പക്ഷെ അവൻ്റെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ട വെറുപ്പിൻ്റെ തീവ്രതയും അവൻ ചോദിക്കാൻ സാധ്യതയുള്ള, എന്നാൽ മരിയയ്ക്ക് ഉത്തരമേകാനാവാത്ത 'എൻ്റെ അപ്പനാര് ' എന്ന ആ ചോദ്യവും അവളെ അതിൽ നിന്ന് എന്നും പിന്തിരിപ്പിച്ചു. ഒരേ മേൽക്കൂരക്കീഴിലെങ്കിലും അമ്മയ്ക്കും മകനുമിടയിൽ ധ്രുവങ്ങളുടെ അകലം പിറന്നു. മൗനം ഖനമുള്ളൊരു മഞ്ഞുദുർഗ്ഗം കണക്കേ വളർന്നു. പക്ഷെ, ഉപരിപ്ലവമായി കണ്ട ആ മൗനത്തിനു കീഴിലൊളിപ്പിച്ചു വച്ച വെറുപ്പിൻ്റെ അഗാധതലങ്ങൾ മരിയ തൊട്ടറിഞ്ഞത് പിന്നെയും കുറച്ചു നാളുകൾക്ക് ശേഷമാണ് 



മദ്യം, മയക്കു മരുന്ന് തുടങ്ങിയവ മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇമ്മാനുവലിനെ പഠിപ്പിച്ചത്, ആയിടെ അവൻ കണ്ടെത്തിയ പുതിയ ചില കൂട്ടുകാരാണ്. അവരിലൂടെയാണ് അവൻ ഒരു ക്വട്ടേഷൻ സംഘത്തിൽ ചെന്നെത്തുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അതിൻ്റെ നേതാവിൻ്റെ വിശ്വസ്തനാകുന്നതും. പിന്നീട് രാത്രി വളരേ വൈകി കാൽ നിലത്തുറയ്ക്കാതെയുള്ള ഇമ്മാനുവലിൻ്റെ വരവ് മരിയയ്ക്ക് ഒരു നിത്യക്കാഴ്ചയായി. അതോടൊപ്പം, എന്നും മാതാവിൻ്റെ മുന്നിൽ മെഴുകുതിരി കത്തിച്ച് മുട്ടിൽ നിന്ന് കണ്ണീരോടെ മകന് വേണ്ടി പ്രാർത്ഥിക്കുന്ന മരിയ നാട്ടുകാർക്കും ഒരു പതിവ് കാഴ്ചയായി.  -‘അഴിഞ്ഞു പോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ പരിശോധന വിലയേറിയതു‘-  മരിയ വിശ്വസിച്ചു പ്രാർഥിച്ചു, പ്രതീക്ഷകളോടെ...


ചില ദിവസങ്ങളിൽ ഇമ്മാനുവൽ വീട്ടിൽ വരാതെയായി. -''പാപം ചെയ്യുന്നവൻ എല്ലാം പാപത്തിൻ്റെ ദാസൻ ആകുന്നു. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല. പുത്രനോ, വസിക്കുന്നു'' -  ആത്മസംഘർഷങ്ങളുടെ ഒരു നൂൽപ്പാലത്തിലൂടെ  സഞ്ചരിക്കുമ്പോഴും വീടുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഇമ്മാനുവലിൽ അപ്പോഴും ബാക്കി നിന്നിരുന്നു. ഇടയ്ക്കെപ്പൊഴെങ്കിലും വീട്ടിലെത്തുന്ന  മകന് വേണ്ടി എന്നും മരിയ ഭക്ഷണമുണ്ടാക്കി വിളമ്പി വച്ച് കാത്തിരുന്നു. ഒരു നേരവും തെറ്റാതെ മകനു വേണ്ടി മാതാവിനോട് ഉള്ളൂരുകി പ്രാർഥിച്ചു. 


അങ്ങിനെയിരിക്കേ രണ്ടുമൂന്നു നാൾ അടുപ്പിച്ച് ഇമ്മാനുവൽ വീട്ടിൽ വരാതിരുന്നപ്പോൾ മരിയ വല്ലാതെ ഭയന്നു. അവൻ്റെ ചീത്ത കൂട്ടുകെട്ടുകൾ മരിയ അറിയുന്നുണ്ടായിരുന്നു. ആ സമയത്താണ്  ഇമ്മാനുവലും ക്വട്ടേഷൻ സംഘത്തിലെ ചിലരും പോലീസ് പിടിയിലായെന്ന വാർത്ത ഒരശനിപാതം കണക്കേ മരിയയെ തേടിയെത്തിയത്. ആരോട് സഹായം ചോദിക്കേണ്ടൂ എന്നറിയാതെ വിഷമിച്ചു നീക്കിയ നാലഞ്ചു നാളുകൾക്കൊടുവിൽ ഒരു രാത്രിയിൽ, മുഖത്തും ദേഹത്തു പലയിടത്തും കരുവാളിച്ച പാടുകളും മുറിഞ്ഞ ചുണ്ടുമായി ഇമ്മാനുവൽ ഞൊണ്ടുന്ന കാലുകളോടെ വീടണഞ്ഞു. മരിയയുടെ ഹൃദയം തകർന്നു. എല്ലാം മറന്ന് അവൾ ഓടിച്ചെന്ന് മകനെ താങ്ങാൻ ശ്രമിച്ചു. തൊട്ടടുത്ത നിമിഷം അവൾ മുറിയുടെ മൂലയ്ക്കലേക്ക് തെറിച്ചു വീണു. ഊരിപ്പിടിച്ച കത്തി മരിയയ്ക്കു നേരെ ആഞ്ഞോങ്ങിയതാണ് ഇമ്മാനുവൽ. എന്നാൽ ഭയന്നു വിറച്ച മരിയയുടെ മുഖം കണ്ടിട്ടോ എന്തോ അവനതു മുറിയുടെ മറ്റേ മൂലയ്ക്കലേക്കു ശക്തിയോടെ എറിഞ്ഞിട്ട് അവൾക്കു  നേരെ വിരൽ ചൂണ്ടി പറഞ്ഞു '' തൊടരുതെന്നെ. അറപ്പാണ് എനിക്ക് നിങ്ങളെ ...'' അതു പറയുമ്പോൾ അവൻ്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ചുളിവുകളുടെ എണ്ണം, അവൻ മരിയയെ എത്രയധികം വെറുക്കുന്നു എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. പിന്നെ ഞൊണ്ടിക്കൊണ്ട് സ്വന്തം മുറിയിലേക്ക് പോകുന്നതിനിടയിൽ, 'പിഴകളാണ് ..എല്ലാം പിഴകളാണ്.. ' എന്നവൻ പിറുപിറുക്കുന്നത് മരിയ വ്യക്തമായി കേട്ടു.ഈ ലോകത്തെ സകല സ്ത്രീകളോടുമുള്ള അവൻ്റെ  വെറുപ്പ് ആ വാക്കുകളിൽ ധ്വനിച്ചത് മരിയ വേദനയോടെ മനസ്സിലാക്കി. 


നാളുകൾ പോകേ മകൻ്റെ ദുർന്നടപ്പിൻ്റെ കൂടുതൽ കഥകൾ മരിയയെ തേടിയെത്തി. അസാന്മാർഗ്ഗികളായ സ്ത്രീകളെ അവൻ സ്ഥിരമായി സന്ദർശിക്കുന്നു എന്നത് മാത്രമല്ല, അവരിലൊരാളെ രാത്രിയിൽ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക കൂടി ചെയ്തപ്പോൾ തൻ്റെ പതനം പൂർണ്ണമായി എന്ന് മരിയ തിരിച്ചറിഞ്ഞു. ആ നിമിഷം അവിടെ നിന്നിറങ്ങിയ മരിയ പള്ളിയിൽ അൾത്താരയ്ക്കു മുന്നിൽ വീണു പ്രാർഥിച്ചത്  '' ഈ പാനപാത്രം തിരിച്ചെടുക്കേണമേ '' എന്നായിരുന്നു. സ്വജീവൻ ഒരു മെഴുകുതിരിനാളം ഊതിക്കെടുത്തും പോലെ അണച്ച് കളയാൻ തോന്നിയ പല സന്ദർഭങ്ങളും ഇതിനു മുൻപ് മരിയയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, പ്രിയപ്പെട്ടവരുടെ മുഖങ്ങളോ അവരുടെ സുരക്ഷിതഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളോ അവളെ അധീരയാക്കി ആ ചിന്തകളിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. മാത്രമല്ല, ദൈവമേകിയ ജീവനെ എടുക്കാൻ മനുഷ്യന് അധികാരമില്ല എന്നും അവൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറെ നാളുകളായി താനണിഞ്ഞു നടക്കുന്ന തൻ്റെ ജീവൻ്റെ മുൾക്കിരീടം എടുത്തു ദൂരെയെറിയാൻ അവൾ അതിയായി  ആഗ്രഹിച്ചു. രാത്രി പള്ളിയിലും മഠത്തിലുമായി കഴിച്ചുകൂട്ടിയ മരിയ ഉറച്ച കാൽവയ്പുകളോടെയാണ് പിറ്റേന്ന് വൈകിട്ട് വീട്ടിലെത്തിയത്. 


അന്തിമയങ്ങിയ നേരത്ത് വീടിനു പിന്നിലെ മാവിനു ചുവട്ടിൽ കസേര കൊണ്ടിട്ട് അതിനു മുകളിൽ കയറി നിന്ന്, മാവിൻ്റെ താഴത്തേ കൊമ്പിൽ, ബലത്തിൽ ഒരു കുരുക്കിട്ട് കൊണ്ട് നിൽക്കുമ്പോഴാണ്, വീടിൻ്റെ മുൻവശത്തു  നിന്ന് ആരോ ''അമ്മച്ചീ...'' എന്ന് വിളിക്കുന്നത് മരിയ കേട്ടത്.തൻ്റെ ഉദ്യമം വന്നയാൾ കാണരുതെന്നോർത്ത് തിടുക്കത്തിൽ താഴെയിറങ്ങി മുൻവശത്തു ചെല്ലുമ്പോൾ മുറ്റത്ത്, കരഞ്ഞു  വീർത്ത കണ്ണുകളുമായി, പള്ളിയിൽ നിന്ന് നേരെ വരികയാണെന്ന് തോന്നുന്ന രൂപത്തിൽ  ഒരു  പെൺകുട്ടി. അൽപ്പം നരച്ച ഷാൾ തലയിലൂടെയിട്ട് കഴുത്തിൽ ചുറ്റിയിട്ടുണ്ട്. അതിൻ്റെ മധ്യത്തിൽ കണ്ട, കരഞ്ഞു കലങ്ങിച്ചുവന്ന മുഖത്തിന്  കന്യാമാതാവിൻ്റെ ഛായ. മരിയയ്ക്ക് ആളെ മനസ്സിലായി. സീന. നിരാലംബയും നിർധനയുമായ ഒരു വിധവയുടെ മകൾ. കണ്ടയുടൻ അവൾ മരിയയുടെ കാൽക്കൽ മുട്ടുകുത്തി കൈകൾ മരിയയുടെ പാദങ്ങളിൽ ചേർത്ത് അപേക്ഷിച്ചു ''കൈവിടരുതമ്മച്ചീ...മരണമല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റു വഴികളില്ല '' പിന്നെ സ്വന്തം അടിവയറ്റിൽ കയ്യമർത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു '' അമ്മയുടെ മകൻ എന്നെ...'' അവളെ മരിയ ഇരു തോളിലും പിടിച്ച് എഴുന്നേൽപ്പിച്ചു  ''എന്നെയും എൻ്റെ അമ്മച്ചിയേയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നെ....'' മുഴുമിക്കാനാകാതെ കരഞ്ഞ അവളെ മരിയ മാറോട് ചേർത്തു. അവൾ അപ്പോൾ അനുഭവിക്കുന്ന മാനസികസംഘർഷം മനസ്സിലാക്കാൻ മരിയക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. 


സീന പോയതിനു ശേഷം മരിയ വീണ്ടും വീടിനു പുറകു വശത്തേക്ക് ചെന്നു. മാവിൻചുവട്ടിലിട്ടിരുന്ന  കസേരയിൽ കയറി നിന്ന് മാങ്കൊമ്പിൽ  കെട്ടിയിട്ടിരുന്ന കയർ അഴിച്ച് ദൂരെയെറിഞ്ഞു. പിന്നെ അതേ കസേരയെടുത്ത് വീടിനകത്തേ മുറിയിലിട്ട് അതിലിരുന്നു; ഒരു പ്രതിമ കണക്കേ..


അൽപ്പം ഇരുട്ടിയതിനു ശേഷമാണ് ഇമ്മാനുവൽ ഒരു സ്ത്രീയുടെ തോളിൽ തൂങ്ങി ഇടറുന്ന കാൽവയ്പുകളോടെ വീട്ടിലെത്തിയത്. അകത്തേ മുറിയിലിരിക്കുന്ന മരിയയെ ഒന്ന് നോക്കുക പോലും ചെയ്യാതെ സ്വന്തം മുറിയിലേക്ക് തിരിഞ്ഞ അവനെ പെട്ടെന്നാണ് മരിയ പുറകിലൊളിപ്പിച്ചു പിടിച്ചിരുന്ന സാമാന്യം മുഴുത്ത ഒരു മരത്തടി കൊണ്ട് പൊതിരെ തല്ലിയത്. ചില അടികൾ ലക്‌ഷ്യം പിഴച്ച് കൂടെ വന്ന സ്ത്രീയുടെ മേലും കൊണ്ടു. അവർ ആ നിമിഷം ഇരുട്ടത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഇമ്മാനുവൽ വീണു പോയി. കലിബാധിതയെ പോലെ തലങ്ങും വിലങ്ങും അടിച്ചു കൊണ്ടിരുന്ന മരിയയെ അദ്യമൊക്കെ ഇമ്മാനുവൽ ചെറുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കവൾ  അലറി പറഞ്ഞ  '' നീയെൻ്റെ ആലയം അശുദ്ധമാക്കരുത് '' എന്ന വാക്കുകളിൽ അവൻ പിന്നെ കണ്ടത് മരിയയെ അല്ല, ചാട്ടവാറു വീശി നിൽക്കുന്ന നല്ലിടയനെ തന്നെയാണ്. പിന്നെ അവൻ മരിയയെ ചെറുക്കുകയുണ്ടായില്ല. മറിച്ച്  മരിയയുടെ വാക്കുകളിലെ പുതിയ മാനങ്ങൾ തേടുകയായിരുന്നു. അടിച്ചു കൈ തളർന്ന മരിയ പിന്നീട് അടുക്കളയിൽ ചെന്ന് വെട്ടു കത്തിയുമെടുത്ത് ഇരുട്ടിലേക്കിറങ്ങിപ്പോയപ്പോഴും മറ നീക്കാൻ പാടുപെടുന്ന ചിന്തകളുടെ ഒരു പുകപടലം അവനു ചുറ്റും ബാക്കിയുണ്ടായിരുന്നു. എന്നാൽ അല്പസമയത്തിനുള്ളിൽ സീനയുടെ കൈ പിടിച്ച് മരിയ അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, പെട്ടെന്ന് കണ്ണിലേക്കു ശക്തമായൊരു പ്രകാശമടിച്ച പോലെ അവൻ്റെ കണ്ണ് മഞ്ഞളിച്ചു. മരിയ പറഞ്ഞു. ''ഇവളും ഇവളുടെ വയറ്റിൽ കിടക്കുന്ന നിൻ്റെ കുഞ്ഞും ഈ വീടിനവകാശപ്പെട്ടതാണ്. നീയിവളെ വേണ്ടായെന്നു  വച്ചാലും ഞാനിവളെ ഉപേക്ഷിക്കുകയില്ല.’ മരിയയുടെ ആ വാക്കുകൾക്ക് കാരിരുമ്പിൻ്റെ ഉറപ്പും തണുപ്പുമുണ്ടായിരുന്നു. എന്നാൽ പിന്നീടവളുടെ ശബ്ദം ഇടറി. ഒരു വിതുമ്പലോടെ താഴെയിരുന്ന് ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ’ എൻ്റെ മകൻ കാരണം മറ്റൊരു മഗ്ദലനമറിയം ഈ ഭൂമിയിൽ ഉണ്ടാകരുത്.'' തകർന്നിരിക്കുന്ന അവളെ കെട്ടിപ്പിടിച്ച് സീനയും കരഞ്ഞു.

  

സമാനനിയതികളുടെ ഇരകളായ രണ്ടു സ്ത്രീകൾ പരസ്പരാലിംഗനം ചെയ്തു കരഞ്ഞു കൊണ്ടിരുന്ന ആ സമയത്ത്, ഏറെ നാളുകളായി മനസ്സിനെ ഞെരുക്കിയിരുന്ന കടുംകെട്ടുകൾ അയഞ്ഞയഞ്ഞ് ശാന്തമാകുന്നതിൻ്റെ സുഖം അറിയുകയായിരുന്നു ഇമ്മാനുവൽ. ദേഹമാസകലം വേദനിക്കുമ്പോഴും വീണു കിടക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പാടുപെട്ട്, മരിയയ്ക്കു നേരേ കൈ നീട്ടി, വർഷങ്ങൾക്കു ശേഷം അവൻ വിളിച്ചു ''അമ്മച്ചീ...


 ചുട്ടുപൊള്ളിക്കുന്ന വേനലിൽ മനസ്സിലേക്ക് വന്നു വീണ ഒരു മഴത്തുള്ളി പോലെ  മകൻ്റെ ആ വിളി മരിയ കേട്ടു.  ഒരു നിമിഷം മതിയായിരുന്നു, അതിനൊരു പേമാരിയായി വളരാൻ.  ആത്മഹർഷത്തിൻ്റെ  ആ പെരും മഴയിൽ പൊടുന്നനെ പെട്ടു പോയ മരിയ അവിശ്വസനീയതയോടെ തലയുയർത്തി മകനെ നോക്കി. അപ്പോൾ മാത്രമാണ് താൻ എത്ര ക്രൂരമായാണ് തൻ്റെ മകനെ ആക്രമിച്ചത് എന്ന് അവൾ തിരിച്ചറിഞ്ഞത്. ആ മാതൃഹൃദയം വല്ലാതെ പിടഞ്ഞു പോയി. ഓടിച്ചെന്ന് അവൾ അവനരികിലിരുന്ന് ആ മുഖം കൈകളിൽ എടുത്ത്  ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.  അമ്മയുടെ കണ്ണീരിനാൽ സ്നാനമേറ്റ് ഇമ്മാനുവൽ പുതുജീവനേത്തേടി. അമ്മയുടെ കണ്ണീരുപ്പു നാവിലറിഞ്ഞപ്പോൾ ഇമ്മാനുവലിനു സ്വർഗ്ഗം തുറക്കുന്നതായും ദൈവാത്മാവ് ഒരു പ്രാവെന്ന പോൽ തൻ്റെ മേൽ വരുന്നതായും അനുഭവപ്പെട്ടു. പിന്നെ അമ്മയുടെ വലം കൈ നെഞ്ചിൽ ചേർത്തു കൊണ്ട്, വീണ്ടും അമ്മയുടെ ഗർഭപാത്രത്തിൻ്റെ സുരക്ഷയിലേക്കെത്തിച്ചേർന്ന  ഒരു കുഞ്ഞിൻ്റെ നൈർമല്യത്തോടെ അവൻ മരിയയുടെ മടിയിൽ കിടന്നു മയങ്ങി. 

 

Friday 12 February 2021

നിറങ്ങൾ

''ഞാവൽപ്പഴത്തിനു മുടിയുടെ കറുപ്പല്ല. കടുംനീല കലർന്ന കറുപ്പ്. അത് തിന്നു കഴിഞ്ഞാൽ നാവും ചുണ്ടുമൊക്കെ അതേ നിറമാകും.  ഇന്റെർവെല്ലിനു ഞങ്ങൾ സ്‌കൂൾ കോമ്പൗണ്ടിലേക്കു ചാഞ്ഞു നിൽക്കുന്ന നിറയേ പഴങ്ങളുള്ള ഞാവൽമരത്തിൽ നിന്നും പഴം പറിച്ച് കഴിക്കും. നാവെല്ലാം കറുത്തു വരും.''


ഒരേ നിറത്തിൻ്റെ തന്നെ ഈ  പലവിധ വൈവിധ്യങ്ങൾ ഇന്ദുവേച്ചിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്ന് അച്ചൂട്ടനു അറിയാമെങ്കിലും അതവന്റെ സംസാരത്തിലെ ആവേശത്തെ ഒട്ടും കുറക്കുന്നുണ്ടായിരുന്നില്ല.  ഈയിടെ അവന്റെ സംസാരത്തിൽ മുഴുവൻ പുതിയ സ്‌കൂളിന്റെ വിശേഷങ്ങളാണ്. അതിനോടൊപ്പം ഇന്നവന് പറയാനുള്ളത്, പുതുതായി അവൻ പരിചയപ്പെട്ട, തിന്നു കഴിഞ്ഞാൽ നാവിനേയും  ചുണ്ടുകളേയും കറുപ്പിക്കുന്ന ആ പഴത്തിന്റെ കാര്യമാണ്. - ഞാവൽപ്പഴം. പക്ഷെ അതിന്റെ നിറം മാത്രം എങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്ന് അവനറിയില്ലായിരുന്നു. ആ നിറം മാത്രമല്ല, ഒരു നിറവും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനാവില്ല എന്നവനറിയാം. ആ ഒരൊറ്റകാര്യത്തിലാണ് അവൻ അമ്പേ പരാജയപ്പെട്ടു പോകുന്നത്. എങ്കിലും അവൻ ഇന്ദുവേച്ചിയോട് എല്ലാ നിറങ്ങളെക്കുറിച്ചും അവൻ കാണുന്ന എല്ലാ കാഴ്ചകളെ  കുറിച്ചും വിവരിച്ചു പറയും. 


അവനെ ഏറ്റവുമധികം കേൾക്കുന്നത് ഇന്ദുവേച്ചിയാണ്. മുത്തശ്ശിയും അവന്റെ നല്ലൊരു കേൾവിക്കാരിയാണ്' എങ്കിലും മുത്തശ്ശി പലപ്പോഴും കിടക്കുകയോ ഉറങ്ങുകയോ ഒക്കെയാവും. ഇന്ദുവേച്ചിയെയാണെങ്കിലോ അധികം സമയമൊന്നും  കൂടെ കിട്ടാറുമില്ല. വൈകിട്ട് അച്ചുവിന്റെ സ്‌കൂൾ ബസ് വീടിനു മുന്നിലെ റോഡിലെത്തുമ്പോൾ ചേച്ചിയമ്മ -അങ്ങിനെയാണവൻ ഇന്ദുവെച്ചീടെ അമ്മയെ വിളിക്കുന്നത്- അവനെ കൂട്ടാൻ ഗെയ്റ്റിലുണ്ടാകും. ഇന്ദുവേച്ചിയപ്പോൾ അടുക്കള വരാന്തയിൽ അവൻ ഓടി വരുന്ന പദശബ്ദം കാതോർത്തിരിക്കുകയാവും. വന്നു കഴിഞ്ഞാൽ അന്നത്തെ സ്‌കൂൾ വിശേഷം മുഴുവൻ ഇന്ദുവേച്ചിയോടു പറഞ്ഞാലേ അവനു സമാധാനമുള്ളു. അതെല്ലാം കേൾക്കുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാനാണ് അവനിഷ്ടം. പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ എന്നുമുണ്ടാകുമെങ്കിലും പപ്പയും മമ്മിയും ജോലി കഴിഞ്ഞു വീടെത്തും വരെ മാത്രമേ അവനു വിശേഷങ്ങൾ പറയാൻ പറ്റാറുള്ളൂ. കാർശബ്ദം ഗെയ്റ്റിലെത്തിയാലുടൻ അച്ചൂട്ടൻ ഓടി കുളിക്കാൻ കയറും. അല്ലെങ്കിൽ മമ്മിക്ക് കലി കയറും. കുളി കഴിഞ്ഞാലോ, ഭക്ഷണമെന്താണെന്നു വച്ചാൽ കഴിക്കുക, പിന്നെ പഠിക്കുക. ഇതാണ് അച്ചൂട്ടന്റെ ദിനചര്യ. 


പപ്പയും മമ്മിയുമെത്തിക്കഴിഞ്ഞാൽ ചേച്ചിയമ്മ ഇന്ദുവേച്ചിയുടെ കയ്യും പിടിച്ച് തൊട്ടപ്പുറത്തെ അവരുടെ കൊച്ചു വീട്ടിലേക്ക് പോകും.  ''പോകുമ്പോൾ ഗെയ്റ്റ് പൂട്ടിയേക്കണേ'' എന്ന് മമ്മി എന്നും ചേച്ചിയമ്മയെ ഓർമിപ്പിക്കും. അച്ചുവിന് ഗെയ്റ്റിന് പുറത്തു പോകാൻ അനുവാദമില്ല. ഗെയ്റ്റിന് വെളിയിൽ പുഴകളും തോടുകളും വയലുകളും പച്ചപ്പുൽമേടുകളും കാട്ടുചെടികളുമൊക്കെയുള്ള ഒരു വലിയ ലോകമുണ്ടെന്നും അവിടെ പൂമ്പാറ്റകൾക്കൊപ്പം പാറി നടക്കുന്ന അനേകം കുട്ടികളുമുണ്ടെന്നും അച്ചുവിനറിയാം. എന്നാൽ അവരോടു കൂട്ടുകൂടാനോ ഒപ്പം കളിക്കാനോ അച്ചുവിനനുവാദമില്ല. പല പുരോഗമനപരമായ മാറ്റങ്ങൾ വന്നു ചേർന്നിട്ടും ഗ്രാമീണത ഇപ്പോഴും ബാക്കി നിൽക്കുന്ന ഒരു പ്രദേശമാണതെങ്കിലും അച്ചുവിന്റെ ലോകം മിക്കവാറും കോൺക്രീറ്റ് മതിലുകൾക്കുള്ളിലാണ്. എന്നിരുന്നാലും മുത്തശ്ശിയുടെ രഹസ്യാനുവാദത്തോടെ ചിലപ്പോഴൊക്കെ ഇന്ദുവേച്ചിയുടെ കൈ പിടിച്ച് അവൻ ആ പരിസരത്തെല്ലാം ഒന്ന് ചുറ്റാറുണ്ട്. അത് സ്‌കൂൾ ഇല്ലാത്ത, എന്നാൽ പപ്പയ്ക്കും  മമ്മിയ്ക്കും ജോലിയുമുള്ള ദിവസങ്ങളിലാവും. ‘ഒരുപാട് ദൂരത്തേക്കൊന്നും പോകല്ലേ മക്കളേ‘എന്ന് ചേച്ചിയമ്മ ഓർമിപ്പിക്കും. എന്ന് മാത്രമല്ല, ഇടയ്ക്കിടെ വന്നു നോക്കുകയും ചെയ്യും. എങ്കിലും ഇന്ദുവേച്ചി അച്ചുവിന്റെ കൂടെയായിരിക്കുന്നത് ചേച്ചിയമ്മയ്ക്ക് ആശ്വാസമാണ്. അച്ചൂട്ടൻ കൂടെയുണ്ടങ്കിൽ ഇന്ദുവേച്ചി സുരക്ഷിതയായിരിക്കുമെന്നാണ് ചേച്ചിയമ്മയുടെ വിശ്വാസം. അതിനൊരു കാരണവുമുണ്ട്. ഒരിക്കൽ ഇന്ദുവേച്ചിയെ കൂട്ടി, ചേച്ചിയുടെ വീടിനപ്പുറത്തുള്ള, ഇരുവശവും നിറയെ കൈത വളർന്നു നിൽക്കുന്ന തോടിന്റെ ഒരു വശത്തുള്ള ഇത്തിരി വിടവിലൂടിറങ്ങി വെള്ളത്തിൽ കാൽ നനച്ചു നിന്ന് കൊണ്ട്, പച്ചപ്പായലിനിടയിൽ തല അൽപ്പം മാത്രം വെള്ളത്തിന് മുകളിൽ കാട്ടിക്കിടക്കുന്ന പച്ചത്തവളയ്ക്കു നേരെ ഒരു കുഞ്ഞു കല്ലെടുത്തെറിഞ്ഞ്, അത് വെള്ളത്തിൽ മുങ്ങി വീണ്ടും പൊങ്ങി വരുന്നത് നോക്കി രസിച്ച്, അതിനെ കുറിച്ച് ചേച്ചിക്ക് തത്സമയവിശദീകരണം കൊടുത്തു കൊണ്ടേയിരിക്കുകയായിരുന്നു അച്ചു. വെള്ളത്തിലേക്കിറങ്ങാതെ തോടിന്റെ ചരിവിൽ  തന്നെ നിന്ന്, നേരത്തേ  അച്ചൂട്ടൻ എത്തിപ്പറിച്ചു കൊടുത്ത ഒരു കൈതപ്പൂ വാസനിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ചേച്ചി. ഒരു നിമിഷം ചേച്ചി നിശബ്ദയായി. അതുവരെ എങ്ങുമുറയ്ക്കാതെ ചലിച്ചു കൊണ്ടിരുന്ന മിഴികൾ ഏതോ ബിന്ദുവിലുറച്ചു. കയ്യിലിരുന്ന കൈതപ്പൂ താഴെ വീണു. അടുത്ത നിമിഷം ചേച്ചിയുടെ കൈകാലുകൾ ഒരു പ്രത്യേകതാളത്തിൽ വിറച്ച് ചേച്ചിയും താഴെ വീണു. വായിൽ നിന്ന് രക്തം കലർന്ന നുരയും പതയും വന്നു. ഒരുവശം ചരിഞ്ഞു വീണ് വിറച്ചുവിറച്ച് വെള്ളത്തിലേക്ക് നിരങ്ങിപ്പോകുന്ന ചേച്ചിയുടെ ഒരരികിൽ വെള്ളത്തോട് ചേർന്ന്, അച്ചൂട്ടൻ മുട്ടുകുത്തിയിരുന്നു. അച്ചൂട്ടന്റെ ദേഹത്തോട് ചേർന്ന് കിടന്ന് ചേച്ചി ഒരേ താളത്തിൽ കൈകാലിട്ടടിച്ചു കൊണ്ടിരുന്നു. അച്ചൂട്ടന്റെ ഉറക്കേയുള്ള നിലവിളി കേട്ട് ചേച്ചിയമ്മയും മറ്റു കുറേപ്പേരും ഓടിക്കൂടി. ഇന്ദുവേച്ചിക്ക് ചുഴലിദീനം ഇളകിയതാണത്രേ. \


വിവരമറിഞ്ഞ് മമ്മി അന്ന് ഒരുപാട് വഴക്കു പറഞ്ഞു. ''ആ കുട്ടിക്ക് എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിലോ '' എന്ന് ചോദിച്ചാണ്  മമ്മിയുടെ വഴക്ക് .അല്ലെങ്കിലേ അച്ചൂട്ടൻ പറമ്പിലെ തോട്ടിലും അഴുക്കിലുമെല്ലാം ഇറങ്ങിക്കളിക്കുന്നത് മമ്മിയ്ക്കിഷ്ടമല്ല. അപ്പോൾ പിന്നെ 'കണ്ണു കാണാത്ത, ഫിറ്റ്‌സ് വരുന്ന' കുട്ടിയേയും കൂട്ടി പോയിയെന്നായാലോ! 


പക്ഷെ ചേച്ചിയമ്മയ്ക്ക് അതിലൊന്നും ഒരു പരാതിയുമില്ല; എന്ന് മാത്രവുമല്ല, സന്തോഷവുമാണ്. അച്ചൂട്ടാനല്ലാതെ ഇന്ദുവേച്ചിക്കു മറ്റാരും കൂട്ടില്ല. 'ദീനക്കാരി കണ്ണുപൊട്ടിക്കുട്ടി'യോട് മറ്റു കുട്ടികളാരും കൂട്ട് കൂടാറുമില്ല. ജനിച്ച സമയത്തു ചേച്ചിയുടെ തലച്ചോറിനേറ്റ പരിക്ക് കൊണ്ടാണത്രേ ചേച്ചിക്ക് കാഴ്ച നഷ്ടപ്പെട്ടതും ഇടയ്ക്കു ചുഴലിദീനം വരുന്നതും. ഒരുപാട് ചികിത്സ ചെയ്തു എന്നും അവസാനം ഇന്ദുവേച്ചിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് എങ്ങോ പൊയ്ക്കളഞ്ഞു എന്നും ചേച്ചിയമ്മ ഇടയ്ക്ക് കണ്ണീരോടെ മുത്തശ്ശിയോട് പറയുന്ന വിശേഷങ്ങളിൽ നിന്നും അച്ചു മനസ്സിലാക്കിയെടുത്തിട്ടുണ്ട്. 


ചേച്ചി തോടിന്റെ കരയിൽ വീണ അന്നാണ് ചുഴലിദീനം എന്നാൽ എന്താണെന്ന് അച്ചു ആദ്യമായി കാണുന്നത്. അന്ന് അച്ചൂട്ടൻ ചെയ്തത് ഒരു എട്ടു വയസ്സുകാരൻ കുട്ടിയുടെ അത്ഭുതപ്രവർത്തിയായാണ് ചേച്ചിയമ്മ കണ്ടത്. 'അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആ കുട്ടി വെള്ളത്തിൽ വീണ് മരിച്ചു പോകുമായിരുന്നു' എന്ന് മുത്തശ്ശിയും പറഞ്ഞു. 'മരണം' എന്നാലെന്താണെന്ന് അച്ചൂട്ടനു വലിയ നിഴ്ചയമില്ല. അതുവരെ അങ്ങിനെ ഒന്ന് അച്ചൂട്ടൻ കണ്ടിട്ടില്ല. മുത്തശ്ശൻ മരിച്ചു പോയി എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണത്രെ മുത്തശ്ശനെ കാണാൻ കഴിയാത്തത്. പക്ഷെ ഇന്ദുവേച്ചിയെ അച്ചൂട്ടന് എപ്പോഴും കാണണം. അത് കൊണ്ട് ഇന്ദുവേച്ചി മരിക്കാൻ പാടില്ല. 


മരണം എന്ന വാക്കു പോലെ തന്നെ അവനു മനസ്സിലാക്കാൻ പ്രയാസമുള്ള മറ്റൊന്നാണ്, മുത്തശ്ശിയും ചേച്ചിയമ്മയുമൊക്കെ ഇടയ്ക്കു പറയാറുള്ള 'അകക്കണ്ണ്' എന്ന വാക്കും. ചേച്ചി അകക്കണ്ണുകൾ കൊണ്ടാണത്രേ കാണുന്നത്. പുറത്തെ കണ്ണുകളെ കുറിച്ച് അവനറിയാം. അകത്തെ കണ്ണുകൾ എവിടെയായിരിക്കും എന്നവൻ മുത്തശ്ശിയോട് ചോദിച്ചിട്ടുണ്ട്. അത് മനസ്സിലാണത്രെ. അപ്പോൾ മനസ്സ് എവിടെയായിരിക്കും ഇരിക്കുന്നത്. എവിടെയായാലും ശരി, ചേച്ചി അകക്കണ്ണുകളിലൂടെ കാണുന്ന കാഴ്ചകൾക്കെല്ലാം അച്ചൂട്ടന്റെ വിവരണങ്ങളാണ് കാരണം എന്നാണു ചേച്ചി പറയുന്നത്. 

പഴങ്ങളുടേയും പൂക്കളുടേയും നിറങ്ങൾ ഏതൊക്കെ എന്ന് അച്ചൂട്ടൻ ഇന്ദുവേച്ചിയെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പിന്നെ പലതും ചേച്ചി തൊട്ടറിയും. ചേച്ചിയുടെ വീട്ടിലെ പൂച്ചക്കുട്ടിയുടേയും ആട്ടിൻകുട്ടിയുടേയും രൂപം പോലും തൊട്ടറിഞ്ഞ് ചേച്ചി മണ്ണിൽ കമ്പ് കൊണ്ട് കോറി വരയ്ക്കും. പുറത്ത് കണ്ണുകളുള്ള, അതിൽ കാഴ്ചയുമുള്ള അച്ചൂട്ടൻ ഒരു നേർവര പോലും ശരിക്കു വരയ്ക്കില്ല. എങ്കിലും ചേച്ചിയുടെ ഇത്തരം കൊച്ചു കഴിവുകളെല്ലാം അച്ചൂട്ടന്റെ നേട്ടങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. മാത്രമല്ല, അവരുടെ ഇടയ്ക്ക് അവർ ഒരുപാട്ആസ്വദിക്കുന്ന അത്തരം ചില കളികളുമുണ്ട്. അത്തരത്തിൽ ഒന്നാണ്, പൂക്കളുടെയും പഴങ്ങളുടേയുമൊക്കെ പേര് അച്ചൂട്ടൻ പറയുമ്പോൾ ചേച്ചി അവയുടെ നിറം പറയുകയും പിന്നെ അവയുടെ രൂപം കോറിയിടുകയും ചെയ്യുന്ന കളി. അച്ചൂട്ടൻ അപ്പോൾ ചേച്ചിയുടെ ടീച്ചർ ആയി ഓരോ ചോദ്യത്തിനും മാർക്കിടും. മിക്കവാറും ചേച്ചിക്ക് ഫുൾ മാർക്കാണ്. ഓരോന്നിന്റെയും മാർക്ക് കേൾക്കുമ്പോൾ ചേച്ചിയുടെ കാഴ്ചയില്ലാത്ത കണ്ണുകൾ  സന്തോഷസൂചകമായി താളത്തിൽ വേഗം വേഗം ചലിക്കുന്നുണ്ടാകും. പക്ഷെ അവസാനം ആ ചലനങ്ങൾ പതുക്കെയാവുകയും മുഖത്തെ ചിരി മായുകയും ചെയ്യുമ്പോൾ അവനറിയാം, ചേച്ചിക്ക് സങ്കടം വരുന്നുണ്ടെന്ന്. കാരണം, ഈ നിറങ്ങളോ രൂപങ്ങളോ ഒന്നും ചേച്ചിക്ക് നേരിട്ട് കാണാൻ  കഴിയുന്നില്ലല്ലോ. 


കാഴ്ചയുണ്ടായിരുന്നെങ്കിൽ ചേച്ചി സ്‌കൂളിൽ പോയി പഠിക്കുമായിരുന്നു എന്ന് ചേച്ചിയമ്മ ഇടയ്ക്ക് നെടുവീർപ്പിടും.  അങ്ങിനെയെങ്കിൽ ചേച്ചിയിപ്പോൾ ഹൈസ്‌കൂളിൽ എത്തുമായിരുന്നു പോലും. എങ്കിൽ ഇന്ദുവേച്ചി തന്റെ സ്‌കൂളിലായിരിക്കുമോ പഠിക്കുന്നുണ്ടാകുക എന്ന് അച്ചൂട്ടനോർത്തു. അവന്റെ ക്ലാസ്സിലെ ചില കുട്ടികളുടെ ചേച്ചിമാർ അതേ സ്‌കൂളിൽ തന്നെ പഠിക്കുന്നുണ്ട്. സ്‌കൂൾ കഴിഞ്ഞ് അവർ ചേച്ചിമാരുടെ കൈ പിടിച്ച് പോകുന്നത് കാണുമ്പോൾ അവൻ ഇന്ദുവേച്ചിയെക്കുറിച്ചോർക്കാറുമുണ്ട്. പക്ഷെ അവനറിയാം, അസുഖമൊന്നുമില്ലെങ്കിലും ഇന്ദുവേച്ചിക്കു അവന്റെ സ്‌കൂളിൽ പഠിക്കാനാവില്ലെന്ന്. അതിനെല്ലാം കുറെയേറെ കാശു വേണമത്രേ. ചേച്ചിയമ്മയുടെ കയ്യിൽ വേണ്ടത്ര പണമില്ല. മിനിഞ്ഞാന്നും ചേച്ചിയമ്മ, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് പിടിച്ചോ എന്ന് പറഞ്ഞ് മമ്മിയുടെ അടുത്തു നിന്ന് കാശു കടം വാങ്ങിയിരുന്നു. അച്ചുവിൻ്റെ പഠനത്തിനു നല്ലൊരു തുക ചിലവാകുന്നുണ്ട് എന്ന് അച്ചു മനസ്സിലാക്കിയിട്ടുണ്ട്. അത്രയും തുക എന്തായാലും ചേച്ചിയമ്മയ്ക്ക് കൊടുക്കാനാവില്ല. 


രണ്ടു ദിവസമായിട്ട് അച്ചൂട്ടനു ഇന്ദുവേച്ചിയെ കാണാനൊത്തിട്ടില്ല. ഇന്നലെ അവൻ കുറേ ഞാവൽപ്പഴങ്ങൾ പറിച്ച് കൊണ്ടുവന്ന് ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മുത്തശ്ശിക്ക് മാത്രമറിയാം അക്കാര്യം.  ഇന്ദുവേച്ചിയെ പുതിയ മണവും രുചിയും പഠിപ്പിച്ചു കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ മുത്തശ്ശി പറഞ്ഞു, 'അവളെങ്ങിനെ അറിയാനാണ്. അവളുടെ കണ്ണുകളിൽ ഇരുട്ട് മാത്രമല്ലേയുള്ളു ' എന്ന്. 


'ഇരുട്ട്'.   ഇരുട്ടിനു കറുപ്പാണല്ലോ!! കറുപ്പ് നിറം - ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറം. അച്ചൂട്ടനു പെട്ടെന്നെന്തൊ  കണ്ടെത്തിയ പോലൊരു സന്തോഷം. അതോടെ ചേച്ചിയെ കാണാൻ വല്ലാത്തൊരു തിടുക്കവും.  ഇന്ന് ശനിയാഴ്ച. ചേച്ചിയമ്മ ജോലിക്കു വന്നെങ്കിലും ചേച്ചിയെ കൊണ്ട് വന്നിട്ടില്ല.പപ്പയും മമ്മിയും പോയിട്ട് വേണം, ചേച്ചിയുടെ അടുത്തേക്ക് പോകാൻ. ഒരു പുതിയ രുചി കൂടി നാവിലാറിയുമ്പോൾ ചേച്ചിയുടെ മുഖത്തു വിരിയുന്ന അത്ഭുതഭാവം കാണാൻ. ഞാവൽപ്പഴം തിന്നു നാവു കറുത്ത് കഴിയുമ്പോൾ ചേച്ചിയോട് പറയണം നാവു നീട്ടിക്കാണിക്കാൻ. എന്നിട്ടു പറയണം, ഇപ്പോൾ ചേച്ചിയുടെ നാവിനു ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ നിറമാണെന്ന് - കറുപ്പ് 


ഒരു നിറമെങ്കിലും ചേച്ചിക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്വേഗത്തിൽ , അച്ഛനുമമ്മയും പുറപ്പെട്ട ഉടനെ, മുത്തശ്ശിയുടെ മൗനാനുവാദത്തോടെ, ഇനി കുറേ നേരം  ഇന്ദുവേച്ചിക്കു കൂട്ടായി അച്ചൂട്ടനുണ്ടാകുമല്ലോ എന്നോർത്തുള്ള ചേച്ചിയമ്മയുടെ ആശ്വാസത്തോടെയുള്ള ചിരി കണ്ടു കൊണ്ട്, ഒറ്റയോട്ടത്തിനാണ് അച്ചൂട്ടൻ ഇന്ദുവേച്ചിയുടെ അടുത്തെത്തിയത്. ചെന്നപ്പോൾ ചേച്ചി കഴുത്തോളം മൂടിപ്പുതച്ചുറങ്ങുന്നു. കുലുക്കി വിളിച്ചു നോക്കി. ഇല്ല, നല്ലയുറക്കം. പെട്ടെന്ന് ഒരു രക്ഷിതാവിന്റെ ഭാവത്തിൽ, ഗൗരവത്തിൽ, അച്ചൂട്ടനു സുഖമില്ലാതാകുമ്പോൾ പപ്പയും മമ്മിയും മുത്തശ്ശിയുമൊക്കെ ചെയ്യാറുള്ള പോലെ, അച്ചൂട്ടൻ ചേച്ചിയുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പനിയുണ്ടോ? ഇല്ലല്ലോ. നെറ്റിക്കു തണുപ്പാണല്ലോ!


 അപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. ചേച്ചിയുടെ ചുണ്ടിലെല്ലാം ഞാവൽപ്പഴക്കറ. ആരാണ് തന്നേക്കാൾ മുൻപ് ചേച്ചിക്ക് ഞാവല്പഴം കൊണ്ടുക്കൊടുത്തത്?! ചേച്ചിയമ്മ ആയിരിക്കുമോ? രണ്ട് ദിവസമായിട്ട് ചേച്ചിക്ക് വയ്യാതായിരിക്കുന്നു എന്നു മിനിഞ്ഞാന്ന് ചേച്ചിയമ്മ അമ്മയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയപ്പോൾ പറഞ്ഞിരുന്നു. അതിനാൽ രണ്ട് ദിവസമായിട്ട് ചേച്ചിയമ്മ പണിക്കും വന്നിരുന്നില്ല. ഇന്നു പണിക്ക് വന്നെങ്കിലും ഇടക്കിടെ വീട്ടിൽ പോയി ഇന്ദുവേച്ചിയെ നോക്കുന്നുമുണ്ടായിരുന്നു. അപ്പോൾ അച്ചൂട്ടനറിയാതെ ചേച്ചിയമ്മ ഞാവൽപ്പഴം കൊണ്ടു കൊടുത്തിട്ടുണ്ടാകുമോ?് അച്ചൂട്ടൻ കയ്യിലെ കടലാസു പൊതി തുറന്ന് ഞാവൽപ്പഴങ്ങൾ എണ്ണി നോക്കി. കൃത്യം താൻ കൊണ്ട് വന്ന അത്രയും തന്നെ ഉണ്ടല്ലോ!!! അച്ചുവിന് അൽപ്പം നിരാശ തോന്നി. ചേച്ചിയുടെ മുഖത്തു വിരിഞ്ഞു കാണേണ്ട അത്ഭുതഭാവങ്ങളിൽ ഒന്നിന്റെ രസച്ചരട് മുറിഞ്ഞു. സാരമില്ല. പിന്നൊന്നും കൂടിയുണ്ടല്ലോ അച്ചുവിന് മനസ്സിലാക്കിക്കൊടുക്കാൻ - കറുപ്പ് നിറം, ചേച്ചിയുടെ കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ നിറം. പക്ഷെ ചേച്ചിയിതെന്തൊരു ഉറക്കമാണു!!  അച്ചു ഒന്നു കൂടി കുലുക്കി വിളിച്ചു നോക്കി. പിന്നെ ചേച്ചിക്കുള്ള ഞാവൽപ്പഴങ്ങൾ  ഉടയാതെ കയ്യിൽ സൂക്ഷിച്ചു പിടിച്ച്, ചേച്ചിയുടെ കറുത്ത് നീലിച്ച ചുണ്ടുകളെ അൽപ്പം നിരാശയോടെ നോക്കി, ചേച്ചി ഉണരുന്നതിനായി അച്ചു കാത്തിരുന്നു. 


Thursday 11 February 2021

ആകാശയൂഞ്ഞാലിലായത്തിലാടി..............

നാളെ വിഷുവാണ്. ചിന്നുവിന്റെ ഒമ്പതാം പിറന്നാളും. വിഷുവും ആണ്ടുപിറന്നാളും  ഒരേ ദിവസം വരുന്നത് കൊണ്ട് അത് കാര്യമായി തന്നെ ആഘോഷിക്കണമെന്നാണ് ചിന്നുവിന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത്. അതിനായി നേരത്തേ കൂട്ടി തന്നെ അച്ഛൻ ചിന്നൂന് മഞ്ഞയും പച്ചയും കളം കളമുള്ള പട്ടുപാവാടയും പച്ച ബ്ലൗസും തയ്പ്പിച്ചു കൊടുത്തിട്ടുണ്ട്. കൂടാതെ അച്ഛൻ കുറെ നാളായി ചേർത്ത് വച്ച പണം കൊണ്ട് വാങ്ങിയ ഒരു കുഞ്ഞു സ്വർണ്ണമാലയും. എല്ലാം അകത്തെ പഴയ ഇരുമ്പലമാരയിലുണ്ട്. നാളെ അതെല്ലാം ചിന്നൂനെ അണിയിക്കുമത്രേ. വലിയ വയറും വച്ച് അമ്മയും കാര്യമായ ഒരുക്കത്തിലാണ്. വിഷുസംക്രാന്തിക്ക് വീടും പരിസരവുമെല്ലാം വൃത്തിയാക്കുക, പിറ്റേന്നത്തെ സദ്യയ്ക്കായുള്ള പച്ചക്കറി ഒരുക്കി വയ്ക്കുക, പിന്നെ വിഷുക്കണിക്കുള്ള ഒരുക്കങ്ങളും എല്ലാം കൊണ്ട് 'അമ്മ നല്ല തിരക്കിലാണ്. അച്ഛനിതുവരെ എത്തിയിട്ടില്ല. പടക്കപ്പണിയുടെ അവസാനദിവസങ്ങളാണ് വിഷുവിനു മുൻപുള്ള നാളുകൾ. വിഷുത്തലേന്ന് കച്ചവടം പൊടിപൊടിക്കുകയാവും. കച്ചവടം വേറേ സ്ഥലങ്ങളിലാണ്. അവിടേക്ക് അച്ഛന് പോകണ്ട. വിഷുത്തലേന്ന് ബാക്കിയാവുന്ന സാധനസാമഗ്രികൾ എടുത്തു വച്ച്, ഷെഡും പൂട്ടിക്കഴിഞ്ഞാൽ അച്ഛന് പോരാം. പിന്നെ കുറച്ചു നാളത്തേക്ക് പണിയില്ല. അപ്പോൾ അച്ഛൻ ചിന്നൂൻ്റെ കൂടെത്തന്നെയുണ്ടാകും. അടുത്ത വീടുകളിലൊക്കെ ആളുകൾ സന്ധ്യയ്ക്കു മുൻപേ തന്നെ പടക്കങ്ങൾ പൊട്ടിക്കാനും പൂത്തിരി കത്തിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു. അച്ഛൻ വരുമ്പോൾ തനിക്കും കൊണ്ടുവരും പടക്കവും പൂത്തിരിയും മത്താപ്പുമെല്ലാം. അടുത്ത വീടുകളിൽ വലിയ പടക്കങ്ങൾ പൊട്ടിക്കുന്ന സ്വരം കേട്ട് അമ്മയുടെ വയറ്റിനകത്തു കിടന്ന് കുഞ്ഞുവാവ ഞെട്ടുന്നുണ്ടെന്ന് 'അമ്മ പറയുന്നുണ്ട്. അച്ഛൻ വന്ന് ഇവിടെ പടക്കം പൊട്ടിക്കുമ്പോൾ എന്താകുമെന്നാണ് അമ്മയ്ക്ക് വേവലാതി. അമ്മയെന്തിനാ പേടിക്കുന്നെ? കുഞ്ഞുവാവയ്ക്കും ചിന്നൂനെപ്പോലെ ധൈര്യമുണ്ടാവട്ടെ. ആദ്യമൊക്കെ ചിന്നൂനും പടക്കം പൊട്ടുന്ന സ്വരം കേൾക്കുമ്പോൾ പേടിയായിരുന്നു. പണ്ടൊക്കെ അച്ഛൻ പടക്കം പൊട്ടിക്കുമ്പോൾ ചിന്നു അമ്മയെ കെട്ടിപ്പിടിച്ചു അമ്മയുടെ സാരിക്കുള്ളിൽ മുഖം പൂഴ്ത്തി നിൽക്കും. പിന്നീട് അച്ഛനാണ് ആ പേടി മാറ്റിയെടുത്തത്. കത്തിച്ച കമ്പിത്തിരിയും മറ്റും ആദ്യമൊക്കെ ചിന്നുവിൻ്റെ കയ്യിൽ അച്ഛൻ ബലമായി പിടിപ്പിക്കുമ്പോൾ ചിന്നു പേടിച്ചു കരയുമായിരുന്നു. പിന്നെ അതെല്ലാം മാറി. അച്ഛന്റെ ചിന്നൂട്ടി നല്ല ധൈര്യമുള്ള കുട്ടിയായിരിക്കണമെന്നാണ് അച്ഛൻ പറയുക. ചിന്നു നല്ല ധൈര്യമുള്ള കുട്ടിയാണ്. എത്ര വലിയ പടക്കമായാലും അതിന്റെ ശബ്ദമൊന്നും ഇപ്പോൾ ചിന്നൂനെ ഭയപ്പെടുത്തുകയേയില്ല. പടക്കത്തെ മാത്രമല്ല, വെള്ളത്തെയും പേടിക്കാതിരിക്കാൻ അച്ഛനാണ് പഠിപ്പിച്ചത്. ഒഴിവുള്ള സമയങ്ങളിൽ അച്ഛൻ ചിന്നൂനെ തോണിയിലിരുത്തി പുഴയിലൂടെ തുഴയും. അത് പോലെ തന്നെ അമ്പലക്കുളത്തിൽ അച്ഛനിടയ്ക്ക് നീന്താൻ പോകുമ്പോൾ ചിന്നൂനേയും  കൊണ്ട് പോകും. എന്നിട്ടു കൈത്തണ്ടയിൽ കിടത്തി നീന്താൻ പഠിപ്പിക്കും. ആദ്യമൊക്കെ പുഴയും കുളവുമെല്ലാം ചിന്നൂന് വലിയ പേടിയായിരുന്നു. പിന്നെപ്പിന്നെ അച്ഛന്റെ കൂടെ ചെറുതോണിയിലിങ്ങനെ പോകുന്നത് ചിന്നു ആസ്വദിച്ചു തുടങ്ങി. അച്ഛൻ ചൂണ്ടയിട്ട് പിടിക്കുന്ന മീനുകൾ തോണിയിലുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ നീന്തുന്നത് കണ്ട്, പിന്നെ കരയോട് ചേർന്നുള്ള കണ്ടൽക്കാടുകളിൽ കുഞ്ഞു ഞണ്ടുകൾ ഓടി മറയുന്നതു നോക്കി, ഓളങ്ങളിൽ താളത്തിൽ ചെറുതായുലയുന്ന തോണിയിലിങ്ങനെ പോകാൻ അതീവരസമാണ്. അതിനിടയിൽ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നിട്ട് ഊളിയിട്ടു മറയുന്ന കുഞ്ഞുമീനുകൾ. ഇത് പോലെയാണ് അച്ഛനും അമ്പലക്കുളത്തിൽ നീന്തുന്നത് . ചിന്നൂനോട് എണ്ണാൻ പറഞ്ഞിട്ട് വെള്ളത്തിനടിയിലേക്ക് അച്ഛൻ ഊളിയിട്ടു പോകും. പിന്നെ പൊങ്ങി വന്ന്, വായിലെ വെള്ളം മുകളിലേക്ക് ചീറ്റിത്തെറിപ്പിച്ച്  ചിന്നുവിനെ നോക്കി കൈ വീശിക്കാണിക്കും. പിന്നെയും മുങ്ങാംകുഴിയിടും . നനഞ്ഞ പെറ്റിക്കോട്ട് ശരീരത്തിലൊട്ടിപ്പിടിച്ച് തണുത്ത കാറ്റടിച്ച് ചിന്നു നിന്ന് വിറയ്ക്കുമ്പോൾ അച്ഛൻ ചിന്നൂനെ  പിന്നെയും വെള്ളത്തിലിറക്കും. 


ഇങ്ങിനെ കൊച്ചു പെറ്റിക്കോട്ടും ഇടുവിച്ച് വെള്ളത്തിൽ ചിന്നൂനെ നീന്തിക്കുന്നതു അമ്മയ്ക്കിഷ്ടമല്ല. നീർവീഴ്ച വരുമെന്നത് മാത്രമല്ല അമ്മയുടെ പരാതി, ചിന്നൂന് പ്രായത്തേക്കാൾ വളർച്ചയുണ്ടത്രേ . അത് പോലെ തന്നെയാണ് വഞ്ചിയിൽ കയറ്റി തുഴഞ്ഞു പോകുന്നതിലുമുള്ള പരിഭവവും. പെണ്ണ് വെയിലും ഉപ്പുകാറ്റുമേറ്റ് കരുവാളിക്കുമെന്നത് മാത്രമല്ല, പെണ്ണ് വലുതായി, അവളെയും കൂട്ടി വഞ്ചിയിലുള്ള ഈ കറക്കം നിറുത്തിക്കൊ എന്നാണു 'അമ്മ പറയുന്നത്. സന്ധ്യയ്ക്ക് അച്ഛൻ ജോലി കഴിഞ്ഞു വന്നിട്ട് കുളിയെല്ലാം കഴിഞ്ഞു ചിന്നൂനെ തെക്കേ മുറ്റത്തുള്ള കവുങ്ങുകൾക്കു നടുവിൽ കെട്ടിയ ഊഞ്ഞാലിലിരുത്തി ഒരാട്ടമുണ്ട്. കൂനാകുത്തു കുതിച്ചാട്ടാൻ അച്ഛന് മാത്രമേ പറ്റൂ. അങ്ങിനെയാടുമ്പോൾ ആകാശത്തുദിച്ചു നിൽക്കുന്ന അമ്പിളിമാമന്റെ തൊട്ടടുത്തെത്തിയെന്നു തോന്നും.  താഴേ നിന്ന് അച്ഛൻ അതോടൊപ്പം  ഒരു നാടൻ പാട്ടിന്റെ വരികളും പാടുന്നുണ്ടാകും.

''ആകാശയൂഞ്ഞാലിലായത്തിലാടി....

അമ്പിളിമാമനു മുത്തം കൊടുത്തു വാ 

താനാതന്തിന തിന്താരോ.....'


നിറഞ്ഞ നിലാവിൽ അച്ഛന്റെ പാട്ടിനൊപ്പിച്ച് ഇങ്ങിനെയാടിക്കൊണ്ടിരിക്കുമ്പോൾ ഈ  ലോകത്ത്  അച്ഛനും  താനും പിന്നെ മാനത്തുദിച്ച താരകളും അമ്പിളിയമ്മാവനും മാത്രമേ ഉള്ളൂ എന്നു തോന്നും. ഈ ഊഞ്ഞാലാട്ടം അമ്മയുടെ  വഴക്കു കേൾക്കും വരെ നീണ്ടു പോകും. അപ്പോൾ അമ്മയുടെ പരാതി ചിന്നു ഇരുന്നു പഠിക്കുന്നില്ല  എന്നതാകും. അത് മാത്രമല്ല, ഇപ്പോഴും അച്ഛൻ ചിന്നൂനെ എടുത്തു കൊണ്ട് നടക്കുന്നതും, കൂടെ തന്നെ കിടത്തിയുറക്കുന്നതും ഒന്നും അമ്മയ്ക്ക് പിടിക്കുന്നില്ല. ചിന്നൂനാണേൽ  അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നാലേ ഉറക്കം വരൂ. അച്ഛന്റെ മണത്തിൽ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ എന്ത് സുഖമാണ്. പൊതുവെ അച്ഛന് വെടിമരുന്നിന്റെ മണമാണ്. പണി കഴിഞ്ഞു വരുന്ന അച്ഛന്റെ ദേഹത്ത് വെടിമരുന്ന് പൊതിഞ്ഞിരിപ്പുണ്ടാകും. കുളി കഴിഞ്ഞു  വരുന്ന അച്ഛനു  വാസനസോപ്പിന്റെയും വെടിമരുന്നിന്റെയും കൂടിക്കലർന്ന മണമാണ്  ചിന്നുവിനതു അച്ഛന്റെ മണം തന്നെയാണ്. കുളി കഴിഞ്ഞു അച്ഛൻ കഴിക്കാനിരിക്കുമ്പോൾ ചിന്നുവിന് അച്ഛന്റെ മടിയിൽ തന്നെയിരിക്കണം. അച്ഛൻ ഉരുള ഉരുട്ടിക്കൊടുക്കണം. ഇത് കാണുമ്പോൾ 'അമ്മ ഒച്ചയിടും. ''നിന്റെ ഒച്ച കേട്ടൊന്നും  എന്റെ കൊച്ചു പേടിക്കില്ല. അവളേ... വെടിക്കെട്ടുപണിക്കാരന്റെ മോളാ'' എന്ന് അച്ഛൻ അമ്മയെ കളിയാക്കും.  താൻ എത്ര  ധൈര്യമുള്ള കുട്ടിയാണെന്ന്  ഈ അമ്മയ്ക്ക് ഒരു പിടിയുമില്ലല്ലോ എന്നോർത്ത് ചിന്നുവും അമ്മയെ കളിയാക്കി ചിരിക്കും


പക്ഷെ കഴിഞ്ഞ വിഷുസംക്രാന്തിക്ക് ചിന്നൂന് വലിയ നാണക്കേടുണ്ടായി. അന്നും അച്ഛൻ വരാൻ വരാന്തയിൽ കാത്തിരിക്കുകയായിരുന്നു ചിന്നു. അതോടൊപ്പം അച്ഛൻ വാങ്ങിക്കൊടുത്ത ക്യൂബുകൾ കൊണ്ട് കൊട്ടാരമുണ്ടാക്കി കളിക്കുകയും. കുറേ നേരമായിട്ട് ബാത്റൂമിൽ പോകാൻ തോന്നിയിട്ടും അത് കൂട്ടാക്കാതെയിരുന്നു കളിച്ചതാണ് പ്രശ്നമുണ്ടാക്കിയത് .  അച്ഛൻ പുറകിൽ വന്നു നിന്നതും പിന്നെ ഒരു വലിയ അമിട്ട് വച്ച്  കത്തിച്ചതും ഒന്നും ചിന്നു അറിഞ്ഞില്ല. ആകാശത്തേക്കുയർന്നു പൊങ്ങിയ അമിട്ടിന്റെ കാതു പൊട്ടിക്കുന്ന ശബ്ദം കേട്ട് ചിന്നു ഞെട്ടിയെഴുന്നേറ്റ് ചെവി പൊത്തി മുകളിലേക്ക് നോക്കുമ്പോൾ ആകാശത്തതാ പലവർണ്ണങ്ങളിലുള്ള  നക്ഷത്രങ്ങളുടെ ആകാശത്തോളം വലിയ ഒരു കുട നിവർന്നു വരുന്നു. പിന്നെ അത് വർണ്ണമഴയായ് ഭൂമിയിലേക്ക് പെയ്തിറങ്ങുന്നു. ആ നക്ഷത്രവെളിച്ചത്തിൽ അച്ഛന്റെ ചിരിക്കുന്ന മുഖം!! ചിന്നൂനെ അതിശയിപ്പിക്കാൻ ചെയ്തതാണത്രേ. ശബ്ദം കേട്ട് വരാന്തയിലേക്കോടി വന്ന 'അമ്മ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ആ പൊട്ടിച്ചിരി  അച്ഛനിലേക്കും പകർന്നു. ഉടുപ്പ് മുഴുവൻ മൂത്രത്തിൽ നനഞ്ഞു നിന്ന ചിന്നു നാണിച്ചു കരഞ്ഞപ്പോഴാണ് അവർ ചിരി നിറുത്തിയത്. എങ്കിലും പിന്നീട് കുറച്ചു നാൾ അച്ഛൻ ചിന്നൂനെ ''പേടിച്ചു മുള്ളീ...'' എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. അത് കേട്ട് ചിന്നു  ''അച്ഛാ ...'' എന്ന് വിളിച്ചു ചിണുങ്ങും. ഇടയ്ക്ക് അച്ഛനെ വീട്ടിനകത്തെല്ലാമിട്ട് ഓടിക്കും. അവസാനം അച്ഛൻ ചിന്നൂനെ  കോരിയെടുത്ത് നിറയെ ഉമ്മ വയ്ക്കും . അച്ഛനും ചിന്നുവും കൂടിയുള്ള ഈ ഓടിപ്പിടുത്തം കണ്ട്‌ 'അമ്മ പറയും '' നിറുത്താറായില്ലേ അച്ഛന്റേം മോൾടേം ഈ കുട്ടിക്കളി? ഒരു രണ്ടു മൂന്നു വര്ഷം കൂടി കഴിഞ്ഞാൽ പെണ്ണ് പെണ്ണാകും'' എന്ന്. 


ഇപ്രാവശ്യം വിഷുവും ആണ്ടുപിറന്നാളും ഒരുമിച്ചു വരുന്നതിനാൽ ചിന്നുവിനെ അതിശയിപ്പിക്കാൻ അച്ഛൻ എന്ത് സൂത്രമാവും ഒപ്പിക്കുക എന്ന് ചിന്നു തല പുകഞ്ഞാലോചിച്ചു. എന്തായാലും കഴിഞ്ഞ തവണത്തേതു പോലെ നാണക്കേടുണ്ടാവരുത്. കരുതിയിരിക്കണം എന്ന് ചിന്നു തീരുമാനിച്ചു. 


അത്രയേറെ കരുതിയിരുന്നിട്ടും അപ്രാവശ്യവും അച്ഛൻ ചിന്നുവിനെ ഞെട്ടിക്കുക തന്നെ ചെയ്തു. നിലത്തു വിരിച്ച തഴപ്പായിൽ കാൽ നീട്ടിയിരുന്ന് പിറ്റേന്നത്തെ വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന അമ്മയുടെ അരികത്തിരിക്കുകയായിരുന്നു, ചിന്നു. അന്ന് വരെ കേട്ടിട്ടുള്ള അമിട്ടുകളേക്കാൾ ഒരുപാട് മടങ്ങ് തീവ്രതയുള്ള ആ ശബ്ദം കേട്ട്, ചിന്നു മാത്രമല്ല, അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയും വല്ലാതെ ഞെട്ടിയെന്ന് വയറ്റിൽ കയ്യമർത്തിയുള്ള അമ്മയുടെ പുറകോട്ടുള്ള മലച്ചിലിൽ നിന്ന് ചിന്നൂന് മനസ്സിലായി. അച്ഛൻ എന്തത്ഭുതമാണൊരുക്കിയതെന്നറിയാൻ ഒരു നിമിഷം കൊണ്ട് ഓടി വരാന്തയിലെത്തി ആകാശത്തേക്ക് നോക്കുമ്പോൾ, നിറഞ്ഞ നിലാവിന് മുഴുവൻ ചെന്തീ നിറം. അടുത്തുള്ള വെടിക്കെട്ട് പണിശാലയ്ക്കു മുകളിൽ ഉയർന്നു നിൽക്കുന്ന പൂർണ്ണചന്ദ്രൻ ചുവന്നു തുടുത്തു ചിന്നുവിനെ നോക്കി ചിരിക്കുന്നു. 


അന്ന് മുതൽ  സ്വപ്നങ്ങളിലെന്നും ചിന്നൂട്ടിക്ക് വിഷുസംക്രാന്തിയിരുന്നു. എത്രയധികം ധൈര്യം സംഭരിച്ചിട്ടും ചിന്നൂട്ടിയെ ഞെട്ടിച്ചു കൊണ്ട്  എന്നും ആകാശത്ത് പലവർണ്ണക്കുട വിരിഞ്ഞിരുന്നു. അതിനു നടുവിൽ പൂർണ്ണതിങ്കളേപ്പോലെ ചിരിക്കുന്ന അച്ഛന്റെ മുഖത്ത് ആകാശയൂഞ്ഞാലിലാടിയാടിച്ചെന്നു  മുത്തമിടാൻ ചിന്നു എന്നും  വെറുതെ ശ്രമിച്ചുകൊണ്ടുമിരുന്നു 

ഈ കൊച്ചു ലോകം

എത്ര പെട്ടെന്നാണല്ലേ ചിലരുടെ തലവരകൾ മാറ്റിയെഴുതപ്പെടുന്നത്. ഇന്ന് ഈ ബംഗ്ലാവിന്റെ മുറ്റത്ത്, ശാന്തസുന്ദരമായ ഈ ഉദ്യാനത്തിൽ കുളിർകാറ്റേറ്റ് നിൽക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ ഈ കുളിർകാറ്റിനോ  പെട്ടെന്ന്  കൈവന്ന ഈ ആഡംബരജീവിതത്തിനോ ഒന്നും  എന്റെ ഹൃദയത്തിനേറ്റ മുറിവുകളെ ഉണക്കാനാവില്ല.  എനിക്കറിയാം, ഇതെല്ലാം എനിക്ക് സ്വായത്തമാക്കി തന്ന ആൾ, ധനവാനായ അദ്ദേഹം  എന്റെ  അതിയായ സൗന്ദര്യം കണ്ടു തന്നെയാണ് ഒരുപാട് പണം കൊടുത്ത് എന്നെ സ്വന്തമാക്കിയത് എങ്കിൽ പോലും അദ്ദേഹം എന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്  . അദ്ദേഹത്തിന്റെ ഭാര്യ പണ്ടേ മരിച്ചു പോയിരുന്നു. മക്കൾ ലോകത്തിൻ്റെ  പല ഭാഗങ്ങളിൽ ജോലിയും കുടുംബവുമായി തിരക്കിൽ . ഒറ്റപ്പെട്ട ജീവിതത്തിൽ അദ്ദേഹത്തിന് എന്നാലാവും വിധം അൽപ്പം സന്തോഷം പകരാൻ കഴിയുന്നത് ഒരു പുണ്യം തന്നെയാണ്. പക്ഷെ  എത്രയൊക്കെ ശ്രമിച്ചാലും 
 എന്റെ ശരീരത്തിനും  ഹൃദയത്തിനുമേറ്റ മുറിവുകളെ എനിക്ക് മറക്കാനോ ഒളിക്കാനോ കഴിയില്ലല്ലോ. 


നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ. എൻ്റെ ജനനവും അത്തരം നന്മ നിറഞ്ഞ ഒരു നാട്ടിൻപുറത്തായിരുന്നു.  എൻ്റെ അമ്മയെ പോലെയായിത്തീരണമെന്നായിരുന്നു ചെറുപ്പം മുതൽക്കേ എൻ്റെ ആഗ്രഹം. നിങ്ങൾക്കറിയുമോ എത്ര നന്മയുള്ളവളായിരുന്നു എന്റെ അമ്മയെന്ന് . ഒരുപാട് പേർക്ക് താങ്ങും തണലുമായി, ഒരുപാട് പേർക്ക് ഭക്ഷണവും  പാർപ്പിടവും സൗജന്യമായി നൽകി, അത്യോദാരമനസ്കയെങ്കിലും  അതൊന്നും ഭാവിക്കാതെ തല ഉയർത്തിപ്പിടിച്ചുള്ള  ആ നിൽപ്പ് എത്ര അഭിമാനത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത് . ആ അമ്മയുടെ മകളായതിൽ ഞാൻ സന്തോഷിച്ചു . അമ്മയുടെ പാതകൾ പിൻതുടരാൻ ആഗ്രഹിച്ചു . എന്നാൽ പുതുശൈലിയിലുള്ള ജീവിതമെന്ന പേരിൽ ചെറുപ്പത്തിലേ തന്നെ എന്നെ അമ്മയുടെ സംരക്ഷണത്തിൽ നിന്നും അടർത്തി മാറ്റിയപ്പോൾ ഒന്നും ചെയ്യാനാകാതെ ഒരു നാട്ടിൻപുറത്തുകാരിയുടെ നിസ്സഹായതയോടെ എൻ്റെ 'അമ്മ അതു നോക്കി നിന്നു.  അമ്മയുടെ നാട് പോലെയുള്ള അതി വിശാലമായ ഒരു ഗ്രാമത്തിൽ നിന്നും വളരെ ഇടുങ്ങിയ ഒരു പാർപ്പിടത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്.  എങ്കിൽ പോലും വിശപ്പോ ദാഹമോ അമ്മയുടെ  വേർപാടിൻ്റെ വേദനയോ അറിയിക്കാതെ   പ്രത്യേക പരിഗണന തന്ന് രാജകുമാരിയെ പോലെ എന്നെ പരിപാലിച്ച്    വളർത്തിയതിൻ്റെ പൊരുൾ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല . എന്തൊക്കെയായാലും എത്ര ദൂരത്തിൽ മാറ്റി നിറുത്തിയാലും  അമ്മയുടെ കുഞ്ഞല്ലേ ഞാൻ. ആ ഗുണങ്ങൾ കാണിക്കാതിരിക്കുമോ ''വിത്ത് ഗുണം പത്ത് '' അമ്മയെ പോലെ സ്വതന്ത്രയായി ജീവിക്കാൻ ഞാനും ശ്രമിച്ചു  . അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നെ സ്നേഹിച്ചു പരിപാലിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നവർ തന്നെ എന്നെ ശിക്ഷിക്കാനും ആരംഭിച്ചു . മുന്നോട്ടുള്ള ഓരോ കാൽവയ്പ്പുകളേയും അവർ നിരുത്സാഹപ്പെടുത്തി. രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചിട്ടും എന്റെ പ്രയാണങ്ങളെ  അവർ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് അവയുടെ തുടക്കത്തിൽ തന്നെ തടയിട്ടു . എന്റെ വേദനകൾ ആരോടും  പറയാനാകാതെ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. ആ ഇത്തിരി വട്ടത്തിലൊതുങ്ങുന്ന എന്റെ ജീവിതവും ചുറ്റും എന്റെ ഓരോ ചലനങ്ങളേയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് എന്റെ നന്മയ്ക്കായെന്ന  ഭാവേന നില കൊള്ളുന്നവരും!  ഞാൻ തികച്ചും നിസ്സഹായയായിപ്പോയി.  എന്റെ ജീവിതത്തെ തന്ത്രപൂർവ്വം ഇവിടെ കുരുക്കിയിട്ടിരിക്കുന്നു എന്ന് അൽപ്പം വൈകി മാത്രമാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിട്ടും അവർ എത്ര ചാതുര്യത്തോടെയാണ് എന്റെ അവയവങ്ങളെ മനോഹരമാക്കാൻ പരിശ്രമിക്കുന്നത് . അതൊരു കച്ചവടബുദ്ധി മാത്രമാണെന്നും വിലപിടിപ്പുള്ള ഒരു വില്പനച്ചരക്കാക്കി എന്നെ മാറ്റിയെടുക്കുക മാത്രമാണ് അവരുടെ ഉദ്ധേശമെന്നും എത്ര വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്!! എങ്കിലും ഞാനും ഒരു പെണ്ണല്ലേ.   പ്രിയപ്പെട്ടവർക്ക് കൂട്ടായി, അവരെ ഊട്ടി, അവരോടൊപ്പം ഉണർന്നും ഉറങ്ങിയും അതിവിശാലമായ ഈ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഞാനും ആഗ്രഹിച്ചു. 

പ്രകൃതി അസാമാന്യ കരവിരുതുള്ള ഒരു കലാകാരനാണ് . തന്റെ തൂലികയ്ക്ക്  അനുയോജ്യമായ പ്രതലം തേടി അവൻ ഇങ്ങിനെ  ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും . അവന്റെ കണ്ണുകളിൽ നിന്ന് എന്തൊക്കെ തന്നെ  മാറ്റി നിർത്തപ്പെട്ടിട്ടുള്ളൂ !!! ഏതു ഊഷരപ്രതലവും അവൻ പൂങ്കാവനമാക്കും. ഏതു ചാരക്കൂമ്പാരത്തിൽ നിന്ന് പോലും അവൻ പുതുനാമ്പുകൾ സൃഷ്ടിക്കും.  അവന്റെ തൂലിക എന്നിലും അതിമനോഹര ചിത്രങ്ങൾ രചിച്ചു. ഞാൻ യുവതിയായി.  പ്രകൃതി പിന്നെയും എനിക്കായി ദിവ്യാത്ഭുതങ്ങൾ ഒരുക്കിയിരുന്നു .   അതിരഹസ്യമായി എനിക്കും ഒരു മകൾ  പിറന്നത് അവർ അറിയില്ലെന്നാണ് ഞാൻ നിനച്ചത്, പക്ഷെ  അവരത് അറിയുന്നുണ്ടായിരുന്നു. അവർ എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റും എന്ന് ഞാൻ ഭയപ്പെട്ടു.  എന്നാൽ അതുണ്ടായില്ല.  എന്നിട്ടും  എന്ത് പ്രയോജനം.  കുഞ്ഞിനെ  എടുത്തുയർത്താൻ പോലും എന്റെ കരങ്ങൾ നന്നേ പണിപ്പെട്ടു.  അത്രമേൽ അവ നേർത്തു പോയിരുന്നു. എങ്കിലും  എന്നിലെ ആ വസന്തകാലത്തിൽ ഞാൻ ഒന്ന് കൂടി മനോഹാരിയായെന്ന് എനിക്ക് ചുറ്റുമുള്ളവരുടെ ആർത്തിയേറിയ നോട്ടങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. 

 അതിനിടയ്ക്കാണ് അവർ എന്നെയും കുഞ്ഞിനേയും മറ്റൊരു വിശാലമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. അതൊരു  കച്ചവടകേന്ദ്രമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.  എനിക്കവിടെ ഒരുപാട് കാഴ്ചക്കാരുണ്ടായി. എന്റെ സൗന്ദര്യം എത്രയധികമെന്ന് എനിക്കു തന്നെ തിരിച്ചറിവുണ്ടായത് അപ്പോഴാണ്. ചുറ്റും ആരാധനയുടെയും അംഗീകാരത്തിന്റെയും കൊത്തി  വലിക്കുന്ന നോട്ടങ്ങൾ . എന്റെ അങ്കോപാംഗങ്ങളെ തഴുകിത്തലോടുന്ന കണ്ണുകളിൽ എന്നെ സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്ക് വായിച്ചെടുക്കാം , അവർ എനിക്കായി  വില പേശുന്നു. വില താങ്ങാനാവാത്തവർക്ക് എന്നെ ഒന്ന് തൊട്ടെങ്കിലും പോകണമെന്നുണ്ട് . പക്ഷെ അത് അനുവദനീയമല്ല. വില സ്വീകാര്യമായവർക്ക് മാത്രം എന്നെ അടുത്തു വന്നു കാണാം. അല്ലാത്തവർക്ക് അൽപ്പം ദൂരെ മാറി നിന്നുള്ള ദർശനസുഖം മാത്രം. പലരുടെയും കണ്ണുകളിലെ അദമ്യമായ ഇഷ്ടം, ആരാധന എന്നീ വികാരങ്ങളുടെ വേലിയേറ്റം ഒക്കെ അവസാനം തിരിഞ്ഞു നടക്കേ നിരാശക്കു വഴി മാറുന്നു . 

ഇതൊരു വലിയ വിപണിയാണ്. എന്നെ പോലെ ഇവിടെ എത്തപ്പെട്ട അനേകം പേരെ എനിക്ക് കാണാം. അവരിൽ ഏറ്റവും സുന്ദരി എന്ന നിലയ്ക്ക് ഏറ്റവും ഉയർന്ന വിലയാണ് എനിക്ക് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുമ്പോൾ എനിക്ക് തോന്നിയ വികാരമെന്തായിരിക്കും എന്ന് നിങ്ങൾക്കൂഹിക്കാമോ? അഭിമാനം? ആഹ്ളാദം? ഗർവ് ? അല്ല, ഇതൊന്നുമല്ല. ആത്മാവിനേറ്റ അപമാനത്തിന്റെ എത്ര വാൾമുനപ്പാടുകളേയാണു ഈ സൗന്ദര്യം മറച്ചിരിക്കുന്നതെന്നറിയാമോ!. ഇത് എനിക്ക് അഭിമാനമല്ല, മറിച്ച്  ചങ്ങലയ്ക്കിടപ്പെട്ട എന്റെ സ്വത്വത്തിന്റെ അലങ്കരിച്ച പുറംകാഴ്ച. 

എന്നെ  അഴകളവുകളിൽ രൂപപ്പെടുത്തി വിപണിക്ക് അനുയോജ്യമായി ഒരുക്കിയെടുത്തവരുടെ ഇച്ഛകൾക്കൊപ്പിച്ചാണ് ഇപ്പൊൾ എൻ്റെ ചലങ്ങൾ പോലും. സ്വന്തം ഇച്ഛാശക്തിയുടെ സ്വാഭാവിക വളർച്ച എന്റെ ബാല്യത്തിലേ എനിക്കന്യമായി. ഇപ്പോൾ എന്റെ വിധാതാക്കൾ എനിക്കായി നിഴ്ചയിച്ചിട്ടുള്ള കാഴ്ചയുടെ പരിധിക്കപ്പുറമൊരു കാഴ്ച എനിക്കില്ല. അഥവാ അങ്ങനൊരു കാഴ്ചയുടെ ലോകം തുറക്കാനുള്ള എന്റെ പാരമ്പര്യപ്രേരകശക്തിയെ എന്നേ ഇവർ തല മുണ്ഡനം ചെയ്‌ത്‌ അവരുടെ ഇംഗിതങ്ങൾക്കധീനമാക്കി.  

വിലപേശലുകളുടെ കുറച്ചു നാളുകൾക്ക് ശേഷമാണ് കണ്ടാൽ മാന്യനായ ആ ധനികൻ അവിടെ വന്നെത്തുന്നത്. അയാൾക്ക് എന്നെ നന്നേ ബോധിച്ചു. പറഞ്ഞ വില കൊടുത്ത്  ആ നിമിഷം അയാൾ എന്നെ സ്വന്തമാക്കി. ഈ ബംഗ്ളാവിൽ എത്തിപ്പെട്ടപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവിടെ ഇത് പോലെ ഒരുപാട് പേരെ പാർപ്പിച്ചിട്ടുണ്ട്.  എനിക്ക് ചുറ്റും അത്തരം ഒരുപാട് പേർ.  ഞാൻ എന്ത് പേരിലാണ് എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടത് ?!! ഞങ്ങൾക്കെല്ലാം ഒരേ പേരല്ലേ ?  ഞങ്ങളുടെ അമ്മമാരുടെ പേരിൽ പരിചയപ്പെടുന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം. എന്റെ അമ്മയുടെ പേര് മാവ് , അപ്പുറത്ത് സപ്പോട്ട, ഇലഞ്ഞി, പേരാൽ എന്നിവരുടെ മക്കൾ . അതിനുമപ്പുറമുള്ളവർ ഈ നാട്ടുകാരല്ല. പിന്നേയുമൊരുപാടു പേർ. എല്ലാവരേയും വഴിയേ പരിചയപ്പെടണം. പക്ഷെ എനിക്കുറപ്പാണ്. അവർക്കും ഞങ്ങൾക്കുമൊക്കെ ഒരു പൊതുവായ പേരുണ്ട്. അത് ബോൺസായ് എന്നാണ് .

 ഈ വലിയ ബംഗ്ളാവിലെ മനോഹരമായ ഈ ബോൺസായ് തോട്ടം എത്ര പേരെയാണ് ആകര്ഷിക്കുന്നതെന്നോ.!! ഇന്നലെ ഇവിടത്തെ മുതലാളിയുടെ സുഹൃത്തുക്കൾ രണ്ടു പേർ കുടുംബവുമായി ഇവിടെ വന്നു. അതിൽ രണ്ടു കുടുംബങ്ങളിലേയും ചെറുമക്കളുമുണ്ടായിരുന്നു. കുട്ടികൾക്കൊക്കെ പേരുണ്ട് കേട്ടോ. അഖിലും നവ്യയും. ഒരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് കാണുമായിരിക്കും അവർക്ക്. രണ്ടു പേരും ഒരേ സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാർ. എത്ര കൗതുകത്തോടെയാണ് അവർ ഞങ്ങളെ കാണാൻ ഓടി വന്നത്. ഞങ്ങളെ തൊട്ടു തലോടിയ ശേഷം പൂന്തോട്ടത്തിൽ അവർ ഓടിച്ചാടി  കളിക്കുന്നത് ഞാൻ നോക്കികൊണ്ടിരുന്നു.  പെട്ടെന്നാണ് നവ്യയുടെ 'അമ്മ ഓടി വന്നു നവ്യയുടെ ചെവിക്കു പിടിച്ചു ഒരു തിരുമ്മു കൊടുത്തിട്ടു അവളെ കൂട്ടിക്കൊണ്ടു പോയത്. 
''ആന്റി ഞങ്ങൾ കളിക്കുവാ'' എന്ന് അഖിൽ നിരാശയോടെ പറയുമ്പോൾ ''അപ്പുറത്ത് ഇവളുടെ ഏട്ടനുണ്ട്, അവനെ കൂട്ടി കൊണ്ട് പോയി കളിക്ക്. '' എന്ന് പറഞ്ഞ് തിരിഞ്ഞു നവ്യയോട് ''പെണ്കുട്ടികളായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം''  എന്ന് ദേഷ്യപ്പെടുമ്പോൾ,  ചെയ്ത അപരാധമെന്തെന്നു മനസ്സിലാകാത്ത രണ്ടു കുഞ്ഞുങ്ങളുടെ മനസ്സിലേക്കാഞ്ഞു പതിച്ച മഴുമുനകൾ ഞാൻ കണ്ടു. അതിശയിപ്പിച്ചത് അതല്ല , നവ്യയുടെ അമ്മയുടെ മേലും അവർക്ക് കാണാൻ കഴിയാത്ത, എത്രയധികം ആഴത്തിലുള്ള  മുറിപ്പാടുകളാണ്!! സ്വാഭാവിക വളർച്ചയുടെ ശിഖരങ്ങൾ ഓരോന്നായി അരിഞ്ഞു വീഴ്ത്തി സമൂഹത്തിന്റെ  കൽപ്പിത ചതുരവടിവുകളിൽ ഒതുക്കാവുന്ന രൂപഘടനയിൽ നിർമ്മിച്ചെടുത്തതിന്റെ ഉണങ്ങിയ മുറിപ്പാടുകൾ.  അതിശയത്തോടെയാണ് ഞങ്ങൾ അവരെ ചലിക്കുന്ന ബോൺസായികൾ  എന്ന് പേർ വിളിച്ചത്. 


ഈ  അതിശയം എനിക്ക് പുതിയതല്ല.  വില്പനച്ചരക്കായി പുഷ്പപ്രദര്ശനവിപണിയിൽ കഴിഞ്ഞ ഒന്നരമാസക്കാലത്തിനിടെ  ഞാൻ കണ്ട എല്ലാവരിലും ഇത്തരം മുറിപ്പാടുകൾ ഉണ്ടായിരുന്നു. അവരെ സമൂഹം എത്ര ഇഷ്ടത്തോടെയാണ് കാണുന്നത്.   ഇടയ്ക്കു അപൂർവ്വം ചില ഒറ്റയാന്മാർ ആകാശത്തോളം  ഉയർത്തിപ്പിടിച്ച  ശിരസ്സുമായി, വിരിച്ചു പിടിച്ചാൽ ലോകത്തെ മുഴുവൻ ഉള്ളിലൊതുക്കാവുന്ന അതിവിശാലമായ ബാഹുക്കളുമായി അവർക്കു താഴെയായ് നിറഞ്ഞു നീങ്ങുന്ന  കൊച്ചു മനുഷ്യരെ ദുഖത്തോടെ നോക്കി കടന്നു പോകും. അത്രയുയരത്തിലേക്കു നോക്കാൻ പ്രയാസമായതിനാലാവും  ഈ ഉന്നതശീർഷരെ   സധാരണക്കാരായ ജനങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യാത്തത്. ശ്രദ്ധിക്കപ്പെട്ടവർ അൽപ്പായുസ്സുകളായും തീർന്നു. അല്ലെങ്കിൽ തീർത്തു.


 പുതു തലമുറയിലുമുണ്ട് കേട്ടോ വലിയ മുറിപ്പാടുകളേൽക്കാത്ത വിരളം ചിലർ . അത്തരം ഒരു ജോഡിയായിരുന്നു, വിപണിയുൾപ്പെടുന്ന ആ പാർക്കിൽ ഇടയ്ക്കിടെ വന്നു കാണാറുള്ള അൻവറും പാർവതിയും പക്ഷെ ഈ ബംഗ്ളാവിലേക്ക് പോരുന്നതിന്റെ തലേന്നാൾ ഞാനറിഞ്ഞു, പാറു മരിച്ചു എന്ന്. അല്ല, ആത്മഹത്യ ചെയ്‌തു. വീട്ടു തടങ്കലിലായിരുന്നത്രെ. ഇത് ബോൺസായികൾക്കായി നിർമ്മിക്കപ്പെട്ട ലോകമാണെന്ന്  കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.