Monday 22 December 2008

സമയം തെറ്റി ഓടുന്ന വണ്ടികൾ

പതിവിനു വിപരീതമായി അന്നത്തെ അവളുടെ ദിവസം താളാത്മകമായാണ് തുടങ്ങിയത്. എന്നും ചെയ്തു കൊണ്ടിരുന്ന ജോലികളൊക്കെ തന്നെ അന്നുമവൾക്ക് ചെയ്യാനുണ്ടായിരുന്നു. പക്ഷെ അന്നെന്തു കൊണ്ടൊ ഒന്നിനുമവൾ ഒരു തിടുക്കവും കാണിച്ചില്ല. വെളുപ്പിന് അഞ്ചു മണിക്കെഴുന്നേറ്റ്, കുട്ടികളും വൃദ്ധന്മാരുമുൾപ്പെടെയുള്ള പതിന്നാലംഗകുടുംബത്തിന് ബെഡ്‌കോഫിയുണ്ടാക്കുന്നതു മുതൽ, ഒറ്റക്കു ചെയ്തു തീർക്കേണ്ടതായിട്ടുള്ള പാത്രം തേച്ചു മോറൽ, മുറ്റമടിക്കൽ, പ്രാതൽ ഒരുക്കൽ എന്നു വേണ്ട അവളുടെ ഓരോ പ്രവർത്തികളേയും അന്ന് ഏതോ ഒരജ്ഞാതസംഗീതത്തിന്റെ താളം സന്നിവേശിച്ചിരുന്നു. തന്റെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലു കുട്ടികളെ സ്കൂളിൽ വിടേണ്ടതാണെന്നും, ഭർത്താവിനും ഭർത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ജോലിസ്ഥലങ്ങളിലേക്ക് പോകെണ്ടതാനെന്നുമുള്ള ചിന്തകളൊന്നും അന്നവളെ അലട്ടിയില്ല. പതിവില്ലാതെ ഒരു ഗാനം മൂളിയിരുന്നു അവൾ.

തലേ രാത്രിയിൽ ഏതാണ്ട് ഒരു മണി വരെ അവളുടെ പത്തു വർഷത്തെ ദാമ്പത്യ,കുടുംബജീവിതത്തിന്റെ ചക്രം ഏതാണ്ടൊരു പോലെയാണ് ഓടിയിരുന്നത്. അടുക്കളയിലെ പലതരം ഗാർഹീകോപകരണങ്ങളിൽ ഒന്നു പോലെ, സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായി തീർന്നിരുന്നു അവളും. രാത്രികളിൽ പണികളൊതുക്കി വളരേ വൈകി മാത്രം കിടക്കയിലെത്തുന്ന അവൾ, തളർച്ചയാൽ വളരേ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്നു. വല്ലപ്പോഴും മാത്രം, അൽ‌പ്പം മാറിയുള്ള റെയിൽ‌പാളത്തിലൂടെ ചൂളം വിളിച്ച്, പാളം കുലുക്കി കടന്നു പോകുന്ന, സമയം തെറ്റി ഓടുന്ന ഒരു ട്രെയിൻ അവളുടെ ഉറക്കത്തെ പതുക്കെ ഒന്ന് അലോസരപ്പെടുത്തുമായിരുന്നു എന്നതൊഴിച്ചാൽ, അകലെ പോയ് മറയുന്ന ട്രെയിനിനൊപ്പം, മറയുന്ന അതിന്റെ ചൂളം വിളികൾക്കും കിതപ്പുകൾക്കൊപ്പം, അവൾ വീണ്ടും ഗാഢനിദ്രയിലേക്ക് വീഴുമായിരുന്നു. അരികിൽ കിടന്നുറങ്ങുന്ന ഭർത്താവിന്റെ ഉറക്കേയുള്ള കൂർക്കം വലികൾ പോലും, കിടക്കയിലേക്ക് ചെന്നു വീഴുന്ന സമയത്തല്ലാതെ, ഉറക്കത്തിലൊന്നും അവൾ അറിയാറേ ഇല്ല.

തലേ ദിവസത്തിനും മറ്റു ദിവസങ്ങളേക്കാൾ പ്രത്യേകതകളൊന്നുമില്ലായിരുന്നു. അഥവാ എന്തെങ്കിലും പ്രത്യേകത ഉണ്ടായി എന്നു പറയാവുന്നത് അവൾക്കല്ല, ഭർത്താവിനാണ്. അത്, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അയാൾക്ക് വളരേ ലാഭകരമായ ഒരു കച്ചവടം അന്നു നടന്നു എന്നതാണ്. കയ്യിൽ കുറേ കാശു വന്നു ചേർന്നതും, പിറ്റേ ദിവസം തന്നെ അത് ബാങ്കിലിടണമെന്നു പറഞ്ഞ് ലോക്കറിൽ വച്ചു പൂട്ടിയതും, നല്ലൊരു ലാഭം കിട്ടിയ സന്തോഷത്തിൽ അയാൾ അന്ന് അൽ‌പ്പം കൂടുതൽ മദ്യം സേവിച്ച് ആഘോഷിച്ചതുമൊന്നും പക്ഷെ അവളിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ല. ഇടക്കിടെ ആവർത്തിക്കാറുള്ള ഇത്തരം സംഭവങ്ങളൊന്നും അവൾ ശ്രദ്ധിക്കാറു പോലുമില്ല എന്നു പറയുന്നതാവും ശരി. കാരണം, അത്തരം സന്തോഷങ്ങളെല്ലാം അയാൾ അയാളിലേക്ക് മാത്രം ഒതുക്കി നിർ‌ത്തിയിരുന്നു.

അന്നും അവൾ കിടക്കയിലെത്തുമ്പോൾ അയാൾ കൂർക്കം വലിച്ചുറക്കമായിരുന്നു. കിടക്കയിൽ വീണതേ അവളും ഉറങ്ങിപ്പോയിരുന്നു. പക്ഷെ അന്നു വെളുപ്പിന് ഏതാണ്ട് ഒരു മണിയോടടുത്ത് അവളെ ഉണർത്തിയത് ഏതെങ്കിലും തീവണ്ടിയുടെ ചൂളം വിളിയോ കുലുക്കമോ അല്ല. മറിച്ച് ഏതോ തംബുരുവിൽ ശ്രുതി തേടുന്ന ചില മാന്ത്രീകവിരലുകളാണ്. സ്നേഹവും, വാത്സല്യവും, കാരുണ്യവും വിരലുകളിലൊളിപ്പിച്ച്, തന്ത്രികളിൽ വളരേ മൃദുവായി വിരലുകൾ ചലിപ്പിച്ച്, ശ്രുതി മീട്ടി പാടാനൊരുങ്ങുന്ന ഏതോ ഗന്ധർവ്വവിരലുകൾ. നിറയുന്ന പാലപ്പൂമണത്തിലേക്ക് മിഴികൾ തുറക്കുമ്പോൾ താൻ സ്വയം ഒരു തംബുരുവായിത്തീരുന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു. ലയതാളങ്ങളോടെ ഉയർന്നു പൊങ്ങുന്ന വശ്യമധുരമായ ആ ഗന്ധർവ്വസംഗീതധാരയിൽ അവളുടെ മനോതന്ത്രികൾ സ്വയം ശ്രുതി ചേർന്ന്, സ്വപ്നമോ യാദാർഥ്യമോ എന്നു തിരിച്ചറിയാനാവാത്ത മറ്റേതോ ലോകത്തേക്ക് ഒഴുകിയിരുന്നു. ഇതു വരേയുള്ള തന്റെ ദാമ്പത്യത്തിനിടയിൽ, മുപ്പത്തഞ്ചു വർഷത്തെ തന്റെ മുഴുവൻ ജീവിതത്തിനിടയിൽ, ഒരിക്കൽ പോലും ഇത്ര ശ്രുതിമധുരമായ ഒരു സംഗീതം അവളെ ഉണർത്തിയിട്ടില്ല. ആരോഹണാവരോഹണങ്ങളിലൂടെ പതുക്കെ ഒഴുകിമറഞ്ഞ ആ സംഗീതത്തിന്റെ അലയടികൾ, പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, വെളുപ്പിന് അഞ്ചു മണിക്ക് അലാറം വിളിച്ചെഴുന്നേൽ‌പ്പിക്കുമ്പോഴും അവളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്നു. പൂത്തുലഞ്ഞ ഒരു പാലമരം പോലെയാണ് അന്നവൾ ഉണർന്നെഴുന്നേറ്റത്. തന്നെ ചൂഴ്ന്നു നിന്ന ആ പൂമണത്തിലലിഞ്ഞ് സ്വയമറിയാതെ ചലിക്കുകയായിരുന്നു അവൾ

അവളുടെ ഭർത്താവിലും കാണാമായിരുന്നു അന്നു ചില വ്യത്യാസങ്ങൾ. സാധാരണ പ്രഭാതകർമ്മങ്ങൾക്കു ശേഷം പ്രാതലും കഴിച്ച്, പലപ്പോഴും അവളോടൊന്ന് യാത്ര പറയുക കൂടി ചെയ്യാതെ പുറപ്പെടാറുള്ള അയാൾ, അന്ന് പതിവിനു വിപരീതമായി പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ മറന്ന് വീടാകെ ഉഴുതു മറിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. മേശവലിപ്പുകളും ബെഡ്‌ഷീറ്റുമെല്ലാം കുടഞ്ഞു പരിശോധിച്ച അയാൾ, തലയിണക്കവറുകൾ ഊരിക്കുടഞ്ഞ്, കിടക്ക വലിച്ച് താഴെയിട്ട്, തലേ ദിവസം ഇട്ടിരുന്ന ഷർട്ടിന്റേയും പാന്റിന്റേയും പോക്കറ്റുകളെല്ലാം പരിശോധിച്ച്, അവസാനം അവളോട് വന്നു ചോദിച്ചു ‘എടീ, നീ ലോക്കറിന്റെ കീ കണ്ടോ, ഞാൻ തലയിണക്കീഴിൽ വച്ചിരുന്നതാണല്ലോ’

മറ്റേതെങ്കിലും സമയത്താണ് അയാൾ അത് ചോദിച്ചിരുന്നതെങ്കിൽ ‘കാശ് ഷോക്കേസിൽ വയ്ക്കാമായിരുന്നില്ലേ’ എന്ന് മനസ്സിലെങ്കിലും അവൾ മുറുമുറുത്തേനേ. പക്ഷെ, ദോശച്ചട്ടിയിലേക്ക് മാവു കോരിയൊഴിച്ച് സാവകാശത്തിൽ വൃത്തരൂപത്തിൽ അത് പരത്തിക്കൊണ്ടിരുന്ന അവൾ അപ്പോൾ പാതി കൂമ്പിയ മിഴികളുയർത്തി അയാളെ നോക്കുകയും പിന്നെ താളാത്മകമായി തല മന്ദം ഇരുവശത്തേക്കും ചലിപ്പിച്ച് ‘ഇല്ല’ എന്ന് സംജ്ഞ നൽകുകയുമാണ് ചെയ്തത്. അവൾ അത് മുഴുവനാക്കുന്നതിനു മുൻപേ അയാൾ വീണ്ടും ബെഡ്‌റൂമിലേക്ക് പാഞ്ഞിരുന്നു. അലമാരയ്ക്കു പുറകിലെവിടേയോ വീണു കിടന്നിരുന്ന താക്കോൽ അവസാനം അയാൾ കണ്ടു പിടിച്ചതും അതുപയോഗിച്ച് ലോക്കർ തുറന്ന അയാൾ ഞെട്ടി അലറി വിളിച്ചതും പിന്നെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതുമൊന്നും അവൾ അറിഞ്ഞില്ല. ഇടയ്ക്കെപ്പോഴോ ഒരു ദിവാസ്വപ്നത്തിലേക്ക് പൂർണ്ണമായി അലിഞ്ഞിറങ്ങിയ അവൾ ദോശ കരിഞ്ഞുയർന്ന മണം പോലുമറിഞ്ഞില്ല. അപ്പോൾ അവളെ ചൂഴ്ന്നു നിന്നിരുന്നത് നിറഞ്ഞ പാലപ്പൂമണവും മനോമോഹനമായ ഒരു ഗന്ധർവ്വഗീതവും മാത്രം

Friday 14 November 2008

സാക്ഷ്യം

ഇത് മണിക്കുട്ടിയെ കുറിച്ചുള്ള എന്റെ സാക്ഷ്യം. ഒരു ചിത്രശലഭത്തെ പോലെ പാറി നടന്നിരുന്ന പഴയ മണിക്കുട്ടിയിൽ നിന്നും, പൊട്ടിപ്പൊളിഞ്ഞ ഒരു ചിത്രം പോലെ വികൃതരൂപമായി ഞാനിപ്പോൾ കാണുന്ന ഈ മണിക്കുട്ടിയിലേക്കുള്ള പ്രയാണപാതയിലെ കാഴ്ചകളുടെ സാക്ഷ്യം.


ഏതാനും വർഷങ്ങൾക്ക് മുൻപ്, വാർദ്ധക്യത്തിന്റേയും അതോടൊപ്പം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിൽ നിന്നുണ്ടായ അനാഥത്ത്വത്തിന്റേയും നിസ്സഹായതയിൽ, ഒരിക്കൽ കഴിഞ്ഞിരുന്ന മണിമേടയുടെ ഓർമ്മകൾ പോലും വേർതിരിച്ചെടുക്കാനാവാതെ, മഞ്ഞിലും മഴയിലും പൊള്ളുന്ന വെയിലിലും ചേക്കേറാനൊരു ഇടമില്ലാതെ തെരുവോരത്ത് കഴിയുന്ന നാളുകളിലാണ് ഞാൻ ആദ്യമായി മണിക്കുട്ടിയെ കാണുന്നത്. അന്നവൾക്ക് എട്ടോ ഒമ്പതോ വയസ്സു കാണുമായിരിക്കും. കരിവാളിച്ച എന്റെ മുഖം തൊട്ടു തലോടിയ ആ കൈകളുടെ സഹായത്തോടെ, വഴി ഉണ്ടോ എന്നു പോലും തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിൽ അടുത്തടുത്തായി നിൽക്കുന്ന കുറേ കുടിലുകൾക്കിടയിലൂടെ മണിക്കുട്ടിയുടെ ചെറ്റക്കുടിലണഞ്ഞപ്പോൾ ഒരു മുറുമുറുപ്പും കാണിക്കതെ അവളുടെ മാതാപിതാക്കളും എന്നെ സ്വീകരിച്ചു


അക്ഷരാർത്ഥത്തിൽ ഒരു കിലുക്കാം പെട്ടിയായിരുന്നു മണിക്കുട്ടി. അമ്മയുടേയും അച്ഛന്റേയും ഏകമകൾ. നല്ല ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളും മുട്ടോളം മുടിയും. എന്നെ വലിയ കാര്യമായിരുന്നു. പുതിയതെന്തു കിട്ടിയാലും, അതൊരു പൊട്ടോ, കുപ്പിവളയോ, ഉടുപ്പോ എന്തായാലും, അവൾ അതുമായി എന്റെ മുൻപിൽ വരും. എന്നെ അതണിഞ്ഞു കാണിക്കും. ഒരു മുതുമുത്തശ്ശിയുടെ കൌതുകത്തോടെ ഞാനതെല്ലാം കണ്ടുകൊണ്ടിരിക്കും. കുസൃതി പെണ്ണ്, ഇടക്ക് എനിക്കും തൊട്ടുതരും ഒരു പൊട്ട്. ഈ വയസ്സുകാലത്ത് എനിക്കത് എങ്ങിനെ ചേരാനാണ്! എങ്കിലും ഉള്ളിൽ ചിരിച്ച് അവളുടെ കുസൃതികൾക്കായി ഞാൻ ഇരുന്ന് കൊടുക്കും. പിന്നെ അവൾ തന്നെ ആ പൊട്ടെടുത്ത് സ്വന്തം നെറ്റിയിൽ ചാർത്തി എന്നെ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിച്ചു പോകും. അടുത്തുള്ള അവളുടെ സമപ്രായക്കാരോടൊപ്പം എപ്പോഴും കളിയാണെങ്കിലും കൂടെക്കൂടെ അവൾ എന്നെ വന്നു നോക്കും. എന്റെ അടുത്ത് കുറച്ചു നേരമെങ്കിലും ഇരിക്കും.


ആ വീടിന്റെ വിളക്കായിരുന്നു മണിക്കുട്ടി. ദാരിദ്ര്യത്തിലും അവളുടെ മാതാപിതാക്കൾ അവളെ ഏതാനും ക്ലാസ്സുകൾ പഠിപ്പിച്ചിരുന്നു. പിന്നീട് അവർക്കത് തുടരാനായില്ലയെങ്കിലും ആ ചാളയിലെ മറ്റുകുട്ടികളെ പോലെ അവളെ കൂലിപ്പണിക്കു വിടാൻ അവർ തയ്യാറായില്ല.അവർ കഞ്ഞിവെള്ളം കുടിച്ചിട്ടാണെങ്കിലും അവൾക്ക് ചോറുകൊടുത്തു. അവളുടെ അമ്മ. താൻ പണിക്കു പോകുന്ന വീടുകളിൽ നിന്ന് ഇരന്നു വാങ്ങിയ, പഴയതെങ്കിലും തിളങ്ങുന്ന ഉടുപ്പുകൾ അവൾക്ക് കൊണ്ടുവന്നു കൊടുത്തു. അവയണിയുമ്പോൾ പുതുപുത്തൻ ഉടുപ്പിടുന്ന സന്തോഷമായീരുന്നു, എപ്പോഴും മണിക്കുട്ടിക്ക്


പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്!! കൂടുതൽ മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലൂടെ മണിക്കുട്ടിയിൽ യൌവ്വനം തളിരുകളും മുകുളങ്ങളും പൂക്കളുമണിയുന്നത് ഞാൻ കണ്ടു. മൂന്നറിയിപ്പില്ലാതെത്തിയ ഒരു വിരുന്നുകാരനെ പോലെ നൊടിയിടയിലാണ് താരുണ്യം മണിക്കുട്ടിയിൽ വസന്തം വിടർത്തിയത്. അവളിലെ കിലുക്കാം‌പെട്ടികുട്ടി എങ്ങോ പോയ്മറഞ്ഞു. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സങ്കോചങ്ങൾ അവളെ വീട്ടിനുള്ളിൽ തളച്ചിട്ടു. വീട്ടിലെ കാര്യങ്ങൾ നോക്കാൻ മിടുക്കിയായിരുന്നു മണിക്കുട്ടി. അതെല്ലാം കഴിഞ്ഞുള്ള മിക്കവാറും സമയങ്ങളിൽ അവൾ എന്റെ കൂടെ തന്നെയായി. സ്വപ്നം വിരിയുന്ന മിഴികളിൽ കരിമഷിയെഴുതി, അമ്പിളിക്കല നെറ്റിയിൽ പൊട്ടു തൊട്ട്, മുട്ടോളമെത്തുന്ന മുടി കോതിക്കോതി അവൾ എന്റെ അരികിലിരിക്കും. ആയിടെ അടുത്തുള്ള കാവിലെ ഉത്സവത്തിന് അവളുടെ അച്ഛൻ അവൾക്കൊരു ചിത്രപ്പെട്ടി കൊണ്ടുവന്നു കൊടുത്തു. മണ്ണിലുണ്ടാക്കിയതെങ്കിലും പല വർണ്ണത്തിൽ ചിത്രപ്പണികൾ ചെയ്ത, സാമാന്യം വിസ്താരമുള്ള ഒരു പെട്ടിയായിരുന്നു അത്. അന്നു മുതൽ മണിക്കുട്ടി അവളുടെ ചാന്ത്, കണ്മഷി, കുപ്പിവളകൾ, മുത്തുമാലകൾ തുടങ്ങിയവ അതിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ അതിൽ നിന്ന് ഒരോന്നായെടുത്തണിയലും തിരിച്ച് ഭദ്രമായി ആ‍ പെട്ടിയിൽ അടച്ചു വയ്ക്കലുമൊക്കെ തന്നെയായി അവളുടെ നേരം പോക്ക്.അതൊന്നുമില്ലെങ്കിലും ആ പൊന്നിൻ‌കുടം പത്തരമാറ്റായിരുന്നു എന്നു പറഞ്ഞ എന്റെ കണ്ണൂകൾ അവളിൽ ദോഷമായി പതിച്ചുവോ എന്തോ!


ആയിടെയാണ് മണിക്കുട്ടിയെ കാണാൻ തെക്കുതെക്കേതോ ദിക്കിൽ നിന്ന് ഒരാൾ വന്നത്. നല്ല എണ്ണക്കറുമ്പനെങ്കിലും ആരോഗ്യവാൻ. പാറപൊട്ടിക്കുന്ന പണിയാണത്രേ. പേരു ചന്ദ്രൻ. പതിനേഴു വയസ്സിന്റെ പൂമുറ്റത്തു നിൽക്കുന്ന മണിക്കുട്ടിയുടെ മനസ്സിൽ അപ്പോഴേ കുരവയുയർന്നത് അവളുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പാടവീണ കാഴ്ചയിലൂടെ ഞാൻ ചന്ദ്രന്റെ മുഖത്തു കണ്ട പുച്ഛമോ അവഗണനയോ കലർന്ന ഭാവം എനിക്കു തോന്നിയതാകാം എന്നു ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു


മണിക്കുട്ടിയുടെ കൂടെ പോകാൻ സന്തോഷമായിരുന്നു എനിക്ക്. കാഴ്ചയിൽ അവളുടെ വീടിൽ നിന്നും വലിയ വ്യത്യാസമൊന്നും തോന്നാത്ത അവളുടെ ഭർത്തൃവീടിന്റെ ഒരു വശം അവൾ എനിക്കായി മാറ്റിവച്ചു. കൂടെ കൊണ്ടുവന്ന സാധനങ്ങളിൽ, അച്ഛൻ അവൾക്ക് സമ്മാനിച്ച അവളുടെ പ്രിയപ്പെട്ട ചിത്രപ്പെട്ടിയുമുണ്ടായിരുന്നു


ശാന്തസുന്ദരാമായാണ് അവർ പുതുജീവിതം തുടങ്ങിയത്. ചന്ദ്രൻ പണിക്ക് പോയിക്കഴിഞ്ഞാൽ പതിവുജോലികളെല്ലാം തീർത്ത് അവൾ എന്റെ അരികിൽ വരും. എന്നെ ഉറ്റുനൊക്കിയിരിക്കുമ്പോഴും അവളുടെ മനസ്സ് ഏതോ കിനാപ്പൂമൊട്ടുകളിൽ മുത്തമിടുന്നത് കണ്ട് എനിക്കു ചിരി വരും. ആ കിനാവുകൾക്ക് പൂത്തുവിടരാൻ നാഴികകളുടെ ദൂരമേ ഉള്ളു എന്ന് അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ പൂത്തിരികൾ എന്നോട് പറയും. ചന്ദ്രൻ എത്തിയതിനു ശേഷമുള്ള കളിതമാശകളും, അത്താഴശേഷം ഊതിയണച്ച വിളക്കിനപ്പുറം നിലാവിന്റെ നേർത്ത തലോടലിൽ ഇതൾ വിടർത്തുന്ന പാരിജാതപ്പൂക്കൾ പോലുള്ള അവളുടെ ചിരിയൊളികളും അവൾ സന്തോഷവതിയാണെന്ന് എന്നെ വിളിച്ചറിയിച്ചു


പക്ഷെ ആ കാഴ്ചകൾ അധികനാൾ നീണ്ടുപോയില്ല. ചന്ദ്രന്റെ, പണികഴിഞ്ഞുള്ള വീട്ടിലേക്കുള്ള വരവ് പതുക്കെ താമസിക്കാനും ചുവടുവയ്പ്പുകൾ ഉറയ്ക്കാതാകാനും തുടങ്ങി. അധികം വൈകാതെ തന്നെ, മണിക്കുട്ടിയുടെ മാതാപിതാക്കൾ അവൾക്കായി പണികഴിപ്പിച്ചു കൊടുത്ത നാമമാത്രമായ പൊന്നുരുപ്പടികൾ ഓരോന്നായി അപ്രത്യക്ഷമായി. പിന്നീട്, ശോഷിച്ചും വിളർത്തും വരുന്ന അവളുടെ ശരീരത്തോടും വീർത്തു വരുന്ന ഉദരത്തോടുമൊപ്പം, ശരീരത്തിൽ പലയിടത്തുമുള്ള, അടിയുടെ കരിവാളിച്ച പാടുകൾ കൂടി കാണേണ്ടി വന്നപ്പോൾ ഇങ്ങോട്ട് വരാനിടയായ എന്റെ അവസ്ഥയെ ഞാൻ ശപിച്ചു. മങ്ങിയതെങ്കിലും എന്റെ കാഴ്ചകൾ എനിക്കു നൽകുന്ന മണിക്കുട്ടിയുടെ ഈ രൂപത്തേക്കാൾ അന്ധതയാണ് നല്ലതെന്ന് ഞാൻ ആഗ്രഹിച്ചു പോയി.


കുറച്ചു നാളുകൾക്കുള്ളിൽ മണിക്കുട്ടിയുടെ മാതാപിതാക്കൾ അവളെ കൂട്ടിക്കൊണ്ടു പോയി. മൂന്നുനാലുമാസങ്ങൾക്കു ശേഷം അവൾ തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ, അവളെ മുറിച്ച മുറിപോലൊരു പൊന്നോമനക്കുഞ്ഞുമുണ്ടായിരുന്നു. അവളുടെ ക്ഷീണം അൽ‌പ്പമൊന്നു മാറിയിരുന്നു. കുഞ്ഞുണ്ടായ സന്തോഷവും, ഒരു പക്ഷെ അവന്റെ ജനനത്തോടെ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും അവളെന്റെ പഴയ മണിക്കുട്ടിയേ ആയിരുന്നില്ല. ദിവസത്തിലെപ്പോഴെങ്കിലും എന്നെ വന്നൊന്നു കണ്ടെങ്കിലായി. പലപ്പോഴും എന്റെ സാന്നിധ്യം പോലും അവൾ മറന്നു. പക്ഷെ എനിക്കവളോട് ഒരൽ‌പ്പം പോലും പരിഭവം തോന്നിയില്ല


കുഞ്ഞിന്റെ ജനനം ചന്ദ്രനിൽ ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല അയാൾ ഒരു മുഴുക്കുടിയനായി തീർന്നിരുന്നു. പണിക്കൊന്നും പോയില്ലെങ്കിലും എവിടന്നൊക്കെയോ കാശുണ്ടാക്കി അയാൾ കുടിക്കുന്നു. മണിക്കുട്ടി ഇതിനിടെ കുഞ്ഞിനെ അടുത്ത വീട്ടിലേൽ‌പ്പിച്ച് എന്തൊക്കെയോ പണിക്ക് പോയിത്തുടങ്ങി. പക്ഷെ അവളുടെ ആ അൽ‌പ്പ സമ്പാദ്യം കൂടി, അവളുടെ എതിർപ്പിനെ അവഗണിച്ചും ശാരീരികപീഢനങ്ങളേൽ‌പ്പിച്ചും അയാൾ പിടിച്ചു വാങ്ങിക്കൊണ്ടുപോയി കുടിച്ചിരുന്നു. ഒരാശ്വാസത്തിനായി അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഏങ്ങിയേങ്ങിക്കരയുന്നത് ഒരു സ്ഥിരം കാഴ്ചയായി.


ഈയിടെ ചന്ദ്രൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ചു വരുത്തി വീട്ടിലിരുന്നും കുടി തുടങ്ങിയതിനെ മണിക്കുട്ടി ശക്തിയായി എതിർത്തു. അവരിൽ തന്നെ, ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന, ചോരക്കണ്ണുകളും മുഖത്ത് മുറിവുണങ്ങിയ പാടുകളുമൊക്കെയായി കാഴ്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരുവന്റെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ അവളിൽ പേടിയും അറപ്പും വെറുപ്പുമുളവാക്കി. പണികഴിഞ്ഞാൽ അയാൾ നേരേ ചന്ദ്രനോടൊപ്പം വീട്ടിലേക്ക് വരികയായി. ഒന്നും ശബ്ദിക്കാതെ മണിക്കുട്ടിയപ്പോൾ സ്വന്തം മുറിയിൽ കുഞ്ഞുമായി ഒതുങ്ങും. കുടിയെല്ലാം കഴിഞ്ഞ് സുഹൃത്തിനെ പറഞ്ഞു വിട്ട് മുറിയിലേക്കു വരുന്ന ചന്ദ്രനുമായി വാക്കുതർക്കവും തുടർന്നുള്ള അടിയുമൊക്കെയാവും പിന്നെ.


അന്ന് രാത്രി അടഞ്ഞ വാതിലിനപ്പുറം തട്ടിമറിഞ്ഞ വിളക്ക് ബാക്കിയാക്കിയ ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കു വ്യക്തമായില്ല. പക്ഷെ പിറ്റേദിവസം രാവിലെ പതിവിനു വീപരീതമായി മണിക്കുട്ടി കുറേ നേരം എന്റെ മുന്നിൽ വന്നിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കീറിപ്പറിഞ്ഞ ഉടയാടകളും ശരീരത്തിൽ അവിടിവിടെ പുരണ്ട മൺചെളിപ്പാടുകളുമായി എന്റെ മുന്നിലിരുന്ന അവളുടെ മുഖം നിർവികാരമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പോലും കുറേ നേരത്തേക്ക് ഒരു വ്യത്യാസവും വരുത്താതിരുന്ന ആ മുഖം പിന്നീടെപ്പോഴോ പതുക്കെ ഭാവം കൊണ്ടു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നീരണിഞ്ഞു. നിലത്ത് കുന്തിച്ചിരുന്ന് അവൾ കുറേ നേരം മുഖം പൊത്തിക്കരഞ്ഞു. പിന്നെ ഏതോ ഒരു നിമിഷത്തിൽ ഭൂതാവേശിതയെ പോലെ അവൾ അവളുടെ ചിത്രപ്പെട്ടി എന്റെ നേർക്ക് ആഞ്ഞെറിഞ്ഞു. ആ പെട്ടിക്കും അതിലെ മുത്തുമാലകൾക്കും വളകൾക്കുമൊപ്പം എന്റെ കാഴ്ചയും ചിതറിപ്പോയി. പുകപടലം പോലെ എന്നെ മൂടിയ മങ്ങിയ കാഴ്ചനുറുങ്ങുകളിലൂടെ പിന്നെ ഞാൻ കണ്ടത് അവൾ പതിനായിരങ്ങളായി ഉയർത്തെഴുന്നേൽക്കുന്നതാണ്. വ്യക്തതയുടെ ബാക്കിയായ ഏതോ തലം കൊണ്ട് ഞാൻ ബിംബങ്ങൾക്കായി പരതുമ്പോൾ അതു കടന്നെടുത്ത അവൾ പെട്ടെന്നതുമായി എങ്ങോട്ടാണോടിയതെന്നും പിന്നെ എവിടെയാണത് ആഞ്ഞുറപ്പിച്ചു നിറുത്തിയതെന്നും എനിക്കു വ്യവച്ഛേദിച്ചെടുക്കാനായില്ല. നൊടിയിടയിൽ മാറിമറിഞ്ഞ ചിത്രങ്ങളുടെ നൂലാമാലകൾ നേരേയാക്കാൻ ഞാൻ ശ്രമിക്കുമ്പോഴേക്കും ഒരു പ്രവാഹം എന്നെ വന്നു മൂടിയിരുന്നു. തകർന്ന എന്റെ കണ്ണിലെ ബാക്കിയായ അൽ‌പ്പക്കാഴ്ചയെ ആ പ്രവാഹം ഒന്നു കൂ‍ടി കലക്കിച്ചുവപ്പിച്ചെങ്കിലും അതിനിടയിൽ അവ്യക്തമായി ഞാൻ കണ്ട തുറിച്ചുന്തിയ ആ കണ്ണുകൾ ചന്ദ്രന്റേതായിരുന്നു എന്നെനിക്കുറപ്പാണ്

Sunday 19 October 2008

ശ്രീമാനും ശ്രീമതിയും കണ്ണടയും പിന്നെ കർചീഫും

കരകൌശലവസ്തുക്കളുടേയും കളിപ്പാട്ടങ്ങളുടേയും മറ്റും പ്രദർശനവിൽ‌പ്പനകൾ നടക്കുന്ന ഒരു ഫെയറിലേക്ക് ഒരു സന്ധ്യാസമയത്ത് ശ്രീമതിയേയും കുട്ടിയേയും കൂട്ടി പോകുമ്പോഴാണ് ആറുവർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞ, എഞ്ചിനീയറിങ് കോളേജിൽ തന്റെ സഹപാഠിയായിരുന്ന സുഹൃത്തിനെ ശ്രീമാൻ കാണുന്നത്. ഈയിടെ സ്ഥലം മാറ്റം കിട്ടി ആ സ്ഥലത്തേക്ക് വന്നതാണത്രെ. ‘എടാ താടി...........’ എന്ന് അഭിസംബോധന ചെയ്ത് കുശലങ്ങൾ ചോദിക്കുന്നതിനിടെ ശ്രീമതിയേയും കുട്ടിയേയും ശ്രീമാൻ സുഹൃത്തിനു പരിചയപ്പെടുത്തി. ‘നീ കണ്ടിട്ടുണ്ടായിരിക്കും, നമ്മുടെ കോളേജിനടുത്തു തന്നെയുള്ള ......കോളേജിൽ പഠിച്ചിരുന്നതാ.ഇതെന്റെ മകൻ’ എന്നു പറഞ്ഞ് കുട്ടിയെ തന്നോട് ചേർത്ത് നിറുത്തി നിറുകയിൽ തലോടി.പിന്നെ ഔപചാരികതയ്ക്കായ് സുഹൃത്ത് ഭാര്യയോട് എന്തോ കുശലം ചോദിക്കുന്നതിനിടെ അയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തന്റെ കട്ടിക്കണ്ണടയെടുത്ത് മുഖത്തു വച്ചു, പിന്നെ ഫെയറിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ചു. അഴുക്കോ പൊടിയോ കൊണ്ട് കണ്ണടയുടെ ഗ്ലാസ്സിനുണ്ടായിരുന്ന മങ്ങൽ തുടക്കാൻ അയാൾ അപ്പോൾ മിനക്കെട്ടില്ല.


ഭാര്യയും മകളും വീട്ടിൽ തനിച്ചാണ് എന്നതിനാൽ ‘വീണ്ടും കാണാം’എന്നു പറഞ്ഞ് പോകാൻ തിടുക്കം കൂട്ടുന്നതിനിടെ ശ്രീമാന്റെ മേൽ‌വിലാസവും ഫോൺ നമ്പറുമുള്ള കാർഡ് കൈപറ്റി വീട് ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുമ്പോൾ സുഹൃത്ത് ചിന്തിച്ചതെന്തെന്നാൽ തന്റെ അതേ പേരുകാരായ മറ്റു സഹപാഠികൾക്കിടയിൽ, തിരിച്ചറിയാൻ വേണ്ടി മറ്റുള്ളവരാൽ ‘താടി’ എന്നു ചേർത്ത് പേർ വിളിക്കപ്പെട്ടിരുന്ന താൻ, ഭാര്യ പലവട്ടം നിർബന്ധിച്ചിട്ടും വടിച്ചു കളയാതെ നിർത്തിയിരിക്കുന്ന ആ താടി, കോളേജ് വിദ്യാഭ്യാസകാലത്തിനിടെ എപ്പോഴെങ്കിലും വടിച്ചു കളഞ്ഞിരുന്നോ എന്നാണ്.

ഫെയറിന്റെ മുന്നിലെ തിരക്കിനിടയിൽ, ശ്രീമതിയിൽ നിന്നും അൽ‌പ്പം മുന്നോട്ട് നീങ്ങി നടന്നിട്ട്, കണ്ണടയൂരി മുഖം അൽ‌പ്പം വലത്തോട്ട് തിരിച്ച് വലത്തെ കയ്യുയർത്തി ഷർട്ടിന്റെ ഹാഫ് സ്ലീവിൽ മുഖമമർത്തിത്തുടച്ച്, പിന്നെ ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ച കണ്ണട വീണ്ടും മുഖത്തെടുത്തു വച്ച്; തന്റെ ഇടത്തേ കൈത്തണ്ടയിൽ തൂങ്ങി നടക്കുന്ന അഞ്ചു വയസ്സുകാരൻ മകനെ ഒന്നുകൂടി ശരീരത്തോട് ചേർത്തു പിടിച്ച്, അവന്റെ മൂർദ്ധാവിൽ അരുമയായി ഒന്നു ചുംബിച്ചിട്ട് ശ്രീമാൻ ചിന്തിച്ചതിങ്ങനെ ‘ഛേ...ഇന്നു കർചീഫ് എടുക്കാൻ മറന്നു’


സങ്കീർണ്ണമായ പലതരം ചിന്തകളാൽ പരിസരം മറന്നു നടന്നിരുന്ന ശ്രീമതി അവസാനം ചിന്തിച്ചത് ,പല കാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ മുടക്കിയിരുന്ന താൻ ഇനി എന്തു കാരണം പറഞ്ഞ് അതേ സ്ഥലംമാറ്റത്തിനായി നിർബന്ധിക്കും എന്നാണ്


ഫെയറിൽ നിന്നും അച്ഛൻ വാങ്ങിക്കൊടുക്കാമെന്നേറ്റിരുന്ന, സ്വിച്ചിട്ടാൽ ചിരിക്കുകയും ചാടുകയും ഓടുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന യന്ത്രപ്പാവയെ മാത്രം ഓർത്തു കൊണ്ടു നടന്നിരുന്ന കൊച്ചു മോൻ, ആലോചനയിൽ മുഴുകുമ്പോൾ എപ്പോഴും ചെയ്യാറുള്ളതു പോലെ, അവന്റെ വലത്തേ താടിയിലെ മുത്തു പോലുള്ള മറുകിൽ, അവനറിയാതെ കൈ വിരലുകളാൽ ഉഴിഞ്ഞു കൊണ്ടിരുന്നു

Saturday 7 June 2008

suicide or murder???

ചൂട്ടുകറ്റ വീശി, തീ കെടാതെ സൂക്ഷിച്ചു നടന്നു കണാരന്‍. ഗ്രാമമിപ്പോഴും ഉറക്കത്തിലാണ്. വൃശ്ചികത്തിലെ ആ തണുത്ത വെളുപ്പാന്‍‌കാലത്ത് ആകെ ഒരാട്ടവും അനക്കവും കണ്ടത് മാരാത്തു മാത്രമാണ്. മാരാര്‍ അമ്പലത്തില്‍ പോകാനുള്ള തയ്യാറടുപ്പിലാവും. നാലുമണിയുടെ ട്രെയിന്‍ ദൂരെ പുഴക്കു മുകളിലുള്ള പാളത്തിലൂടെ കടന്നു പോയി. അങ്ങിങ്ങുള്ള ചീവീടുകളുടെ ശബ്ദമൊഴിച്ചാല്‍ ഗ്രാമം വീണ്ടും നിശ്ശബ്ദതയിലായി.

ചെമ്പകത്തറ വീടിന്റെ പിന്നാമ്പുറത്തെ വേലിക്കരികിലെത്തിയപ്പോള്‍ കണാരന്‍ കയ്യിലിരുന്ന ചൂട്ടുകറ്റ കുത്തിക്കെടുത്തി. ബീഡി ദൂരെ വലിച്ചെറിഞ്ഞു. ദൂരെ നിന്നുള്ള ചെറിയ ബീഡിമണം പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ആളാണ് ചെമ്പകത്തറ കാരണവര്‍. ചിലപ്പോള്‍ ഈ ബീഡിമണം മതിയാകും അങ്ങേരുണരാന്‍.

തൊടിയിലൂടെ മാര്‍ജ്ജാരപാദനായി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് വെട്ടമുണ്ട്. പെട്ടെന്ന് കാല്‍ എന്തിലോ തട്ടി. ഒഴിഞ്ഞ ഒരു പാട്ട വലിയ ശബ്ദമുണ്ടാക്കി ദൂരെ തെറിച്ചു വീണു. കണാരനൊന്നു നിന്നു. ശബ്ദം കേട്ട് കാരണവരുണര്‍ന്നാല്‍ ആകെ ജഗപൊക. കുറച്ചു നേരം നിന്ന്, വീടിനകത്തു നിന്നും അനക്കമൊന്നുമില്ലെന്നുറപ്പു വരുത്തിയിട്ട് പതുക്കെ നടന്നു. നോട്ടം വീടിന്റെ പിന്‍‌വാതിലിലുറപ്പിച്ച് വീടിനു പുറകിലെ തൊഴുത്തിന്റെ നിഴല്‍ പറ്റി നീങ്ങിയ കണാരന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക്ക് ഇട്ട പോലെ നിന്നു. ഒരു വലിയ ആര്‍ത്തനാദം കണാരനറിയാതെ തൊണ്ടയില്‍ നിന്നു പുറപ്പെട്ടു. വീടുണര്‍ന്നു

ആദ്യം പിന്‍‌വാതില്‍ തുറന്ന് പുറത്തു ചാടിയത് കാരണവരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ. കൂടെ വേലക്കാരി കൊച്ചമ്മിണിയും. വാ തുറന്ന് കണ്ണും തുറിപ്പിച്ച് നില്‍ക്കുന്ന കണാരനെ കണ്ട് അവര്‍ ഞെട്ടി. കണാരന്റെ നോട്ടം തറച്ച ദിക്കിലേക്കു നോക്കിയപ്പോള്‍, മുന്‍പേ കണാരനില്‍ നിന്നും കേട്ടതിനു സമാനമായ ആര്‍ത്തനാദം അവരില്‍ നിന്നും പുറപ്പെട്ടു. കാരണവരുണര്‍ന്നു, നാടുണര്‍ന്നു. നങ്ങേലിയുടെ, കണ്ണു തുറിച്ച് നാവു പുറത്തേക്കു നീട്ടിയ മട്ടില്‍ തൂങ്ങി നില്‍ക്കുന്ന ജഡത്തിനു ചുറ്റും നാട്ടുകാര്‍ കൂടി. ഇത് ആത്മഹത്യയോ കൊലപാതകമോ?!!

ഈയിടെ പ്രിയതമനെ പിരിയേണ്ടി വന്നു നങ്ങേലിക്ക്. നങ്ങേലിയേയും ആറു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനേയുമോര്‍ക്കാതെ നീലാണ്ടനെ മരണത്തിന്റെ കയ്യിലേല്‍പ്പിച്ഛു കൊടുത്തതിനു പിന്നില്‍ കാരണവരുടെ കറുത്ത കൈകളാണെന്ന് എല്ലാവരെയും പോലെ നങ്ങേലിക്കുമറിയാം. സ്വന്തം കൈകൊണ്ട് കൊന്നില്ലെങ്കിലെന്താ. കൊല്ലിച്ചില്ലേ? എന്നും ചെമ്പകത്തറവീടിനു വേണ്ടി അടിമപ്പണി ചെയ്തിട്ടും, അവസാ‍നം കണ്ണില്‍ ചോരയില്ലാതെ ആ കാരണവര്‍..നീലാണ്ടനെ പിരിഞ്ഞതിനു ശേഷം അമര്‍ഷത്തിന്റേതോ സങ്കടത്തിന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം നങ്ങേലിയുടെ കണ്ണുകളില്‍ എന്നും നിഴലിച്ചിരുന്നു. നങ്ങേലിയുടേയും നീലാണ്ടന്റേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേര്‍ വിളിച്ച ‘നാനി’ എന്നു പേരുള്ള മകളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. പക്ഷെ എന്തു ചെയ്യാം, ചെമ്പകശ്ശേരിത്തറയിലെ കെട്ടുപാടുകളില്‍ നിന്ന് ഒരിക്കലും വിടുതലുണ്ടായിരുന്നില്ലല്ലൊ നങ്ങേലിക്ക്. എന്നാലും നങ്ങേലി ആത്മഹത്യ ചെയ്യില്ലാ എന്ന് കൂടിയവരെല്ലാം തറപ്പിച്ചു പറയുന്നു. പിന്നെ സംഭവിച്ചതെന്ത്? കൊലപാതകമോ? അത് തെളിച്ചു ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല

സ്ഥലത്തെ പ്രധാന പണക്കാരിലൊരാളും സ്ഥാനിയുമായിരുന്നു ചെമ്പകത്തറ കാരണവര്‍. എല്ലാവരോടും വളരെ സൌഹാര്‍ദ്ദപരമായ സമീപനം. ജാതിമതഭേദങ്ങളോ പണത്തിന്റെ ഏറ്റക്കുറച്ചിലോ നോക്കാതെ എല്ലാവരോടും സഹകരിക്കും. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തിനാ, നാട്ടിലുള്ളവര്‍ക്കെല്ലാം കാരണവരെ കാണുന്നതേ പേടിയാണ്. കഴിവതും കാരണവരെ ഒഴിഞ്ഞു നടക്കും എല്ലാവരും. ഇനി അബദ്ധത്തില്‍ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടു പോയാല്‍ തന്നെ ഒന്നു ചിരിച്ചു കാട്ടി വലിയ വര്‍ത്തമാനത്തിനൊന്നും ഇടകൊടുക്കാതെ എങ്ങിനെയെങ്കിലും രക്ഷപ്പെടും. ‘അട്ടറക്കണ്ണന്‍’ എന്നും ‘കരിങ്കണ്ണന്‍’ എന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കാരണവര്‍, നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും അതു ദോഷത്തിലേ ഭവിക്കൂ എന്നതാണതിനു കാരണം.ഫലം വരാന്‍ അധികം താമസവും ഉണ്ടാകാറില്ല.

നാണിയുടെ, കൊത്തിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുമായി കാരണവരുടെ കണ്ണില്‍ വന്നു പെട്ട അന്ന് ‘ഇത് കുറെ ഉണ്ടല്ലൊ നാണ്യേ’ എന്നൊരൊറ്റ വാചകമേ കാരണവര്‍ പറഞ്ഞുള്ളു. അന്നു വൈകുന്നേരത്തിനുള്ളില്‍ പതിനെട്ടു കോഴിക്കുഞ്ഞുങ്ങളും കാക്ക, പരുന്ത് തുടങ്ങിയവയ്ക്ക് ആഹാരമായി എന്നു മാത്രമല്ല, വെറുതെ നടന്ന തള്ളക്കോഴിയും വൈകുന്നേരമായപ്പോഴേക്കും കഴുത്തു പിരിഞ്ഞ് ചത്തു വീണു.

മത്തായി മാപ്ലേടെ, നിറയെ കായ്ച്ചു നിന്നിരുന്ന അടക്കാമരം, നല്ല വേനല്‍ക്കാലത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും നിലം പൊത്തിയത്, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അതിലെ കടന്നു പോയ കാരണവര്‍ ‘ഹ! ഈ കവുങ്ങങ്ങു ശെമട്ടനായി നില്‍പ്പുണ്ടല്ലൊ’ എന്നു പറഞ്ഞതിനു ശേഷമാണത്രേ.

മൃഗങ്ങളുടേയും മരങ്ങളുടേയും കാര്യം പോകട്ടെ, മനുഷ്യരുടെ കാര്യമോ!!മറിയാമ്മച്ചേടത്തിയുടെ ഇളയ മോന്‍ പീറ്റര്‍ ബൈക്ക് വാങ്ങിയതിനു ശേഷമുള്ള ആദ്യസവാരിക്കിടെ തന്നെ കാരണവരുടെ മുന്നില്‍ ചെന്നു പെട്ടു. ബൈക്കിനെ തൊട്ടു തലോടി ‘ഇവനാളൊരു സുന്ദരക്കുട്ടപ്പനാണല്ലോടാ, ഇവന്റെ പുറത്തിരുന്നു നീയിങ്ങിനെ പോകുന്നതു കാണാനൊരു ചേലുണ്ട്’ എന്നു പറഞ്ഞതിനു ശേഷം അവിടെ നിന്നും ഓടിച്ചു പോയ പീറ്ററിന്റെ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് ഛിന്നഭിന്നമായി പോയതുംകൈകാല്‍ ഒടിവുകളോടെ പീറ്റര്‍ ആറു മാസത്തോളം ആസ്പത്രിയില്‍ കിടന്നതും വേറേ കഥ. ‘ഇത്രയും നാള്‍ ഈ വഴിയില്‍ കൂടി നടന്നിട്ടും ഇങ്ങിനെയൊരു മരം ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്ന് പറവൂര്‍ ഭരതന്‍ ശൈലിയില്‍ പീറ്ററും ‘കാര്‍ന്നോര്‍ കണ്ണു വച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയതു തന്നെ അത്ഭുതം’ എന്ന് മറിയാമ്മച്ചേടത്തിയും ആത്മഗതം ചെയ്തു.

ഇത്തരം പേടികള്‍ നാട്ടിലെല്ലാവരുടേയും ഉള്ളിലുണ്ടെന്നതില്‍ കാരണവര്‍ ഉള്ളാലെ സന്തോഷിക്കുകയും ആ പേടി ആസ്വദിക്കുകയും ചെയ്തിരുന്നു, പുറമേ അതു കാണിച്ചില്ലെങ്കിലും. എന്തിനേറേ പറയുന്നു, വീട്ടുകാരത്തി ഭാര്‍ഗ്ഗവിയമ്മക്കു വരെ കാരണവരുടെ കരിങ്കണ്ണ് പേടിയാണ്. ഏക്കറുകണക്കിനുള്ള നെല്‍പ്പാടങ്ങളിലെ കാര്യങ്ങളൊന്നും കാരണവരെ കൊണ്ട് നോക്കി നടത്തിക്കാറേ ഇല്ല ഭാര്‍ഗ്ഗവിയമ്മ. തൊടിയിലെ പച്ചക്കറികൃഷിയോ, തടിച്ചു കൊഴുത്തു നില്‍ക്കുന്ന കന്നുകാലികളേയോ എന്തിനധികം പറയുന്നു, നട്ടു നനച്ചു വളര്‍ത്തുന്ന പൂച്ചെടികളെ പോലുമോ കാരണവരൊന്നു നോക്കിയാല്‍ ഭാര്‍ഗ്ഗവിയമ്മക്കു പേടിയാണ്. നങ്ങേലിയുടെ കാര്യത്തിലാണെങ്കില്‍ ഭാര്‍ഗ്ഗവിയമ്മക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നതുമാണ്. എന്നും പത്തു ലിറ്റര്‍ പാല്‍ തരുന്ന നങ്ങേലിയെങ്ങാന്‍ കാരണവരുടെ കണ്ണില്‍ പെട്ടാല്‍..പ്രത്യേകിച്ചും പ്രസവാനന്തരമുള്ള ശുശ്രൂഷകളാല്‍ നങ്ങേലിയങ്ങു തടിച്ചു കൊഴുത്തിരിക്കുന്ന സമയത്ത്.

ഭാര്‍ഗ്ഗവിയമ്മ എത്രയൊക്കെ കരുതലെടുത്തിട്ടും അവസാനം നങ്ങേലി കാരണവരുടെ കണ്ണില്‍ വന്നു പെടുകയും വേണമെന്നു വച്ചിട്ടല്ലെങ്കിലും ‘ഇവളങ്ങു തടിച്ചു കൊഴുത്തല്ലോ’ എന്ന് കാരണവര്‍ പറയുകയും അതു കേട്ട് ഭാര്‍ഗ്ഗവിയമ്മ ഞെട്ടുകയും ആ ഞെട്ടല്‍ കാരണവര്‍ ഉള്ളാലെ ആസ്വദിക്കുകയും ചെയ്തു.

അതിന്റെ പിറ്റേ ദിവസം അതിരാവിലെയാണ് നങ്ങേലി തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കറവക്കാരന്‍ കണാരന്‍ കണ്ട് ഞെട്ടിയത്